സസ്‌പെന്‍സ് തുടരുന്നു... ആന്‍സി കബീര്‍ അടക്കമുള്ളവരുടെ മരണവുമായി ബന്ധപ്പെട്ട് ഹോട്ടലുടമയെ 11 മണിക്കൂര്‍ ചോദ്യം ചെയ്തു; അറസ്റ്റ് പ്രതീക്ഷിച്ച് ഹോട്ടലുടമ എത്തിയത് വക്കീല്‍ പടയുമായി; പുറത്ത് തമ്പടിച്ച വക്കീല്‍ പടയ്ക്ക് ഒന്നും ചെയ്യേണ്ടി വന്നില്ല

ഇന്നലെ വളരെ നാടകീയമായ രംഗങ്ങളാണ് എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ ഉണ്ടായത്. നമ്പര്‍ 18 ഹോട്ടലുടമ റോയി ജെ. വയലാട്ടിനെ എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ 11 മണിക്കൂറാണ് ചോദ്യം ചെയ്തത്. അറസ്റ്റ് ഭയന്ന് വക്കീല്‍ പട സ്റ്റേഷനടുത്ത് തമ്പടിച്ചിരുന്നു. എന്നാല്‍ ഒന്നും വേണ്ടി വന്നില്ല. നീണ്ട ചോദ്യം ചെയ്യലിനു ശേഷം ചൊവ്വാഴ്ച രാത്രി 8.40ന് പൊലീസ് വിട്ടയച്ചു. ഇന്ന് വീണ്ടും ചോദ്യം ചെയ്യും.
ഇന്ന് രാവിലെ പാലാരിവട്ടം സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണു വിട്ടയച്ചിരിക്കുന്നത്. എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് റോയി 'സോറി' എന്ന ഒറ്റവാക്കു മറുപടി മാത്രം നല്‍കി കാത്തു നിന്ന വാഹനത്തില്‍ കയറി വീട്ടിലേയ്ക്കു പോയി. റോയിയുടെ സഹോദരനും അഭിഭാഷകരുമെല്ലാം ഉച്ചയ്ക്കു ശേഷം മുതല്‍ സ്‌റ്റേഷന്‍ പരിസരത്തു കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
എറണാകുളം സൗത്ത് എസിപി നിസാമുദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് റോയിയെ ചോദ്യം ചെയ്തത്. ഹോട്ടലില്‍ നിന്നുള്ള വിഡിയോ ദൃശ്യങ്ങളുടെ ഒരു ഭാഗം മാത്രമാണ് ഇന്നലെ സ്‌റ്റേഷനില്‍ ഹാജരാക്കിയത്. ബാക്കി ഇന്ന് എത്തിക്കാമെന്ന ഉറപ്പിലാണു വിട്ടയച്ചിരിക്കുന്നത്. വൈകിട്ടു നാലു മണിയോടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി എന്നറിയിച്ച് എസിപി സ്‌റ്റേഷനില്‍ നിന്നു പോയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്‍ അനന്തലാലിന്റെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യല്‍ സ്‌റ്റേഷനില്‍ തുടരുകയായിരുന്നു.
നിലവില്‍ മോഡലുകള്‍ ഉള്‍പ്പടെയുള്ളവരുടെ അപകട മരണത്തില്‍ ദുരൂഹതയില്ലെന്നും ഹോട്ടലില്‍ വച്ച് എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും മെട്രോ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ. അനന്തലാല്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. ഇതു കാണിച്ചു മേല്‍ ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ടു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാണിച്ച് അന്‍സിബയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഹോട്ടലില്‍ നിന്ന് എന്ന പേരില്‍ ഇന്നലെ സമര്‍പ്പിച്ച വിഡിയോ ദൃശ്യങ്ങളില്‍നിന്ന് പൊലീസിനു കാര്യമായി ഒന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ഇന്ന് കൂടുതല്‍ ദൃശ്യങ്ങള്‍ ലഭിക്കുന്നതോടെ ഹോട്ടലില്‍ പെണ്‍കുട്ടികള്‍ക്കു നേരെ എന്തെങ്കിലും അതിക്രമങ്ങള്‍ നടന്നിട്ടുണ്ടോയെന്നു വ്യക്തമാകുമെന്നാണ് പൊലീസ് പ്രതീക്ഷ.
അതേസമയം ഹോട്ടലിലെ വിഡിയോ ദൃശ്യങ്ങള്‍ നശിപ്പിച്ച ടെക്‌നിക്കല്‍ ജീവനക്കാരന്റെ അറസ്റ്റുണ്ടായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇദ്ദേഹത്തെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടുന്ന വകുപ്പുകളാണു ചുമത്തുന്നതെങ്കില്‍ അതിന്റെ നടപടികള്‍ക്കായാണ് അഭിഭാഷകര്‍ സ്‌റ്റേഷന്‍ പരിസരത്ത് തമ്പടിച്ചിരുന്നത് എന്നാണു വിവരം.
അതേസമയം പാലാരിവട്ടം ദേശീയപാത ബൈപാസില്‍ മോഡലുകളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ വാഹനത്തെ പിന്തുടര്‍ന്ന ആഡംബര കാര്‍ ഇടപ്പള്ളി സ്വദേശിയുടെ പേരിലുള്ളതാണ്. അപകടത്തിനു പിന്നാലെ സ്ഥലത്തെത്തിയ കെഎല്‍ 40 ജെ 3333 നമ്പറുള്ള കാര്‍ ഓടിച്ചിരുന്ന സൈജു എന്നയാളെ പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. സൈജു മാത്രമാണ് ഈ സമയം കാറില്‍ ഉണ്ടായിരുന്നത് എന്നാണ് മൊഴി.
പ്രഫഷനല്‍ ബന്ധം മാത്രമാണ് തനിക്ക് സൈജുവുമായുള്ളതെന്ന് കാറിന്റെ ഔദ്യോഗിക രേഖകളിലെ ഉടമ പറയുന്നു. മൂന്നു വര്‍ഷം മുമ്പാണ് ജോലിയുമായി ബന്ധപ്പെട്ട് ഇയാളെ പരിചയപ്പെട്ടത്.
കഴിഞ്ഞ വര്‍ഷമാണ് തന്റെ പേരില്‍ വാങ്ങുന്നത്. 13 ലക്ഷം രൂപ പണമായി നല്‍കി. ബാക്കി തുക തന്റെ പേരില്‍ ലോണായി എടുക്കുകയായിരുന്നു. സൈജുവിനു ലോണ്‍ എടുക്കാന്‍ സാങ്കേതിക തടസ്സമുള്ളതിനാലായിരുന്നു ഇത്. ഇഎംഐ സൈജുവാണ് അടച്ചിരുന്നത്. തിരിച്ചടവു മുടങ്ങിയാല്‍ വാഹനം തന്റെ പേരില്‍ ലഭിക്കുന്ന വിധമായിരുന്നു കരാര്‍. സൈജുവിനെ സഹായിക്കുന്നതിനു വേണ്ടി മാത്രം ചെയ്തതാണ് ഇതെന്നും അദ്ദേഹം പറയുന്നു.
"
https://www.facebook.com/Malayalivartha


























