സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ കനക്കും, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനത്തേക്കും. ഇന്ന് ഒൻപത് ജില്ലകളിലും നാളെ പതിനൊന്ന് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശനി,ഞായർ ദിവസങ്ങളിൽ പന്ത്രണ്ട് ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസമില്ല.
അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നു. ജലനിരപ്പില്‍ നേരിയ കുറവാണ് വന്നിരിക്കുന്നത്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്നലെ രാത്രി മൈക്ക് അനൗണ്‍സ്‌മെന്റ് അടക്കം ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് ജലനിരപ്പ് കുറയുകയായിരുന്നു. ഡാമിലേക്ക് നീരൊഴുക്ക് കുറഞ്ഞു. നിലവിലെ ജലനിരപ്പ് 141.50 അടിയാണ്. ഇന്നലെ 141.65 അടിയായിരുന്നു ജലനിരപ്പ്.
ഇപ്പോള്‍ കേരളത്തിലേക്ക് കൂടുതല്‍ വെള്ളം തുറന്നുവിട്ടതിനാലാണ് ജലനിരപ്പ് കുറഞ്ഞത്. ജലനിരപ്പ് കുറഞ്ഞതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ കൂടി അടച്ചു.ഡാമിന്റെ മൂന്ന് ,നാല് ഷട്ടറുകൾ നിലവിൽ 30 സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. 794 ഘനയടി വെള്ളമാണ് ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്നത്.
ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ആളിയാര്‍ ഡാമിന്റെ പതിനൊന്ന് ഷട്ടറുകളും തുറന്നു. ഓരോ ഷട്ടറും പന്ത്രണ്ട് സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി നാലായിരം ഘന അടി വെള്ളമാണ് ഒരേസമയം പുറത്തേക്ക് ഒഴുക്കുന്നത്. ആളിയാര്‍ മേഖലയില്‍ കനത്തമഴ തുടരുന്നതിനാല്‍ രാത്രിയോടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചിറ്റൂര്‍ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് പാലക്കാട് ജില്ലാഭരണകൂടവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















