'ഒരു പരിചയവുമില്ലാത്ത ആന്ധ്രയിലെ ദമ്പതികളുടെ രൂപത്തെയും സ്വഭാവത്തെയും സാമ്പത്തിക സ്ഥിതിയെയും കുറിച്ച് കേരളത്തിലുള്ള ഒരു വലിയ വിഭാഗം ആളുകള്‍ക്ക് കൃത്യമായ ധാരണയും ഈ കുഞ്ഞ് അവര്‍ക്കൊപ്പമാണ് ജീവിക്കേണ്ടതെന്ന അഭിപ്രായത്തിലെത്താനുള്ള യുക്തിയും എങ്ങനെ ലഭിച്ചു എന്നതാണ്...' ജ്യോതി രാധിക കുറിക്കുന്നു
അവസാനം കുഞ്ഞ് അനുപമയുടെ കൈകളിൽ എത്തിയിരിക്കുകയാണ്. നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കുഞ്ഞ് അനുപമയുടെയും അജിത്തിന്റെയും തന്നെയെന്ന് ഡി.എന്‍.എ പരിശോധനയില്‍ തെളിഞ്ഞതാണ് വഴിത്തിരിവായി മാറിയത്. ഈ വിഷയത്തില്‍ അനുപമയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ദത്ത് വിവാദത്തില്‍ അനുപമയെ പുകഴ്ത്തി അഭിഭാഷക ജ്യോതി രാധിക വിജയകുമാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. കുടുംബവും സമൂഹവും പാര്‍ട്ടി, ഭരണ സംവിധാനങ്ങളും ഒരുമിച്ചു നിന്ന് കുഞ്ഞിനെ എടുത്തു മാറ്റിയപ്പോള്‍ അപാര ധൈര്യത്തോടെ പൊരുതാന്‍ തയ്യാറായ സ്ത്രീയാണ് അനുപമയെന്ന് ജ്യോതി രാധിക ഫേസ്‌ബുക്കില്‍ കുറിച്ചു.
ജ്യോതി രാധികയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പ്രസക്ത ഭാഗം ഇങ്ങനെ:
സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പല വസ്തുതാവിരുദ്ധമായ നരേറ്റീവുകളും കാണുമ്പോള്‍ ഇത് പറയാതെ വയ്യ:
1. അനുപമയുടെയും അജിത്തിന്‍്റെയും കുഞ്ഞ് കഴിഞ്ഞ് മൂന്നു മാസങ്ങളും കുറച്ചു ദിവസങ്ങളുമായി ഒപ്പമുണ്ടായിരുന്ന മനുഷ്യരോട് തെറ്റ് ചെയ്തത്, അവരെ വഞ്ചിച്ചത് അനുപമയും അജിത്തുമല്ല, ഏപ്രില്‍ മാസത്തില്‍ ബയോളജിക്കല്‍ മാതാപിതാക്കള്‍ പരാതി നല്കിയിട്ടും തങ്ങളുടെ കുഞ്ഞാണെന്ന ക്ലെയിം ഉന്നയിച്ചിട്ടും നിയമം അനുശാസിക്കുന്ന നടപടികള്‍ കൃത്യമായി പാലിക്കാതെ, കുടുംബത്തിന്റെ, അച്ഛന്റെ 'അഭിമാനം' സംരക്ഷിക്കുന്നതിന് വേണ്ടി ക്രമക്കേടുകള്‍ നടത്തി, ഈ യാഥാര്‍ഥ്യം അറിയിക്കാതെ ആന്ധ്രയിലെ ദമ്പതികള്‍ക്ക് ഓഗസ്റ്റ് മാസത്തില്‍ കുഞ്ഞിനെ നല്‍കിയ ശിശുക്ഷേമസമിതിയും മറ്റു ഭരണസംവിധാനങ്ങളുമാണ്. ഈ സംവിധാനങ്ങള്‍ തന്നെയല്ലേ ഒരേ നഗരത്തില്‍ പ്രസവിച്ച അമ്മ കുഞ്ഞിനു വേണ്ടി കയറിയിറങ്ങി നടന്നിട്ടും ആ കുഞ്ഞിന് മുലപ്പാല്‍ പോലും നിഷേധിച്ചത്, അമ്മയില്‍ നിന്നും മാറ്റിയത്? അമ്മയുടെ സാമീപ്യം നിഷേധിച്ചത്? യഥാര്‍ത്ഥത്തില്‍ അനുപമയില്‍ നിന്ന് കുഞ്ഞിനെ ഏതുവിധേനയും മാറ്റുക എന്ന ദൗത്യത്തില്‍ ആ ദമ്പതികള്‍ വഞ്ചിക്കപ്പെടുകയല്ലേ ചെയ്തത്? അവരോടും അനീതി കാട്ടിയത് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച ഈ സംവിധാനങ്ങള്‍ തന്നെയല്ലേ?
2. നിയമപരമായി ഈ കുഞ്ഞിന്റെ ദത്തു നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. എന്തെങ്കിലും അനുകൂലമല്ലാത്ത സാഹചര്യം വന്നാല്‍ കുഞ്ഞിനെ തിരിച്ചെടുക്കാനാവുന്ന വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന ദത്തെടുക്കലിനു മുന്‍പുള്ള ഫോസ്റ്റര്‍ കെയറിനായാണ് കുഞ്ഞിനെ ആന്ധ്രയിലെ ദമ്ബതികള്‍ക്ക് നല്‍കിയത്. അവരുടെ ഒപ്പം മൂന്നു മാസങ്ങളും ഏതാനും ദിവസങ്ങളുമാണ് ആ കുഞ്ഞു കഴിഞ്ഞിട്ടുള്ളത്. കുഞ്ഞിനെ ആ ദമ്പതികള്‍ക്ക് ഏതെങ്കിലും ഒരു സാഹചര്യത്തില്‍ തിരിച്ചു നല്‍കേണ്ടി വരുന്നത് നിയമപരമായി ഒരു അസാധാരണത്വവും ഒരു അസ്വാഭാവികതയും അല്ല എന്ന് തന്നെ കരുതുന്നു.
3. ആ മനുഷ്യരുടെ മാനസികമായ ബുദ്ധിമുട്ടു പൂര്‍ണമായും മനസ്സിലാക്കാനാകുന്നു. അതെ സമയം തന്നെ ആ ബുദ്ധിമുട്ടിനുള്ള പരിഹാരം ജനിച്ചു മൂന്നു ദിവസം മാത്രം സ്വന്തം കുഞ്ഞിനെ കണ്ടിട്ടുള്ള ഒരമ്മയുടെയും കുഞ്ഞിനെ ഇതുവരെ കണ്ടിട്ട് പോലുമില്ലാത്ത ഒരച്ഛന്‍്റെയും (അറിയാവുന്നിടത്തോളം ആ വ്യക്തിക്കുള്ള ഒരേയൊരു കുഞ്ഞ് ഈ കുഞ്ഞാണ്) അടുത്തു നിന്ന് ആ കുഞ്ഞിനെ എന്നെന്നേക്കുമായി മാറ്റിനിര്‍ത്തുകയാണ് എന്ന് പറയുന്ന വാദം തീര്‍ത്തും മനുഷ്യത്വരഹിതം എന്നേ പറയാനാകൂ. മനസ്സിലാക്കിയതില്‍ നിന്നും ആ മനുഷ്യര്‍ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നവരും അവര്‍ പറയുന്നത് പ്രസവിച്ച അമ്മയ്ക്ക് നീതി കിട്ടണം എന്ന് തന്നെയാണ്.
മാത്രമല്ല, തങ്ങള്‍ക്കൊപ്പമുള്ള കുഞ്ഞിനെ പ്രസവിച്ച അമ്മയുടെയും അച്ഛന്‍്റെയും സമ്മതമില്ലാതെയാണ് തങ്ങള്‍ക്ക് കുഞ്ഞിനെ കിട്ടിയത്, അവനു വേണ്ടി അവര്‍ സമരം ചെയ്യുകയാണ് എന്നറിഞ്ഞ അവര്‍ക്ക്, നീതിബോധമുള്ള മനുഷ്യരാണെങ്കില്‍, എങ്ങനെയാണ് ഈ കുഞ്ഞിനെ സമാധാനത്തോടെ വളര്‍ത്താകുക? എത്രയും വേഗം കുഞ്ഞിനെ പ്രസവിച്ച അമ്മയുടെ അടുത്തെത്തിക്കാനല്ലേ എത്ര വിഷമമുണ്ടായാലും അവരും ശ്രമിക്കുക? ഈ സാഹചര്യത്തിലെ സ്വാഭാവികമായ, യുക്തിസഹമായ ഒരു സംശയം തങ്ങള്‍ കേട്ടിട്ടും ഫോട്ടോ പോലും കണ്ടിട്ടുമില്ലാത്ത, ഒരു പരിചയവുമില്ലാത്ത ആന്ധ്രയിലെ ദമ്പതികളുടെ രൂപത്തെയും സ്വഭാവത്തെയും സാമ്പത്തിക സ്ഥിതിയെയും കുറിച്ച് കേരളത്തിലുള്ള ഒരു വലിയ വിഭാഗം ആളുകള്‍ക്ക് കൃത്യമായ ധാരണയും ഈ കുഞ്ഞ് അവര്‍ക്കൊപ്പമാണ് ജീവിക്കേണ്ടതെന്ന അഭിപ്രായത്തിലെത്താനുള്ള യുക്തിയും എങ്ങനെ ലഭിച്ചു എന്നതാണ്.
ഈ കുറ്റകൃത്യത്തില്‍ ഒരു പങ്കുമില്ലാത്ത അവര്‍ക്കു ഈ അവസ്ഥയെ അതിജീവിക്കാനാകട്ടെ എന്നും നിയമത്തിന്റെ സുതാര്യമായ മാര്‍ഗത്തിലൂടെ ഇവിടെ ചെയ്തത് പോലെയല്ലാതെ ഒരു കുഞ്ഞിനെ ലഭിക്കട്ടെ എന്നേറെ ആഗ്രഹിക്കുന്നു. മനുഷ്യന്റെ നീതിബോധത്തിന്റെ അടിത്തറയില്‍ നിന്ന് ചിന്തിച്ചാല്‍ അനുപമയോടും അജിത്തിനോടുമൊപ്പം, അവരെല്ലാവരും ആഗ്രഹിക്കുന്നെങ്കില്‍ ആന്ധ്രയിലെ ആ ദമ്പതികളും ഈ കുഞ്ഞിന്റെ ജീവിതത്തില്‍ പങ്കാളികളാകുന്ന ഒരു സാഹചര്യം അസാധ്യമല്ല എന്നും ഈ വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ക്കിടയില്‍ അവര്‍ക്കു കഴിയുമെങ്കില്‍ അങ്ങനെ ഒരു ആരോഗ്യകരമായ ബന്ധം ഉരുത്തിരിയട്ടെ എന്നും ഈ പ്രായത്തില്‍ അസാധാരണമായ സാഹചര്യങ്ങളിലൂടെ കടന്നു പോയ ഈ കുഞ്ഞ് അജിത്തിന്റെ മുന്‍ പങ്കാളിക്കും ആന്ധ്രയിലെ ദമ്പതികള്‍ക്കും അവന്റെ അച്ഛനമ്മമാരോടൊപ്പം പ്രിയപ്പെട്ടവനായി ഏറെ സ്പെഷ്യല്‍ ആയി വളരട്ടെ എന്നും ആഗ്രഹിക്കുകയാണ്.
https://www.facebook.com/Malayalivartha