ഇതാണ് അനുപമയുടെ പൊന്നുമകൻ, എയ്ഡന്‍ അനു അജിത്ത് ഇനി അനുപമയ്ക്ക് സ്വന്തം

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിനെ യഥാർത്ഥ മാതാപിതാക്കളായ അനുപമയ്ക്കും അജിത്തിനും കുഞ്ഞിനെ കൈമാറിയിരിക്കുകയാണ് കോടതി .ജഡ്ജിയുടെ ചേംബറിൽ വച്ചുതന്നെ കുഞ്ഞിനെ കൈമാറുകയായിരുന്നു. തിരുവനന്തപുരം കുടുംബ കോടതിയുടെ ഉത്തരവ് പ്രകാരമാണ് കുഞ്ഞിനെ കൈമാറിയത്. ഡിഎൻഎ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ട് ഡിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്.
കുഞ്ഞിനെ മാറോട് ചേർത്ത് പിടിച്ച് അനുപമ കോടതിയിൽ നിന്ന് പുറത്തേക്ക് പോയത്.പങ്കാളിയായ അജിത്തും ഒപ്പമുണ്ട്. അനുപമയുടെ കൈയിലിരുന്നു കുഞ്ഞ് ഇടയ്ക്ക് ബേബി ടവൽ തട്ടിമാറ്റി തലപൊക്കി നോക്കുന്നതും അവ്യക്തമായി കാണാം. കോടതിയിൽ നിന്നു നേരെ പോയത് ശിശുക്ഷേമ സമിതിക്ക് മുന്നിലെ സമരപ്പന്തലിലേക്കാണ്. കുഞ്ഞിനെ കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് അനുപമ പറഞ്ഞു.
മാധ്യമങ്ങളോട് വലിയ നന്ദിയുണ്ടെന്നും അനുപമ പറഞ്ഞു. അതേസമയം സമരം തുടരമെന്ന് ഐക്യദാര്‍ഢ്യസമിതി അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി വരുംവരെ സമരം തുടരാനാണ് ഐക്യദാര്‍ഢ്യസമിതിയുടെ തീരുമാനം. തുടര്‍ സമരപരിപാടികള്‍ ആലോചിക്കുമെന്ന് കെ.കെ രമ എം.എല്‍.എ പറഞ്ഞു.
അതേസമയം കുഞ്ഞിനെ ദത്ത് നല്കിയ കേസിൽ ഗുരുതര പിഴവുകൾ ഉൾക്കൊള്ളുന്ന വകുപ്പുതല അന്വേഷണ റിപ്പോർട്ട് ആരോഗ്യ മന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ശിശുക്ഷേമ സമിതിക്കും സി ഡബ്ല്യു സിക്കും പിഴവുകൾ സംഭവിച്ചതായും കണ്ടെത്തി. പെറ്റമ്മ അവകാശവാദം ഉന്നയിച്ചശേഷവും ദത്ത് നടപടികളുമായി മുന്നോട്ടുപോയി. ക്രിമിനൽ ഗൂഢാലോചന നടത്തിയവർക്കെതിരെ പോരാട്ടം തുടരുമെന്നും അനുപമയും അജിത്തും വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha






















