അനുപമയുടെ ആണ്‍കുഞ്ഞിനെ രേഖകളില്‍ തിരിമറി നടത്തി ശിശുക്ഷേമ സമിതി ദത്തു നല്‍കിയ കേസ്: ഒന്നാം പ്രതി ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യമില്ല, ജാമ്യഹര്‍ജി തള്ളി, ആരോപണം ഗൗരവമേറിയത്, വിചാരണ കോടതിയായ മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങി ജാമ്യപേക്ഷ സമര്‍പ്പിച്ചോളുവെന്നും ജില്ലാ കോടതി, കൂട്ടു പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് ഒന്നാം പ്രതിക്ക് ജാമ്യത്തിനുള്ള മാനദണ്ഡമല്ല, മാതാവടക്കം 4 പ്രതികള്‍ക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു

പേരൂര്‍ക്കട സ്വദേശിനി അനുപമയുടെ കുഞ്ഞിനെ വ്യാജരേഖ ചമച്ച് ദത്ത് നല്‍കിയെന്ന കേസില്‍ ഒന്നാം പ്രതി അനുപമയുടെ പിതാവ് പി. എസ്. ജയച്ചന്ദ്രന് മുന്‍കൂര്‍ ജാമ്യമില്ല. തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ ജഡ്ജി എല്‍.ജയവന്ദാണ് ജാമ്യഹര്‍ജി തള്ളിയത്. കേസ് ഡയറി പരിശോധിച്ചതില്‍ മുഖ്യപ്രതിയായ ഒന്നാം പ്രതിക്കെതിരായ ആരോപണം ഗൗരവമേറിയതെന്നും കുട്ടിക്കടത്ത് കേസിലെ മുഖ്യ സൂത്രധാരനാണ് ഒന്നാം പ്രതിയെന്നാണ് രേഖകള്‍ കൊണ്ട് കാണുന്നതെന്നും ജാമ്യം തള്ളിയ ഉത്തരവില്‍ കോടതി നിരീക്ഷിച്ചു.
പ്രതിക്ക് വിചാരണ കോടതിയായ മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങി ജാമ്യപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. കൂട്ടു പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് ഒന്നാം പ്രതിക്ക് ജാമ്യത്തിനുള്ള മാനദണ്ഡമല്ലെന്നും കോടതി വ്യക്തമാക്കി. ഗൗരവമേറിയ കൃത്യം ചെയ്ത പ്രതിയെ ജാമ്യം നല്‍കി സ്വതന്ത്രനാക്കിയാല്‍ തെളിവു നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നുമുള്ള അഡീ.പ്രോസിക്യൂട്ടര്‍ കെ.എല്‍. ഹരീഷ് കുമാറിന്റെ വാദം കൂടി അംഗീകരിച്ചാണ് കോടതി ജയചന്ദ്രന് ജാമ്യം നിരസിച്ചത്.
കുട്ടിക്കടത്തു കേസില്‍ 2 മുതല്‍ 5 വരെപ്രതികളായ മാതാവും സഹോദരങ്ങളും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നവംബര്‍ 2 ന് ഉപാധികളോടെ അനുവദിച്ചിരുന്നു. അറസ്റ്റു ചെയ്യുന്ന പക്ഷം ഒരു ലക്ഷം രൂപയുടെ ജാമ്യ ബോണ്ടില്‍ പ്രതികളെ വിട്ടയക്കണം. അന്വേഷണവുമായി സഹകരിക്കണം. സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പടുത്തുവാനോ ചെയ്യരുതെന്നുമുള്ള ഉപാധികളോടെയാണ് ജഡ്ജി മിനി. എസ്. ദാസ് നവംബര്‍ 2 ന് ജാമ്യം അനുവദിച്ചത്.
പഠിക്കാനയച്ച മകള്‍ ഗര്‍ഭിണിയായി മടങ്ങി വന്നാല്‍ ഏതൊരു രക്ഷകര്‍ത്താക്കളും ചെയ്യുന്നതേ തങ്ങളും ചെയ്തിട്ടുള്ളുവെന്ന വാദമായിരുന്നു പ്രതികള്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നത്. തങ്ങള്‍ മകളെയും കുഞ്ഞിനെയും ദുരഭിമാന കൊല ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്തില്ല. മറിച്ച് വളര്‍ത്താനാണ് എല്‍പ്പിച്ചത്. ഗര്‍ഭം ധരിച്ച് 8 മാസമായപ്പോഴാണ് മകള്‍ വിവരം പറയുന്നത്. മകളുമായി ലവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ കഴിഞ്ഞ അജിതും ചേര്‍ന്ന് കഴക്കൂട്ടം ഏ. ജെ. ആശുപത്രിയില്‍ ചെന്ന് പ്രഗ്‌നന്‍സി സ്ഥിരീകരിച്ച ശേഷമാണ് തങ്ങളെ വിവരമറിയിച്ചത്.
തങ്ങളുടെ ഇളയ മകളാണ് അനുപമ. അനുപമയുടെ ചേച്ചിയുടെ വിവാഹം കഴിഞ്ഞിട്ടില്ലാത്ത സമയമാണ് സംഭവങ്ങള്‍ നടക്കുന്നത്. യാതൊരു ബലപ്രയോഗമോ ഭീഷണിയോ ഇല്ലാതെയാണ് അനുപമ രേഖകളില്‍ ഒപ്പിട്ടത്. കട്ടപ്പനയില്‍ 6 മാസം കൊണ്ടു നിര്‍ത്തിയത് അന്യായ തടങ്കലായി കാണാനാവില്ല. അനുപമയുടെ പൂര്‍ണ്ണ സമ്മതത്തോടെയായിരുന്നു. അതിനാല്‍ അന്യായ തടങ്കലില്‍ താമസിപ്പിച്ചുവെന്ന എഫ് ഐ ആറിലെ കുറ്റം നിലനില്‍ക്കില്ല. ചേച്ചിയുടെ കല്യാണത്തിന് വളരെ സന്തോഷവതിയായാണ് അനുപമ നിന്നത്.
തങ്ങളെ എല്ലാവരും കല്ലെറിയുമ്പോള്‍ ഇത് ചിന്തിക്കണമെന്നും കോടതിയില്‍ ബോധിപ്പിച്ചു. ആണ്‍ കുഞ്ഞിനെ പെണ്‍ കുഞ്ഞാക്കി വ്യാജ രേഖകള്‍ തയ്യാറാക്കിയത് തങ്ങളല്ലെന്നും ആശുപത്രിയിലും തൈക്കാട് ശിശുക്ഷേമ സമിതിയിലും പൂജപ്പുര ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയിലും അപ്രകാരം കൃത്രിമങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ തങ്ങള്‍ ഉത്തരവാദികളല്ല.
രണ്ടാഴ്ച മുമ്പ് അനുപമ കുടുംബകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കുഞ്ഞിന്റെ താല്‍ക്കാലിക സംരക്ഷണം മാതാപിതാക്കളെ ഏല്‍പ്പിച്ചതായാണ് പറഞ്ഞിരിക്കുന്നതെന്നും ലോക്കല്‍ പോലീസ് തൊട്ട് ഡി ജി പി വരെയുള്ളവര്‍ക്ക് നല്‍കിയ പരാതിയിലും താന്‍ തന്റെ കുഞ്ഞിനെ മാതാപിതാക്കളുടെ സംരക്ഷണയില്‍ ഏല്‍പ്പിച്ചതായാണ് പറഞ്ഞിട്ടുള്ളത്. ആന്ധ്രാപ്രദേശില്‍ കുട്ടിയെ കണ്ടെത്തിക്കഴിഞ്ഞതിനാല്‍ തങ്ങളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും പ്രതികള്‍ ബോധിപ്പിച്ചു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 360 (ആളെ കടത്തിക്കൊണ്ടു പോകല്‍) , 361 (മാതാപിതാക്കളുടെ രക്ഷകര്‍തൃ ത്തില്‍ നിന്നും തട്ടിക്കൊണ്ടു പോകല്‍) , 471 (വ്യാജ നിര്‍മ്മിതരേഖ അസല്‍ പോലെ ഉപയോഗിക്കല്‍) എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസന്വേഷണം നടക്കുന്നത്.
കുട്ടിക്കടത്തു കേസില്‍ 2 മുതല്‍ 5 വരെ പ്രതികളായ അനുപമയുടെ മാതാവ് സ്മിത ജെയിംസ് , സഹോദരി അഞ്ജു , ഭര്‍ത്താവ് അരുണ്‍ , അനുപമയുടെ പിതാവ് ജയച്ചന്ദ്രന്റെ സുഹൃത്ത് രമേശ് , പേരൂര്‍ക്കട വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ അനില്‍ കുമാര്‍ എന്നിവരാണ് നേരത്തേ ജില്ലാ കോടതിയെ സമീപിച്ചത്. ഒന്നാം പ്രതി ജയച്ചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിട്ടില്ലായിരുന്നു. താന്‍ നിരപരാധിയാണെന്നും കേസിനാസ്പദമായ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും അനുപമയുടെ അറിവും സമ്മതത്തോടെയുമാണ് ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ കൈമാറിയതെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു.
നിയമപരമായ തുടര്‍ ഉത്തരവാദിത്വവും ബാധ്യതകളും തനിക്കല്ല മറിച്ച് ശിശുക്ഷേമ സമിതിക്കാണ്. തന്റെ നിരപരാധിത്വം വിസ്താര മധ്യേ കോടതിക്ക് ബോധ്യപ്പെടുന്നതാണ്. മീഡിയ ട്രയലാണിപ്പോള്‍ നടക്കുന്നത്. മാധ്യമ വാര്‍ത്തകളുടെ സമ്മര്‍ദ്ദത്താലും അനുപമയുടെ സ്വാധീനത്തിനും വഴങ്ങിയാണ് പോലീസ് തങ്ങള്‍ക്കെതിരെ കളവായി ജാമ്യമില്ലാ കേസ് രജിസ്റ്റര്‍ ചെയ്തത്.
പോലീസ് നിരന്തരം തങ്ങളെ അന്വേഷിച്ചുവരികയാണ്. തങ്ങള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലാത്തതും മറ്റു ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടില്ലാവരുമാണ്.അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. തങ്ങളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് യാതൊന്നും കണ്ടെടുക്കേണ്ടതില്ല. ഏതു നിമിഷവും തങ്ങളെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. കോടതി കല്‍പ്പിക്കുന്ന ഏത് ജാമ്യവ്യവസ്ഥയും പാലിക്കാന്‍ തങ്ങള്‍ തയ്യാറാണ്. അതിനാല്‍ പോലീസ് അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടന്‍ തന്നെ തങ്ങളെ ജാമ്യത്തില്‍ വിട്ടയക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദ്ദേശം കൊടുത്ത് തങ്ങള്‍ക്ക് നീതി ലഭ്യമാക്കി തരുമാറാകണമെന്നാണ് പ്രതികളുടെ ജാമ്യഹര്‍ജിയിലെ ആവശ്യം.
2020 ഒക്ടോബറില്‍ കാട്ടാക്കട നെയ്യാര്‍ മെഡിസിറ്റി ആശുപത്രിയില്‍ വച്ചാണ് അനുപമ കുഞ്ഞിന് ജന്മം നല്‍കിയത്. നിയമപരമായ വിവാഹത്തിലൂടെയല്ലാതെ ജനിച്ച കുഞ്ഞായതിനാല്‍ കുടുംബത്തിന് അപകീര്‍ത്തിയുണ്ടാവുമെന്ന് കരുതി മാതാപിതാക്കള്‍ ജനന സര്‍ട്ടിഫിക്കറ്റിലടക്കം തിരിമറി നടത്തി ശിശുക്ഷേമ സമിതിയിലെ രേഖകളിലും വ്യാജ കാരണങ്ങള്‍ എഴുതിച്ചേര്‍ത്ത് കുഞ്ഞിനെ ആന്ധ്ര സ്വദേശികള്‍ക്ക് ദത്തു നല്‍കുകയായിരുന്നുവെന്നാണ് പോലീസ് കേസ്. ജനന സര്‍ട്ടിഫിക്കറ്റില്‍ കുഞ്ഞിന്റെ പിതാവായ ജയച്ചന്ദ്രന്റെ പേരാണ് എഴുതി ചേര്‍ത്തത്. പ്രസവിക്കും മുമ്പേ മുദ്രപ്പത്രത്തില്‍ അനുപമയെക്കൊണ്ട് ഒപ്പിട്ടു വാങ്ങി.
ആ മുദ്രപ്പത്രത്തില്‍ പ്രസവശേഷം കുഞ്ഞിനെ നോക്കാന്‍ തനിക്ക് ത്രാണിയില്ലാത്തതിനാല്‍ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കുന്നതായി അനുപമ അറിയാതെ നോട്ടറി അറ്റസ്റ്റഡ് വ്യാജ രേഖയുണ്ടാക്കി. കുട്ടി ജനിച്ച് മൂന്നാം നാളായ ഒക്ടോബര്‍ 22 ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന് കൈമാറി. തുടര്‍ന്ന് ശിശുക്ഷേമ സമിതി അധികൃതരുടെ ഒത്താശയോടെ അമ്മത്തൊട്ടിലില്‍ കുഞ്ഞിനെ കൊണ്ടു വന്ന് ഇട്ടതായി വ്യാജ രേഖയുണ്ടാക്കുകയായിരുന്നു. തെളിവു നശിപ്പിക്കാനായി ശിശുക്ഷേമ സമിതിയിലും ആദ്യം പെണ്‍കുട്ടിയെന്ന് രേഖപ്പെടുത്തി. തുടര്‍ന്ന് ആണ്‍ കുഞ്ഞാക്കി മാറ്റി. തൈക്കാട് ആശുപത്രിയിലും തെളിവു നശിപ്പിക്കാനായി ആദ്യം ഡോക്ടറെക്കൊണ്ട് പെണ്‍കുഞ്ഞെന്ന് എഴുതിച്ചു. ലഭിച്ചത് ആണ്‍ കുഞ്ഞാണെങ്കിലും പെണ്‍കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ലഭിച്ചെന്നും മലാല എന്ന് പേരിട്ടെന്നു കാണിച്ച് അടുത്ത ദിവസം സമിതി ദത്ത് നോട്ടീസ് പത്രപ്പരസ്യം നല്‍കി. തുടര്‍ന്നു ആണ്‍ കുഞ്ഞെന്ന് തിരുത്തി സിദ്ധാര്‍ത്ഥന്‍ എന്ന് കുഞ്ഞിന്റെ പേര് മാറ്റി.
കുഞ്ഞിനെ അന്വേഷിച്ച് മാതാപിതാക്കള്‍ നടക്കുകയാണെന്നറിഞ്ഞിട്ടും ദത്ത് നല്‍കാന്‍ നവംബര്‍ 4 ന് പത്രപ്പരസ്യം നല്‍കി. ജൂലൈയില്‍ ദത്തു നല്‍കാനായി സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ കുഞ്ഞിന്റെ വിവരം അപ് ലോഡ് ചെയ്തു. ദത്തു നല്‍കല്‍ കമ്മിറ്റിയില്‍ ഷിജുഖാനും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനന്ദയും ഉണ്ടായിരുന്നു. മാതാപിതാക്കളുടെ പരാതികള്‍ മറച്ചു വച്ച് ഓഗസ്റ്റ് 7 ന് ആന്ധ്രാ സ്വദേശികള്‍ക്ക് കുഞ്ഞിനെ ദത്തു നല്‍കി. ഇതിന്റെ രണ്ടു ദിവസം കഴിഞ്ഞാണ് കുഞ്ഞിനെ നല്‍കിയത് ശിശുക്ഷേമ സമിതിയിലാണെന്ന് പോലീസ് അനുപമയെ അറിയിക്കുന്നത്. ഓഗസ്റ്റ് 11 ന് കുഞ്ഞിനെ അന്വേഷിച്ച് അനുപമ പൂജപ്പുര സി. ഡബ്ലു. സി. യിലും ശിശുക്ഷേമ സമിതിയിലും എത്തി ഡിഎന്‍എ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 30 ന് മറ്റൊരു കുഞ്ഞിന്റെയും അനുപമയുടെയും അജിത്തിന്റെയും രക്തമെടുത്ത് ഡിഎന്‍എ പരിശോധന നടത്തി കുഞ്ഞിന്റെ ബയോളജിക്കല്‍ അമ്മ അനുപമയല്ലെന്ന ഡിഎന്‍എ പരിശോധന ഫലമ ങ്ങെിയ റിപ്പോര്‍ട്ട് നല്‍കി അനുപമയെ തിരിച്ചയച്ചു.
ഒക്ടോബര്‍ 13 ന് ആന്ധ്രാക്കാര്‍ക്ക് നല്‍കിയ അനുപമയുടെ കുഞ്ഞിന്റെ താല്‍ക്കാലിക ദത്ത് നടപടികള്‍ സ്ഥിരപ്പെടുത്താനായി തിരുവനന്തപുരം കുടുംബക്കോടതിയില്‍ ഷിജുഖാന്‍ സത്യവാങ്മൂലവും ഹര്‍ജിയും സമര്‍പ്പിച്ചു. ദത്തു കേന്ദ്രത്തിലുണ്ടായിരുന്ന കുട്ടികളുടെ സീനിയോരിറ്റി മറി കടന്നാണ് അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയത്.
അനുപമ - അജിത് ലീവിംഗ് ടുഗെതര്‍ ദാമ്പത്യ ബന്ധത്തില്‍ പിറന്ന ആണ്‍കുഞ്ഞിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പേരൂര്‍ക്കട പോലീസില്‍ ഏപ്രില്‍ 19 നാണ് അനുപമ പരാതി നല്‍കിയത്. ഇതിനിടെ അജിത് ആദ്യ ഭാര്യയായ നസിയയില്‍ നിന്ന് വിവാഹമോചനം നേടി. ദിവസങ്ങളോളം അജിത്തിനെയും അനുപമയേയും സ്റ്റേഷനില്‍ വിളിച്ചു വരുത്തിയതല്ലാതെ കേസെടുത്തില്ല. ഏപ്രില്‍ 29 ന് അന്നത്തെ ഡി ജി പി ലോകനാഥ് ബെഹ്‌റക്ക് പരാതി നല്‍കി.
മെയ് മാസത്തില്‍ പേരൂര്‍ക്കട പോലീസ് അനുപമയുടെയുടെ മൊഴിയെടുത്തെങ്കിലും എഫ്.ഐ.ആര്‍ ഇട്ടില്ല. നിയമോപദേശത്തിന് വേണ്ടി കാക്കുകയാണെന്ന വിവരമാണ് അനുപമയ്ക്ക് പിന്നീട് പോലീസ് നല്‍കിയത്. കുഞ്ഞ് ദത്ത് പോയ ശേഷം ഓഗസ്റ്റ് 10 നാണ് കന്റോണ്‍മെന്റ് അസി.കമ്മീഷണര്‍ കുഞ്ഞിനെ അനുപമയുടെ മാതാപിതാക്കള്‍ ശിശുക്ഷേമ സമിതിക്ക് നല്‍കിയ കാര്യം അറിയിക്കുന്നത്. സംഭവങ്ങള്‍ മാധ്യമ വാര്‍ത്തകളിലൂടെ വിവാദമായതോടെ പരാതി ലഭിച്ച് 7 മാസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 19 ന് പേരൂര്‍ക്കട പോലീസ് കുട്ടിക്കടത്തു കേസ് രജിസ്റ്റര്‍ ചെയ്ത് മുഖം രക്ഷിക്കുകയായിരുന്നു. അതേ സമയം കൃത്യത്തിലുള്‍പ്പെട്ട തൈക്കാട് ശിശുക്ഷേമ സമിതി , പൂജപ്പുര ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അധികൃതര്‍ എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയാണ് കേസ് അന്വേഷണം നടക്കുന്നത്.
"
https://www.facebook.com/Malayalivartha
























