ആര്‍ടിപിസിആര്‍ എടുത്ത് മുടിയും... ഹലാല്‍ ശര്‍ക്കര വിവാദത്തിനെതിരെ ഫുഡ് ഫെസ്റ്റ് നടത്തി ആഘോഷമാക്കി ഡിഫിക്കാര്‍; ഇപ്പോള്‍ ഹലാല്‍ കേള്‍ക്കാനില്ല; മതത്തിന്റെ പേരില്‍ ആയിരക്കണക്കിന് അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും വാക്‌സിനെടുക്കുന്നില്ലെന്ന് പരാതി; കര്‍ശന നിലപാടുമായി സര്‍ക്കാര്‍

ശബരിമലയിലെ ഹലാല്‍ ശര്‍ക്കര വിവാദം കെട്ടടങ്ങിയ മട്ടാണ്. ഡിഫിക്കാര്‍ കുറേ ബീഫും പന്നിയിറച്ചിയും തിന്നത് മിച്ചം. മാത്രമല്ല മുരുകന്‍ കാട്ടാക്കടയ്ക്കും അതിലൊരു വിഹിതം കിട്ടി. കോണ്‍ഗ്രസുകാരും ഡിഫിക്കാരും ഫുഡ് ഫെസ്റ്റ് ഏറ്റെടുത്തതോടെ ആര്‍ക്കും വേണ്ടാതായി ഹലാല്‍.
ഇപ്പോഴിതാ വാക്‌സിനാണ് താരം. ഒമിക്രോണ്‍ വന്നതോടെ വാക്‌സിനെടുക്കാന്‍ മടിച്ച പലരും വാക്‌സിന്‍ എടുത്തു തുടങ്ങി. വിളിച്ച് കൊടുത്തിട്ടും വേണ്ടായെന്ന നിലപാടെടുത്തവര്‍ ഇപ്പോള്‍ വാക്‌സിന്‍ കിട്ടാനില്ലെന്ന പരാതിയാണ് പറയുന്നത്. അതിനിടെ മതത്തിന്റെ പേരില്‍ വാക്‌സിനെടുക്കാന്‍ മടിക്കുന്ന ആയിരക്കണക്കിന് അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും ഉണ്ടെന്നാണ് കണക്ക്. വിവരോം വിദ്യാഭ്യാസവുമുള്ളവരാണിവര്‍.
കൊറോണയ്ക്ക് ജാതിയും മതവുമില്ലാത്തതിനാല്‍ അതറിയാവുന്ന നല്ല വിശ്വാസികളെല്ലാം വാക്‌സിനെടുത്തിട്ടുണ്ട്. പക്ഷെ നാടിനെ ആപത്തില്‍ തള്ളിവിടാനായി ഇപ്പോഴും ചിലര്‍ വാക്‌സിനെടുക്കാതെ മറഞ്ഞിരിക്കുകയാണ്. അവര്‍ക്ക് എട്ടിന്റെ പണി നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍.
കോവിഡ് വാക്‌സിനേഷന്‍ ലക്ഷ്യത്തിലെത്തിക്കാന്‍ സര്‍ക്കാര്‍ പിടിമുറുക്കുന്നു. വാക്‌സീന്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഉള്‍പ്പെടെ ആര്‍ക്കും സൗജന്യ ചികിത്സ നല്‍കില്ലെന്നു കോവിഡ് അവലോകന സമിതി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ആരോഗ്യപരമായ കാരണങ്ങളാലല്ലാതെ വാക്‌സീന്‍ എടുക്കാത്തവര്‍ ആഴ്ച തോറും സ്വന്തം ചെലവില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയേ ജോലിക്ക് ഹാജരാകാവൂ. ഒമിക്രോണ്‍ ഭീഷണി കൂടിയാണ് നിലപാടു കര്‍ശനമാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. നിര്‍ബന്ധിത വാക്‌സിനേഷനു നിയമമില്ലാത്തതിനാലാണ് സമ്മര്‍ദ തന്ത്രമെന്ന നിലയിലുള്ള നീക്കം.
ഗുരുതര രോഗങ്ങള്‍, അലര്‍ജി മുതലായ കാരണങ്ങളുള്ളവര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയില്‍ ഇളവു നല്‍കേണ്ടി വരും. രണ്ടാം ഡോസ് വാക്‌സീന്‍ സ്വീകരിക്കാനുള്ളവരെ കണ്ടെത്താന്‍ തദ്ദേശ സ്ഥാപന പ്രതിനിധികള്‍ ഗൗരവപൂര്‍വം ഇടപെടണമെന്നാണു നിര്‍ദേശം. ഇന്നു മുതല്‍ 15 വരെ ആരോഗ്യവകുപ്പ് പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കും.
സ്‌കൂള്‍ സമയത്തില്‍ തല്‍ക്കാലം മാറ്റം വേണ്ടെന്ന് അവലോകന സമിതി തീരുമാനിച്ചു. ഉച്ചവരെ ക്ലാസ് എന്ന സമയക്രമം തുടരും. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളിലെത്തി പഠിക്കാന്‍ അനുമതി നല്‍കും. പൊതുവായ മറ്റു കോവിഡ് നിയന്ത്രണങ്ങളിലും തല്‍ക്കാലം കൂടുതല്‍ ഇളവുകളില്ല.
വിദേശത്തു നിന്നെത്തുന്നവര്‍ക്കുള്ള പുതിയ മാര്‍ഗരേഖ ഇന്നു പുലര്‍ച്ചെ പ്രാബല്യത്തില്‍ വന്നു. ഇതനുസരിച്ച് 'റിസ്‌ക്' വിഭാഗത്തില്‍പെട്ട രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കാണ് വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയിരിക്കുന്നതെങ്കിലും വിദേശത്തുനിന്നെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും പരിശോധന നടത്തുമെന്നു കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ബെംഗളൂരുവില്‍ കോവിഡ് സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുടെ തുടര്‍പരിശോധനാഫലം ലഭിക്കാന്‍ രണ്ട് ദിവസം കൂടി വേണ്ടിവരും. ഡെല്‍റ്റ വകഭേദമല്ല ബാധിച്ചതെന്നു കണ്ടെത്തിയതോടെയാണ് വിശദപരിശോധന നടത്തുന്നത്. മുംബൈയിലും ചണ്ഡിഗഡിലുമുള്ള 2 പേര്‍ക്കും തുടര്‍പരിശോധന നടത്തുന്നു.
ഒമിക്രോണ്‍ വകഭേദം ഇന്ത്യയില്‍ എത്താതിരിക്കാനുള്ള എല്ലാ നടപടികളുമെടുത്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. സംശയം തോന്നുന്ന കേസുകളില്‍ ഉടന്‍ പരിശോധനയും ജനിതക ശ്രേണീകരണവും ഉറപ്പാക്കുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha

























