തമിഴ്‌നാട് ഇത്രയും പ്രതീക്ഷിച്ചില്ല... പാതിരാത്രിയില്‍ മുല്ലപ്പെരിയാര്‍ തുറന്ന് വിട്ടതിനെതിരെ വ്യാപക പ്രതിഷേധം; മണിയാശാന്‍ ഒരിടവേളയ്ക്ക് ശേഷം മുല്ലപ്പെരിയാര്‍ ഏറ്റെടുത്തതോടെ രാഷ്ട്രീയ ഭേദമന്വേ എല്ലാവരും വീണ്ടും രംഗത്ത്; മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പില്‍ നേരിയ കുറവ്; രണ്ട് ഷട്ടറുകള്‍ അടച്ചു

പാതിരാത്രി വരെ മുല്ലപ്പെരിയാര്‍ 142 അടിവരെയാകുന്നത് കാത്തിരുന്ന് ഡാം തുറന്നു വിട്ട തമിഴ്‌നാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഉറക്കത്തില്‍ ഒരു മുന്നറിയിപ്പും എടുക്കാനാകാതെ പെരിയാറിന്റെ തീരത്തുള്ളവര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇതിനെതിരെ രാഷ്ട്രീയ ഭേദമന്വേ പല നേതാക്കളും രംഗത്തെത്തി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ വൈദ്യുതി മന്ത്രിയുമായ എംഎം മണി രംഗത്തെത്തി ആഞ്ഞടിച്ചത് മറ്റുള്ളവര്‍ക്കും പ്രചോദനമായി.
അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവുണ്ടായി. നിലവില്‍ 141.90 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. തുറന്നിരുന്ന ആറ് ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചു. പെരിയാര്‍ തീരത്ത് ആശങ്ക വേണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 142 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.
ഇന്നലെ പുലര്‍ച്ചെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെ കൃത്യമായ മുന്നറിയിപ്പ് നല്‍കാതെ തമിഴ്‌നാട് കൂടുതല്‍ ഷട്ടറുകള്‍ തുറന്നു. ഇതോടെ പെരിയാറില്‍ നാലടിയിലേറെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. നിരവധി വീടുകളില്‍ വെള്ളം കയറി.
അതേസമയം ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. നിലവില്‍ 2400.52 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2401 അടിയെത്തിയാല്‍ ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. പരമാവധി ജലം മൂലമറ്റം നിലയത്തില്‍ വൈദ്യുതി ഉത്പാദനത്തിനായി കൊണ്ടുപോകുന്നുണ്ട്.
മുല്ലപ്പെരിയാര്‍ അണക്കെട്ടു സുരക്ഷിതമെന്ന വാദം തള്ളി എം.എം.മണി രംഗത്തെത്തി. മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലെന്നും ഇടുക്കിയുടെ മുകളിലുള്ള ജലബോംബാണ് അണക്കെട്ടെന്നും മണി പറഞ്ഞു. ഹൈറേഞ്ച് സംരക്ഷണ സമിതി നെടുങ്കണ്ടത്ത് സംഘടിപ്പിച്ച കര്‍ഷക ഉപവാസ സമരത്തിലാണ് മണിയാശാന്‍ ആഞ്ഞടിച്ചത്.
ഡാമിന് എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിലുള്ളവര്‍ വെള്ളം കുടിച്ചും തമിഴ്‌നാട്ടുകാര്‍ വെള്ളം കുടിക്കാതെയും മരിക്കും. ഇടുക്കി ജില്ല ബാക്കി കാണില്ല. ശര്‍ക്കരയും ചുണ്ണാമ്പും സുര്‍ക്കിയും ഉപയോഗിച്ച് നിര്‍മിച്ച ഡാമിന്റെ അകം പൊള്ളയാണ്. മന്ത്രിമാരുടെ ഒപ്പം ഡാമില്‍ പോയ സമയത്ത് ഇതു നേരിട്ടു മനസ്സിലായ കാര്യമാണ്. സിമന്റും കമ്പിയും പൂശിയിട്ട് കാര്യമില്ല, അപകടാവസ്ഥയിലാണോ എന്നറിയാന്‍ ഇനിയും തുരന്നു നോക്കുന്നത് വിഡ്ഢിത്തമാണ്.
നമുക്ക് സുരക്ഷ വേണം. പുതിയ ഡാമാണു വേണ്ടത്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ അനുകൂല നിലപാട് സ്വീകരിച്ചാല്‍ വിഷയം തീരും.മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയും ഇടുക്കിയിലെ ജനങ്ങളും വലിയ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നും മണി ആഹ്വാനം ചെയ്തു.
മുല്ലപ്പെരിയാര്‍ അണക്കെട്ട് അപകടത്തിലാണെന്ന എം.എം.മണി എംഎല്‍എയുടെ പരാമര്‍ശത്തോടു പ്രതികരിക്കുന്നില്ലെന്നു മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പുതിയ അണക്കെട്ടിന്റെ അനിവാര്യതയും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ നിലപാടും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അണക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയായതോടെ കൃത്യമായ മുന്നറിയിപ്പു നല്‍കാതെ തമിഴ്‌നാട് ഇന്നലെ പുലര്‍ച്ചെ ഷട്ടറുകള്‍ തുറന്നത് വലിയ വിവാദമായി. പെരിയാറില്‍ നാലടിയിലേറെ ജലനിരപ്പ് ഉയര്‍ന്നതോടെ വള്ളക്കടവ് ചപ്പാത്ത് കവിഞ്ഞൊഴുകി. മഞ്ചുമല ആറ്റോരം ഭാഗത്തെ ഒട്ടേറെ വീടുകള്‍ വെള്ളത്തിലായി. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതില്‍ കേന്ദ്ര ജല കമ്മിഷനെ പരാതി അറിയിക്കുമെന്നു മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. രാവിലെ 9 ഷട്ടറുകള്‍ തുറന്നിരുന്നു. പകല്‍ ജലനിരപ്പു താഴ്ന്നതോടെ ചിലത് അടച്ചു. ഇന്നലെ രാത്രി പത്തിന് 6 ഷട്ടറുകളാണു തുറന്നിട്ടുള്ളത്. അതില്‍ രണ്ടെണ്ണമാണ് അടച്ചത്.
"
https://www.facebook.com/Malayalivartha

























