ഉദുമ മുന്‍ എം എല്‍ എ കെ.വി.കുഞ്ഞിരാമനെ ഉള്‍പ്പെടെ പെരിയ കേസില്‍ സിബിഐ പ്രതിചേര്‍ത്തിട്ടും മറ്റൊരു സി ബി ഐ കേസില്‍ പ്രതിയായ പി ജയരാജന്‍ സി ബി ഐ യെ തള്ളി പറയുന്നില്ല... സി ബി ഐ നടത്തുന്ന അന്വേഷണങ്ങള്‍ തെറ്റാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് തുറന്നടിച്ച് പി.ജയരാജന്
ഉദുമ മുന്‍ എം എല്‍ എ കെ.വി.കുഞ്ഞിരാമനെ ഉള്‍പ്പെടെ പെരിയ കേസില്‍ സിബിഐ പ്രതിചേര്‍ത്തിട്ടും മറ്റൊരു സി ബി ഐ കേസില്‍ പ്രതിയായ പി ജയരാജന്‍ സി ബി ഐ യെ തള്ളി പറയുന്നില്ല. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സി ബി ഐ യെതാന്‍ തള്ളി പറയില്ലെന്ന് ജയരാജന്‍ തുറന്നടിച്ചത്. സി ബി ഐ നടത്തുന്ന അന്വേഷണങ്ങള്‍ തെറ്റാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും പി.ജയരാജന്‍ പറഞ്ഞു. ജയരാജന്റെ തുറന്നു പറച്ചില്‍ പിണറായിക്കുള്ള താക്കീതാണ്.
സിബിഐ ഒന്നിനും കൊള്ളാത്തവരാണെന്ന് അഭിപ്രായമില്ലെന്നാണ് പി ജയരാജന്‍ പറഞ്ഞത്. സിബിഐയെ അന്ധമായി എതിര്‍ക്കുന്നില്ല, കേരളത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ പോലീസ് നന്നായി അന്വേഷിക്കുന്നുണ്ട്. എല്ലാ കേസും സിബിഐയ്ക്ക് വിടണമെന്ന് പറയുന്നത് അനാവശ്യ പിടിവാശിയാണെന്നും പി ജയരാജന്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. സിബിഐ ഒരു കേസിലും നടത്തുന്ന അന്വേഷണം ശരിയല്ലെന്ന് പറഞ്ഞിട്ടില്ല. പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ എല്ലാവരും കുറ്റവാളികളാണെന്ന് കരുതുന്നുണ്ടോയെന്നും ജയരാജന്‍ ചോദിച്ചു.
പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ മുന്‍ സിപിഎം എംഎല്‍എ കെ.വി. കുഞ്ഞിരാമനെയടക്കം പ്രതി ചേര്‍ത്ത് കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതിനിടെയാണ് ജയരാജന്റെ നിര്‍ണായക പ്രതികരണം. കേസിലെ ഇരുപത്തിയൊന്നാം പ്രതിയാണ് കുഞ്ഞിരാമനെന്ന് സിബിഐ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് സിബിഐ കുഞ്ഞിരാമനെ നേരത്തെ ചോദ്യം ചെയ്തിരുന്നു അതിനു പിന്നാലെയാണ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്.
ഫലത്തില്‍ ഇത് ജയരാജനെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ പ്രതിസ്ഥാനത്ത് എത്തിയതിന്റെ പേരില്‍ തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിച്ച പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കുള്ള തിരിച്ചടിയാണ് കുഞ്ഞിരാമന്റെ പ്രതിസ്ഥാനമെന്ന് പി.ജയരാജന്‍ വിശ്വസിക്കുന്നു.
ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിക്കപ്പെട്ട തന്നെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാക്കിയതിലുള്ള കടലോളം സങ്കടം മനസിലുള്ളപ്പോഴാണ് ജയരാജന് സന്തോഷിക്കാന്‍ വക കിട്ടിയത്.
ജില്ലയിലെ സി പി എമ്മിന്റെ ജീവനാഡിയാണ് ഉദുമയിലെ മുന്‍ സിപിഎം എംഎല്‍എയാണ് കെ.വി. കുഞ്ഞിരാമന്‍. പെരിയ ഇരട്ട കൊലക്കേസിലെ പ്രതികള്‍ സഞ്ചരിച്ച കാര്‍ ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തി പ്രതികളെ മോചിപ്പിക്കുകയും വാഹനം തട്ടിയെടുക്കുകയും ചെയ്തതായി ഇയാള്‍ക്കെതിരെ ആരോപണമുണ്ട്. 2019 ഫെബ്രുവരി 18ന് രാത്രി പ്രതിയായ സജി ജോര്‍ജ് അടക്കുള്ള വരെ മോചിപ്പിച്ചെന്നായിരുന്നു ആരോപണം. നേരത്തെ കേസ് അന്വേഷിച്ചിരുന്ന ്രൈകംബ്രാഞ്ച് സംഘവും കുഞ്ഞിരാമനെ ചോദ്യം ചെയ്തിരുന്നു.
ഇയാളെ കൂടാതെ പത്ത് സിപിഎം പ്രവര്‍ത്തകര്‍ കൂടി സിബിഐ കേസില്‍ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. പെരിയ കേസില്‍ ബുധനാഴ്ച ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ച് സിപിഎം പ്രവര്‍ത്തകരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇന്ന് പ്രതി പട്ടികയില്‍ ചേര്‍ത്തവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. റിമാന്‍ഡ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ സിബിഐ അപേക്ഷ നല്‍കിയിട്ടുണ്ട്.
പാര്‍ട്ടിക്കോടതി തീരുമാനമെന്ന പോലെ വിദഗ്ധമായി ആസൂത്രണം ചെയ്ത കൊലപാതകം' ഷുക്കൂര്‍ വധത്തില്‍ 2012 ഓഗസ്റ്റ് 23ന് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇങ്ങനെയാണ് പരാമര്‍ശിച്ചത്.
നേതാക്കളെ തടഞ്ഞതിന് പ്രതികാരമായി, പിടിയിലായവരെ വധിക്കാന്‍ ആസൂത്രിത ഗൂഢാലോചന നടന്നുവെന്നും പട്ടാപ്പകല്‍ 'വിചാരണ' നടത്തി 'വധശിക്ഷ' നടപ്പാക്കിയെന്നും പൊലീസും സിബിഐയും ഒരുപോലെ വ്യക്തമാക്കുന്നു. എന്നാല്‍ ഗൂഢാലോചനയില്‍ പി. ജയരാജനും ടി.വി. രാജേഷിനും നേരിട്ടു പങ്കുണ്ടോ എന്നതില്‍ പൊലീസ് ഇല്ലെന്നു പറഞ്ഞതാണ് സിബിഐ തിരുത്തിയത്.
കേസില്‍ ജയരാജന്‍ 32ാം പ്രതിയും രാജേഷ് 33ാം പ്രതിയുമാണ്. ഇരുവര്‍ക്കുമെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി സിബിഐ മുന്നോട്ടുവയ്ക്കുന്ന വാദങ്ങള്‍ ഇങ്ങനെ: ജയരാജനും രാജേഷും സഞ്ചരിച്ച കാര്‍ 2012 ഫെബ്രുവരി 20ന് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞതിനെത്തുടര്‍ന്ന് ഇരുവരും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രിയിലെ 315ാം നമ്പര്‍ മുറിയില്‍ ഇരുവര്‍ക്കുമൊപ്പം സിപിഎം പ്രാദേശിക നേതാക്കളായ പി.വി. സുരേശന്‍, കെ. ബാബു, യു.വി. വേണു, എ.വി. ബാബു (ഇവര്‍ കേസില്‍ 28- 31 പ്രതികള്‍) എന്നിവരും.
ഈ സമയത്താണ് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നറിയിച്ചും രക്ഷിക്കണമെന്ന് അപേക്ഷിച്ചും കെ. ബാബുവിനെ ഷുക്കൂറിന്റെ സുഹൃത്ത് അബ്ദുല്‍ സലാം വിളിക്കുന്നത്. ബാബു ഉടന്‍ സ്ഥലത്തെത്തി; വിവരങ്ങള്‍ വേണുവിനെയും എ.വി. ബാബുവിനെയും ഫോണിലൂടെ അറിയിച്ചു. നന്നായി കൈകാര്യം ചെയ്യാന്‍ ആശുപത്രി മുറിയില്‍ വച്ച് ജയരാജന്റെയും രാജേഷിന്റെയും സാന്നിധ്യത്തില്‍ തീരുമാനിക്കുകയും നിര്‍ദേശം നല്‍കുകയും ചെയ്തു. പിന്നാലെ സുരേശനും സംഭവസ്ഥലത്തെത്തി. ഇതിനുശേഷമാണു കൊലപാതകം.
ഷുക്കൂര്‍ വധ കേസാണ് ജയരാജന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കിയത്. സി പി എമ്മിലെ ഒരേയൊരു കൊലപാതകി പി.ജയരാജന്‍ മാത്രമാണെന്നാണ് സി പി എം എക്കാലവും വാദിച്ചിരുന്നത്. ഇപ്പോള്‍ അത് തിരുത്തപ്പെട്ടിരിക്കുന്നു. അതിന്റെ സന്തോഷത്തിലാണ് ജയരാജന്‍ മനസിലുള്ളതെല്ലാം തുറന്നു പറഞ്ഞത്.
https://www.facebook.com/Malayalivartha