കണ്ണിൽ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച ശേഷം ലേഡീസ് സ്റ്റോർ ജീവനക്കാരിയുടെ മാല പൊട്ടിച്ചെടുത്തു; മോഷ്ടാവിനെ പിന്നാലെ ഓടി കീഴ്‌പ്പെടുത്തി ജീവനക്കാരി മാല തിരികെ വാങ്ങി; വെള്ളാശേരി സ്വദേശിയായ മധ്യവയസ്‌ക പിടിയിൽ
ലേഡീസ് സ്റ്റോർ ജീവനക്കാരിയുടെ കണ്ണിൽ കുരുമുളക് പൊടിയിട്ട ശേഷം മാല പൊട്ടിച്ചെടുത്തു രക്ഷപെട്ട സ്ത്രീയെ ജീവനക്കാരി തന്നെ പിന്നാലെ ഓടിച്ചിട്ട് പിടികൂടി. മോഷ്ടാവിന്റെ പിന്നാലെ ഓടിയ ജീവനക്കാരി തന്നെ പ്രതിയെ കീഴ്‌പെടുത്തി മാല തിരികെ വാങ്ങി.
വെള്ളാശ്ശേരി കുറുപ്പത്തടം വീട്ടിൽ ഷൈനി ശ്രീധരൻ (51) ആണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ കടുത്തുരുത്തി പള്ളി റോഡിൽ പ്രവർത്തിക്കുന്ന മരിയ ഫാൻസി ലേഡീസ് സെന്ററിലാണ് സംഭവം. കടയിലെ ജീവനക്കാരി ആയാംകുടി ചെരിയംകാലായിൽ ബിജി ബിജു (42) നെ ആക്രമിച്ചാണ് മൂന്നു പവൻ തൂക്കം വരുന്ന സ്വർണമാല പൊട്ടിച്ചത്. കടയിലെത്തിയ സ്ത്രീ ആദ്യം ഓരോ സാധനങ്ങളുടെ വില വിവരങ്ങൾ തിരക്കി.
ഈ സ്ത്രീ സാധനങ്ങൾ വാങ്ങി പോയശേഷം ഇവർ പറഞ്ഞ സാധനങ്ങളും നക്ഷത്രവും പൊതിയുന്നതിനിടെ കൈയിൽ സുക്ഷിച്ചിരുന്ന കുരുമുളക് പൊടി ബിജിയുടെ കണ്ണിലേക്കു വാരി വിതറുകയായിരുന്നു. പെട്ടന്നുള്ള ആക്രമണത്തിൽ പതറി നിന്ന ബിജിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്ത ശേഷം മോഷ്ടാവ് ഓടി.
മോഷ്ടാവിന്റെ പിന്നാലെ ഓടിയ ബിജി നിർമാണത്തിലിരിക്കുന്ന ബൈപ്പാസിന് സമീപത്തു വച്ചു പ്രതിയുടെ സാരിതുമ്പിൽ പിടികൂടി. ഇതിനിടെ പ്രതി മാല വിഴുങ്ങാൻ ശ്രമിച്ചെന്നും ഇതു തടയാൻ ശ്രമിച്ചപ്പോൾ കൈയിൽ കടിച്ചുവെന്നും ബിജി പറഞ്ഞു. ഈ സമയം ബിജിയുടെ നിലവിളി കേട്ട് പിന്നാലെ ഓടിയെത്തിയ കൈതമറ്റത്തിൽ ഷിനോജും ഇവിടെയെത്തി.
ഇരുവരും ചേർന്ന് പ്രതിയെ കീഴടക്കി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പ്രതിയെ കടുത്തുരുത്തി പൊലീസിന് കൈമാറി. ഫോറൻസിക് സംഘം കടയിലെത്തി തെളിവുകൾ ശേഖരിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha