'എനിക്കിവൾ വേണ്ട, എനിക്കിവളെ നോക്കാൻ വയ്യ. മൂന്നര വയസ്സുള്ള പെൺകുട്ടി. മൂന്നേകാൽ വയസ്സുവരെ പെറ്റമ്മയുടെ കൂടെ കഴിഞ്ഞവൾ - ഒപ്പം പിതാവും - ഒരു ഘട്ടത്തിൽ മനസ്സിനുണ്ടായ പതറിച്ച അമ്മയെ കൊണ്ടെത്തിച്ചത്....' വൈറലായി കുറിപ്പ്
ലോകത്ത് എവിടെയും കുഞ്ഞുങ്ങളെ ദത്തു നൽകുന്നതിനും ഏറ്റുവാങ്ങുന്നതിനുമൊക്കെ വലിയ നടപടിക്രമങ്ങളാണ് ഉള്ളത്. പക്ഷേ നിയമത്തിന്റെ നൂലാമാലകൾക്കും അപ്പുറം പല ദത്തു നൽകലുകളും അതിവൈകാരികമാണ് എന്നത് നാം പല സംഭവങ്ങളിലൂടെയും കണ്ടിട്ടുണ്ട്. പുതിയൊരു അന്തരീക്ഷത്തിലേക്ക്, പുതിയൊരു അച്ഛന്റേയും അമ്മയുടേയും മകളോ മകനോ ആയി പോകുന്ന കുഞ്ഞുങ്ങളുടെ മനസുകളാണ് ഇവിടെ പ്രധാനം.
എന്നാൽ ഇവിടെയിതാ കുട്ടികളെ ഔദ്യോഗികമായി ദത്ത് കൊടുക്കുന്നതിന് അധികാരപ്പെട്ട സമിതിയിലെ അംഗം എന്ന നിലയിൽ ഡോ. കെ.ജി വിശ്വനാഥൻ സ്വാസ്തി പങ്കുവച്ച കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കണ്ണുനിറയിക്കുന്ന രംഗങ്ങളും അമ്പരപ്പും സന്തോഷവുമെല്ലാം നിഴലിച്ചു നിൽക്കുന്ന അനുഭവം ഡോ. കെ.ജി വിശ്വനാഥൻ ഫെയ്സ്ബുക്കിലാണ് പങ്കുവച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:
കുട്ടികളെ ഔദ്യോഗികമായി ദത്ത് കൊടുക്കുന്നതിന് അധികാരപ്പെട്ട സമിതിയിലെ അംഗം എന്ന നിലയിൽ പങ്കെടുക്കുമ്പോഴും കുട്ടികളെ പുതിയ മാതാപിതാക്കളുടെ കൈയിൽ ഏൽപ്പിക്കുമ്പോഴും വലിയ ചാരിതാർത്ഥ്യo തോന്നാറുണ്ട്. ഇന്നത്തെ ദത്തു നൽകൽ മനസ്സിന് വലിയ വിങ്ങലുണ്ടാക്കി. പതിവിൽ നിന്ന് വ്യത്യസ്ഥമായിരുന്നു എല്ലാം. മൂന്നര വയസ്സുള്ള പെൺകുട്ടി. മൂന്നേകാൽ വയസ്സുവരെ പെറ്റമ്മയുടെ കൂടെ കഴിഞ്ഞവൾ - ഒപ്പം പിതാവും - ഒരു ഘട്ടത്തിൽ മനസ്സിനുണ്ടായ പതറിച്ച അമ്മയെ കൊണ്ടെത്തിച്ചത് എനിക്കിവൾ വേണ്ട, എനിക്കിവളെ നോക്കാൻ വയ്യ എന്ന കടുത്ത നിലപാടിലേക്കായിരുന്നു.
പിതാവും അത്തരം നിലപാടിലേക്കെത്തിയപ്പോൾ അവൾ അനാഥയായി. കുഞ്ഞിനെ സറണ്ടർ ചെയ്യാൻ കൊണ്ടുവന്നപ്പോൾ ഒരു പാട് നിർബന്ധിച്ചെങ്കിലും അവരുടെ തീരുമാനത്തിൽ മാറ്റമുണ്ടായില്ല. ഇന്ന് അവളെ പുതിയ അമ്മയ്‌ക്കും അച്ഛനും കൈമാറിയപ്പോൾ അമ്പരപ്പും സന്തോഷവും ഒരുമിച്ച് വന്ന അവൾ പുതിയ അമ്മയെ കെട്ടിപ്പിടിച്ച് മുഖത്തോട് മുഖം ചേർത്ത് നിന്നു.ആ നിൽപ്പ് നീണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞതും നെഞ്ചിൽ ഒരു വിമ്മിഷ്ടം രൂപം കൊണ്ടതും അറിഞ്ഞു.
തികച്ചും അപരിചിതരായവരുടെ സുരക്ഷാവലയത്തിലേക്ക് ഒതുങ്ങി നിൽക്കുമ്പോൾ ആ കുഞ്ഞു മനസ്സിൻ്റെ വിചാരങ്ങളെന്തായിരുന്നു?അപരിചിതരെങ്കിലും പരിചിതർ - ശ്രദ്ധ കൊടുക്കുന്നവരെങ്കിലും അങ്ങിനെയല്ലാത്തവർ, മറ്റെവിടെയോ ആണെങ്കിലും ഞാൻ ഇവിടെത്തന്നെയല്ലേ? അപരിചിതരെങ്കിലും സ്നേഹം തരുന്നവർ? നിരന്തര സൗഹൃദം പൂക്കുന്ന സ്വർഗ്ഗത്തിലേക്ക് പോകുകയാണോ? അങ്ങിനെയൊക്കെ ആ മൂന്നര വയസ്സുകാരി വിചാരിച്ചിട്ടുണ്ടാവുമോ? അറിയില്ലല്ലോ?
ആൽബർ കാമുവിൻ്റെ സ്ട്രേയ്ഞ്ചർ എന്ന കൃതിയിൽ പറഞ്ഞിട്ടുള്ളത് പോലെ Mother died today, or may be yesterday, I can't be sure എന്ന് തന്നെയായിരിക്കും ആ കുഞ്ഞു മനസ്സ് പറഞ്ഞത്!
https://www.facebook.com/Malayalivartha