ചിരിക്കണോ കരയണോ... ചാന്‍സലര്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; ചാന്‍സലര്‍ സ്ഥാനം ഇനി ഏറ്റെടുക്കില്ല; ധാര്‍മ്മികതയ്ക്കും നിയമത്തിനും നിരക്കാത്തത് ചെയ്യേണ്ടി വന്നു, തെറ്റു തുടരാന്‍ വയ്യ; എന്ത് ചെയ്യണമെന്നറിയാതെ പാര്‍ട്ടിയും സര്‍ക്കാരും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയത്തിലേക്ക് പോയിരിക്കുകയാണ്. ഗവര്‍ണര്‍ തന്റെ നിലപാട് കൂടുതല്‍ കടുപ്പിക്കുകയും ചെയ്തു. ചാന്‍സലര്‍ സ്ഥാനത്ത് തുടരില്ലെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാന്‍.
ഇനി ചാന്‍സലര്‍ സ്ഥാനം ഏറ്റെടുക്കില്ലെന്നും സര്‍വകലാശാല വിഷയങ്ങള്‍ കൈകാര്യം ചെയ്യരുതെന്ന് രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ധാര്‍മ്മികതയ്ക്കും നിയമത്തിനും നിരക്കാത്തത് തനിക്ക് ചെയ്യേണ്ടി വന്നു, അത് അംഗീകരിക്കുന്നു എന്നാലിനിയും തെറ്റ് തുടരാന്‍ വയ്യെന്നും ഗവര്‍ണര്‍ പറഞ്ഞു. താന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആവര്‍ത്തിച്ചു.
കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനത്തെ ചൊല്ലിയുണ്ടായ വിവാദങ്ങളാണ് ഗവര്‍ണര്‍ ചാന്‍സിലര്‍ സ്ഥാനം ഒഴിവാക്കുന്ന നിലയിലേക്ക് വളര്‍ന്നത്. തന്നെ സമ്മര്‍ദ്ദത്തിലാക്കിയെന്നാണ് തുടക്കം മുതല്‍ ഗവര്‍ണര്‍ പരാതിപ്പെടുന്നത്. ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് മുറുകുന്നതിനിടെ പ്രമുഖരുടെ ബന്ധുക്കളുടെ അടക്കം നിയമന വിവാദങ്ങളും സജീവ ചര്‍ച്ചയായി. ഉന്നത വിദ്യാഭ്യാസ രംഗം അടിമുടി രാഷ്ട്രീയക്കാരുടെ പിടിയിലാണെന്ന വിമര്‍ശനം ശക്തമായി നില്‍ക്കുന്നതിനിടെയാണ് നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന ഗവര്‍ണറുടെ പ്രഖ്യാപനം.
അച്ചടിക്കുന്നതും പ്രക്ഷേപണം ചെയ്യുന്നതുമായ ഓരോ വാക്കിനും വളരെ പ്രാധാന്യമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. തൂലിക എഴുതാനുള്ള ഒരു ഉപകരണം മാത്രമല്ല അത് അറിവിന്റെ ഉറവിടം കൂടിയാണ്. സ്വന്തം താത്പര്യങ്ങള്‍ക്ക് അതീതമായി നിന്ന് വസ്തുതകള്‍ മനസ്സിലാക്കികൊണ്ടുള്ള റിപ്പോര്‍ട്ടിങ്ങ് രീതിയാണ് അവലംബിക്കേണ്ടത്. ക്ലാസുമുറികളും സര്‍വകലാശാലകളും ആശയങ്ങളുടെ വ്യാപാരകേന്ദ്രങ്ങളാണ്. പഠനം ഒരു തുടര്‍പ്രക്രിയയാണ്. ഒരു ധ്യാനം പോലെ തന്നെ അറിവിനെ പിന്തുടരണം. എങ്കില്‍ മാത്രമേ സമുന്നതമായ ആശയങ്ങള്‍ രൂപപ്പെടുത്താന്‍ സാധിക്കൂ.
ലഭിച്ച അവാര്‍ഡുകള്‍ കൂടുതല്‍ മഹത്തരമായ നേട്ടങ്ങള്‍ക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രചോദനം നല്‍കുമെന്നും അതോടൊപ്പം അവ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ അവാര്‍ഡ് ജേതാക്കള്‍ക്ക് നല്‍കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. ചടങ്ങില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ സ്ത്രീധനവിരുദ്ധ പ്രതിജ്ഞ ഗവര്‍ണര്‍ക്ക് ഒപ്പിട്ടു നല്‍കി.
അതേസമയം ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനത്തില്‍ കണ്ണൂര്‍ സര്‍വകലാശാലയ്‌ക്കെതിരെ ഗവര്‍ണര്‍ രംഗത്തെത്തി. സര്‍വകലാശാലയ്‌ക്കെതിരെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സര്‍വകലാശാല സിന്‍ഡിക്കേറ്റ് നേരിട്ട് നടത്തിയ നിയമനം ചട്ട വിരുദ്ധമെന്നാണ് വ്യക്തമാക്കിയത്. സിന്‍ഡിക്കേറ്റ് നടപടി സര്‍വകലാശാല നിയമനത്തിന് എതിരെന്ന് സത്യവാങ്മൂലം. സര്‍വകലാശാല നടപടികള്‍ ചോദ്യം ചെയ്ത സെനറ്റ് അംഗങ്ങള്‍ നല്‍കിയ അപ്പീലിലാണ് സത്യവാങ്മൂലം. അംഗങ്ങളെ നാമര്‍ദേശം ചെയ്യാനുള്ള അധികാരം ചാന്‍സലര്‍ക്ക് തന്നെയാണെന്നാണ്, ഇതിനിടെ സര്‍വകലാശാല പ്രശ്‌നത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന ഗവര്‍ണറെ അനുനയിപ്പിക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടരുകയാണ്.
വിസി നിയമനത്തിന് പിന്നാലെയാണ് ബോര്‍ഡ് സ്റ്റഡീസിലെ നിയമനവും ചര്‍ച്ചയാകുന്നത്. അതേസമയം വിസി നിയമനത്തിലും ബോര്‍ഡ് ഓഫ് സ്റ്റഡീസ് വിഷയത്തിലും ഉറച്ച് നില്‍ക്കുന്ന ഗവര്‍ണറെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നടക്കുന്നുണ്ട്. ഗവര്‍ണറുമായി ചര്‍ച്ചകള്‍ നടത്താനുള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഡല്‍ഹിയില്‍ നിന്നും വന്ന ഗവര്‍ണര്‍ ഉടന്‍ തന്നെ ബെംഗളൂരുവിലേക്ക് പോയി. ഇപ്പോഴും പ്രശ്‌നപരിഹാരത്തിനാണ് ശ്രമം നടക്കുന്നുണ്ട്. പക്ഷേ ഗവര്‍ണര്‍ എത്രത്തോളം വഴങ്ങുമെന്നതാണ് പ്രധാനം. വിസി നിയമനവുമായി ബന്ധപ്പെട്ട സത്യവാങ്മൂലവും ഗവര്‍ണര്‍ വരും ദിവസങ്ങളില്‍ ഹൈക്കോടതിയില്‍ നല്‍കാനും സാധ്യതയുണ്ട്.
"
https://www.facebook.com/Malayalivartha
























