"പിണറായിയെ വെട്ടിനുറുക്കി പട്ടിക്കിട്ട് കൊടുക്കും ഞങ്ങൾ"; കൊടുങ്ങല്ലൂരിൽ മുഖ്യമന്ത്രിക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച 500 ഓളം ബിജെപി പ്രവർത്തകർക്കെതിരെ കേസ്: മൂന്ന് പേർ അറസ്റ്റിൽ

കൊടുങ്ങല്ലൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച 500 ഓളം ബിജെപി പ്രവർത്തകർക്കെതിരെ കേസ്. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. സത്യേഷ് ബലിദാന ദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ കൊലവിളി മുദ്രാവാക്യമുയർത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ ബിജെപി വക്താവ് സന്ദീപ് വചസ്പതി ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. തുടർന്ന് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയായിരുന്നു. സ്ത്രീകൾ ഉൾപ്പെടെ നൂറ് കണക്കിന് പേരാണ് പ്രകടനത്തിൽ പങ്കെടുത്തത്. കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിനും ഗതാഗത തടസത്തിനും ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പ്രകോപനപരമായ മുദ്രാവാക്യം വിവാദമായതോടെ കേസിൽ ഇതുമായി ബന്ധപ്പെട്ട വകുപ്പുകൾ കൂടി ചേർക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഡിവൈഎഫ്ഐ നാറികളെ, കണ്ണൂരിലെ തരിമണലിൽ പിണറായിയെ വെട്ടിനുറുക്കി പട്ടിക്കിട്ട് കൊടുക്കും ഞങ്ങൾ എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം വിളി. 2006 ൽ കൊല്ലപ്പെട്ട ബിജെപി മുൻസിപ്പൽ ഏരിയ സെക്രട്ടറി സത്യേഷിന്റെ സ്മരണാർഥമാണ് റാലി സംഘടിപ്പിച്ചത്. ഡിസംബറിൽ തലശേരിയിലും ആർഎസ്എസ് നടത്തിയ റാലിയിലും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തിയിരുന്നു. നിസ്കരിക്കാൻ പള്ളികൾ ഉണ്ടാകില്ലെന്നും ബാങ്ക് വിളി കേൾക്കേണ്ടി വരില്ലെന്നുമാണ് ഒരു സംഘം ബിജെപി പ്രവർത്തകർ അന്ന് ആക്രോശിച്ചത്.
ആർഎസ്എസ് ഉയർത്തിയത് കേരളത്തിൽ കേൾക്കാത്ത മുദ്രാവാക്യമാണെന്നും അത് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി അന്ന് പറഞ്ഞിരുന്നു. ഇതിന് മുൻപ് കോഴിക്കോട് വഖഫ് സംരക്ഷണ റാലിയിൽ മുഖ്യമന്ത്രിക്കെതിരെ നടന്ന മുദ്രാവാക്യം വിളിയും വിവാദമായിരുന്നു. ചെത്തുകാരൻ കോരന് സ്ത്രീധനം കിട്ടിയതല്ല കേരളം, സമുദായത്തിന് നേരെ വന്നാൽ കത്തിക്കുമെന്നായിരുന്നു അന്നത്തെ മുദ്രാവാക്യം.
https://www.facebook.com/Malayalivartha



























