ഞങ്ങളെ ഒന്നും ഇപ്പോള്‍ ആര്‍ക്കും വേണ്ടല്ലേ... ലോക്ക്ഡൗണ്‍ കാലത്ത് പറയുന്ന വിലയ്ക്ക് വാങ്ങാന്‍ ആളുകളെത്തി; ഇന്നിപ്പോള്‍ ആര്‍ക്കും വേണ്ട! പെറ്റ് ഷോപ്പുകളില്‍ വില്‍പ്പന കുറഞ്ഞു: സ്‌കൂള്‍ തുറന്നതും തിരിച്ചടി

കൊവിഡ് കാലത്ത് അരുമമൃഗങ്ങളെയും പക്ഷികളെയും അലങ്കാര മത്സ്യവളര്‍ത്തലിലേക്കുമൊക്കെ പലരും തെരഞ്ഞിരുന്നു. കൊവിഡ് കാലത്തെ മാനസിക സമ്മര്‍ദവും ഏകാന്തതയും മറികടക്കാനായിരുന്നു പലരും വളര്‍ത്തു മൃഗപരിപാലനത്തിലേക്ക് തിരിയാനുണ്ടായ ഒരു കാരണം.
വീട്ടിലെ ജോലികളും ഓഫീസ് ജോലികളും ലോക്ക്ഡൗണ്‍കാല സ്‌ട്രെസും ഒഴിവാക്കി മനസിനെ റിലാക്‌സ് ആക്കാന്‍ ഈ വളര്‍ത്തുമൃഗങ്ങളുടെ സാന്നിധ്യം പലരെയും ഏറെ സഹായിക്കുന്നുണ്ട്. ഇതിന് പിന്നാലെ വളര്‍ത്തു മൃഗങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ക്കും വന്‍ ഡിമാന്‍ഡാണ് ഉണ്ടായത്. ലോക്ക്ഡൗണ്‍ കാലത്ത് ഈ മേഖലയില്‍ വന്‍തോതില്‍ വ്യാപാരം നടന്നിരുന്നു.
മികച്ച വരുമാന മാര്‍ഗമായി വളര്‍ത്തു മൃഗങ്ങളുടെ വിപണന മേഖല തെരഞ്ഞെടുത്തവരും കുറവല്ല. വിവിധ പ്രദേശങ്ങളിലായി പെറ്റ് ഷോപ്പുകളുടെ എണ്ണവും കൂടിയിരുന്നു.
എന്നാലിപ്പോള്‍ ഈ മേഖലയില്‍ ആവശ്യക്കാര്‍ കുറയുന്നുവെന്നാണ് പെറ്റ് ഷോപ്പ് ഉടമകള്‍ പറയുന്നത്. അലങ്കാര മത്സ്യങ്ങളില്‍ ഗപ്പി, മോളി, ഗോള്‍ഡ് ഫിഷ് എന്നിവയ്ക്കായിരുന്നു ആവശ്യക്കാരേറെ. മത്സ്യങ്ങള്‍ കൂടാതെ വിവിധ ഇനത്തില്‍പ്പെട്ട നായക്കുട്ടികളും പൂച്ചകളുമൊക്കെ നന്നായി വിറ്റു പോയിരുന്നു. ഡാഷ്, ലാബ്രഡോര്‍, പൊമറേനിയന്‍ ഇനത്തില്‍പ്പെട്ട നായക്കുട്ടികള്‍ക്കായിരുന്നു ഡിമാന്‍ഡ് കൂടുതല്‍. പൂച്ചകളില്‍ പേര്‍ഷ്യന്‍, സിയമീസ് എന്നീ ഇനങ്ങളായിരുന്നു കൂടുതലും വിറ്റു പോയിരുന്നത്.
ലോക്ക്ഡൗണ്‍ കാലത്ത് കച്ചവടക്കാര്‍ പറയുന്ന വിലയ്ക്ക് വാങ്ങാന്‍ ആളുണ്ടായിരുന്നു. ഇപ്പോള്‍ വിപണി കണ്ടെത്താനുള്ള വിഷമത്തിലാണ് കച്ചവടക്കാര്‍. സ്‌കൂള്‍ തുറന്നതും വളര്‍ത്തുമൃഗ വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് തിരിച്ചടിയായി എന്നു വേണം പറയാന്‍.
ഓണ്‍ലൈന്‍ ക്ലാസുകളൊക്കെ കഴിഞ്ഞ് കുട്ടികള്‍ സ്‌കൂളിലേക്ക് പോകാന്‍ തുടങ്ങിയതോടെ ഓമന മൃഗങ്ങളെ പരിപാലിക്കാന്‍ സമയമില്ലാതെയായി. അതേസമയം അരുമമൃഗങ്ങളേയും പക്ഷികളേയും വില്‍ക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം കൂടിയതോടെ ഇവയ്ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വ്യവസ്ഥകളും ചട്ടങ്ങളും എന്ന പേരില്‍ മൃഗസംരക്ഷണ വകുപ്പ് കൈപ്പുസ്തകവും പുറത്തിറക്കിയിരുന്നു.
https://www.facebook.com/Malayalivartha



























