ഗൂഢാലോചന കുറ്റം ചുമത്തണമെങ്കിൽ ഒരാളെ കൊല്ലുമെന്ന് വെറുതെ വാക്കാൽ പറഞ്ഞാൽ പോര.. ഏതെങ്കിലും ശ്രമം കുറ്റം ചുമത്തപ്പെട്ടവരുടെ ഭാഗത്തുനിന്ന് വേണമെന്ന് കോടതി... കൊല്ലുമെന്ന് വാക്കാൽ വെറുതെ ദിലീപ് പറഞ്ഞതല്ല, അതിലേക്ക് നയിക്കുന്ന പ്രവൃത്തികൾ ചെയ്തിട്ടുണ്ടെന്നും, അതിനുള്ള തെളിവുകൾ തങ്ങളുടെ പക്കലുണ്ട് എന്നും സർക്കാർ കോടതിയിൽ

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. ഗൂഢാലോചന കുറ്റം ചുമത്തണമെങ്കിൽ ഒരാളെ കൊല്ലുമെന്ന് വെറുതെ വാക്കാൽ പറഞ്ഞാൽ പോരെന്നും, ഏതെങ്കിലും ശ്രമം കുറ്റം ചുമത്തപ്പെട്ടവരുടെ ഭാഗത്തുനിന്ന് വേണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് പി ഗോപിനാഥാണ് ഹർജി പരിഗണിച്ചത്. എന്നാൽ കൊല്ലുമെന്ന് വാക്കാൽ വെറുതെ ദിലീപ് പറഞ്ഞതല്ല, അതിലേക്ക് നയിക്കുന്ന പ്രവൃത്തികൾ ചെയ്തിട്ടുണ്ടെന്നും, അതിനുള്ള തെളിവുകൾ തങ്ങളുടെ പക്കലുണ്ട് എന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ആലുവയിലെ 'പത്മസരോവരം' എന്ന വീട്ടിൽ വച്ച് അന്വേഷണ ഉദ്യോഗസ്ഥരായ ബി സന്ധ്യ ഐപിഎസ്, ഡിവൈഎസ്പി സോജൻ, ആലുവ റൂറൽ എസ്പി എ വി ജോർജ്, ബൈജു പൗലോസ് എന്നിവരെ കൊല്ലുമെന്നും കൈ വെട്ടുമെന്നും ദിലീപ് പറയുന്നത് കേട്ടുവെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസിൽ കൂടുതൽ അന്വേഷണം തുടങ്ങിയത്. ഇതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തി, കൊലപ്പെടുത്താൻ ശ്രമം നടത്തി എന്നീ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ദിലീപിനെതിരെ കൂടുതൽ കേസുകൾ ചുമത്തുകയും ചെയ്തു.
ഇന്നലെ ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നതാണ്. എന്നാൽ കൂടുതൽ സമയമെടുത്ത് വാദം കേൾക്കേണ്ട കേസായതിനാൽ ഇതിന് പ്രത്യേക സിറ്റിംഗ് അനുവദിക്കുന്നതായി ജസ്റ്റിസ് ഗോപിനാഥ് വ്യക്തമാക്കുകയായിരുന്നു. ഇതേത്തുടർന്ന് ഇന്ന് രാവിലെ പത്തേകാലിനാണ് കേസിൽ പ്രത്യേക സിറ്റിംഗ് തുടങ്ങിയത്.
നിർണായകമായ വാദങ്ങളാണ് ഇന്ന് ഹൈക്കോടതിയിൽ നടക്കുന്നത്. ഹൈക്കോടതിയിൽ നിന്ന് അനുകൂലവിധിയുണ്ടാവുകയും ദിലീപിന്‍റെ മുൻകൂർ ജാമ്യം തള്ളുകയും ചെയ്താൽ അറസ്റ്റുൾപ്പടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങാനിരിക്കുകയാണ് ക്രൈംബ്രാഞ്ച്. നിർണായകമായ തെളിവുകൾ ഗൂഢാലോചന ഉൾപ്പടെ ഉള്ള കുറ്റങ്ങൾക്ക് ക്രൈംബ്രാഞ്ചിന് ലഭിച്ചുവെന്നാണ് സൂചന. 'പത്മസരോവരം' എന്ന ദിലീപിന്‍റെ വീട്ടിലും, സഹോദരൻ അനൂപിന്‍റെ വീട്ടിലും, ചിറ്റൂർ റോഡിലുള്ള 'ഗ്രാൻഡ് പ്രൊഡക്ഷൻസ്' എന്ന ദിലീപിന്‍റെയും അനൂപിന്‍റെയും നിർമാണക്കമ്പനിയിലും അടക്കം നടത്തിയ റെയ്‍ഡുകളിൽ നിർണായകമായ ഡിജിറ്റൽ തെളിവുകൾ ലഭിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha


























