മാംസം മോതിരത്തെ മൂടിയ നിലയിൽ, വിരലുകൾ നീരു വച്ചു വീർത്തവരും കൂട്ടത്തിൽ; രണ്ട് വർഷത്തിനിടെ ഫയർഫോഴ്സിനെ തേടിയെത്തിയത് നൂറിലേറെ പേർ

കൈയ്യിൽ ഇറുകി കിടക്കുന്ന മോതിരമോ വളയോ ഒക്കെ ധരിച്ച് അവസാനം ഊരാക്കുടുക്കുമായി ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ സമീപിക്കുന്നവരാണ് ഏറെയും. ഇങ്ങനെ രണ്ട് വർഷത്തിനുള്ളിൽ ആലുവ ഫയർ സ്റ്റേഷനിൽ എത്തിയത് നൂറിലേറെ പേരാണ്. വിരലുകൾ നീരു വച്ചു വീർത്ത്, മാംസം മോതിരത്തെ മൂടിയ നിലയിൽ എത്തിയവരാണ് പലരും. മൂന്ന് വയസുള്ള കുട്ടി മുതൽ അറുപത് വയസുവരെ പ്രായമുള്ളവർ ഇക്കൂട്ടത്തിലുണ്ട് എന്നതാണ് ഒരു കാര്യം. ആശുപത്രിയിൽ പോയിട്ടും രക്ഷയില്ലാത്തവരാണ് ഒടുവിൽ ഫയർഫോഴ്സിന്റെ അടുത്തെത്തുന്നത്.
ഇത്തരത്തിൽ മുറിച്ചെടുത്ത 60 മോതിരങ്ങളും 30 വളകളും ഫയർ സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. വാഹനത്തിന്റെ എൻജിൻ നന്നാക്കുന്നതിനിടെ കിട്ടിയ കൗതുകകരമായ ഇരുമ്പ് വളയം വർക്‌ഷോപ്പ് ഉടമ 30 വർഷം മോതിരമായി ധരിച്ചു. ഒടുവിൽ ഊരാൻ പറ്റാതെ വന്നതോടെയാണ് ഫയർ സ്റ്റേഷനിലെത്തിയത്. സാധാരണ നിലയിൽ മോതിരവും വളയും മുറിക്കാൻ 15 മിനിറ്റ് എടുക്കും.
മുറിച്ചെടുക്കുന്ന സാധനങ്ങളിൽ സ്വർണം മാത്രമേ ഉടമകൾ തിരികെ കൊണ്ടുപോകാറുള്ളൂ. ബാക്കി ഉപേക്ഷിക്കും. അതാണ് അഗ്നിരക്ഷാസേനാംഗങ്ങൾ എടുത്തു സൂക്ഷിക്കുന്നത്. അഗ്നിരക്ഷാസേനയുടെ ജോലിയിൽ പെട്ട കാര്യമല്ല ആഭരണം മുറിക്കൽ. മാനുഷിക പരിഗണനയുടെ പേരിലാണ് ഇതു ചെയ്യുന്നത്.
https://www.facebook.com/Malayalivartha


























