"ചാക്കോ മാഷിന്റെ 51 പവനിൽ മുക്കിക്കളയാൻ ശ്രമിച്ച നമ്മുടെ സ്വന്തം ഡയമണ്ട് നെക്ലസ്"... റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് എം.എം മണി

കൊവിഡ് വ്യാപനത്തിനിടയിലും രാജ്യം ഇന്ന് 73-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ ഏവർക്കും
റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നിരിക്കുകയാണ് മുന്‍ മന്ത്രിയും എംഎല്‍എയുമായ എം.എം മണി. റിപബ്ലിക് ദിന പരേഡില്‍ നിന്നൊഴിവാക്കിയ കേരളത്തിന്റെ ഫ്‌ളോട്ട് ഷെയര്‍ ചെയ്താണ് എം.എം മണിയുടെ പോസ്റ്റ്.
ചാക്കോ മാഷിന്റെ 51 പവനില്‍ മുക്കിക്കളയാന്‍ ശ്രമിച്ച നമ്മുടെ സ്വന്തം നെക്ലസ് എന്ന അടിക്കുറിപ്പോടെയാണ് മുന്‍ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തിന്റെ ടാബ്ലോ പരേഡില്‍ നിന്നൊഴിവാക്കിയത് വലിയ വിവാദമായിരുന്നു.
ജഡായുപ്പാറയുടെയും ശ്രീനാരായണഗുരുവിന്റെയും ടാബ്ലോയായിരുന്നു കേരളം നല്‍കിയിരുന്നത്. ഗുരുവിന് പകരം ശ്രീ ശങ്കരാചാര്യന്റെ ദൃശ്യം വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്നാണ് ഒഴിവാക്കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചു. എന്നാല്‍ നിലവാരമില്ലാത്തതിനാലാണ് ഒഴിവാക്കിയതെന്നാണ് കേന്ദ്രത്തിന്റെ വാദം. തമിഴ്‌നാടിന്റെ ടാബ്ലോയും കേന്ദ്രം ഒഴിവാക്കിയിരുന്നു.
ദില്ലിയിൽ കനത്ത മൂടൽ മഞ്ഞുള്ളതിനാൽ പകൽ 10.30നാണ് പരേഡ് തുടങ്ങുന്നത്. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച അയ്യായിരത്തോളം സൈനികരുടെ ബന്ധുക്കൾക്ക് കൃതജ്ഞതാപത്രം സമർപ്പിക്കും. പന്ത്രണ്ട് സംസ്ഥാനങ്ങളുടെയും ഒമ്പത് മന്ത്രാലയങ്ങളുടെയും വിവിധ വകുപ്പുകളുടെയും നിശ്ചലദൃശ്യങ്ങൾ പ്രദർശിപ്പിക്കും. 24000 പേർക്കാണ് പരേഡ് കാണാൻ അനുമതിയുള്ളത്. 25 നിശ്ചല ദൃശ്യങ്ങൾ പരേഡിൽ അണിനിരക്കും. മത്സരപ്രക്രിയയിലൂടെ തെരഞ്ഞെടുത്ത 480 നർത്തകരുടെ പ്രകടനങ്ങളും പരേഡിലുണ്ട്. കാണികളുടെ സൗകര്യം കണക്കിലെടുത്ത് ആദ്യമായി പത്ത് വലിയ എൽഇഡി സ്ക്രീനുകളും സ്ഥാപിക്കുന്നുണ്ട്.
സൈനിക കരുത്തും സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതുന്നതാകും റിപ്പബ്ലിക് ദിന പരേഡ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് വ്യോമസേന ആകാശത്തൊരുക്കുന്ന ഏറ്റവും വലിയ ഫ്ലൈപാസ്റ്റാകും മുഖ്യ ആകർഷണം. 75 വിമാനവും ഹെലികോപ്‌റ്ററുകളും അണിനിരക്കും. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തിന്റെ ഭാഗമായ അമൃത് മഹോത്സവത്തിനിടെയാണ് 73–ാം റിപ്പബ്ലിക് ദിനമെത്തുന്നതെന്ന പ്രത്യേകതയുണ്ട് ഇത്തവണ. മുഖ്യമന്ത്രി പിണറായി വിജയനും റിപ്പബ്ലിക് ദിനാശംസകൾ നേർന്നു. ഇന്ത്യയെന്ന ലോകത്തേറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻ്റെ സത്ത കുടികൊള്ളുന്ന നമ്മുടെ ഭരണഘടന നിലവിൽ വന്നിട്ട് ഇന്നേക്ക് 73 വർഷം.
ഡോ. ബി.ആർ അംബേദ്കർ അഭിപ്രായപ്പെട്ടതു പോലെ: "ഭരണഘടന കേവലം ഒരു നിയമ പുസ്തകമല്ല. ജീവിതത്തിൻ്റെ ചാലകശക്തിയാണ്. അതിൽ തുടിക്കുന്നത് ഒരു കാലഘട്ടത്തിൻ്റെ ആത്മാവാണ്". മറ്റൊരു രാജ്യത്തും കാണാനാകാത്ത വിധം വിപുലമായ സാംസ്കാരിക വൈവിധ്യമുണ്ടായിട്ടും ഇന്ത്യയെന്ന ആശയത്തെ മൂർത്തവൽക്കരിക്കുന്നത് ഭരണഘടനയാണ്- മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
https://www.facebook.com/Malayalivartha


























