എത്രയും വേഗം ഓർഡിനൻസ് ഇറക്കി ബിന്ദുവിനെ രക്ഷിക്കണം! ലോകായുക്ത നിയമം അട്ടിമറിച്ചില്ലെങ്കിൽ മന്ത്രി ആർ.ബിന്ദു രാജിവയ്ക്കേണ്ടി വരുമെന്ന് അഡ്വക്കേറ്റ് ജനറൽ! കോടിയേരിക്ക് വേണ്ടി നിശബ്ദമായി ഒഴിഞ്ഞ വിജയ രാഘവനെ രക്ഷിക്കാൻ പാർട്ടി കൈ ചുരുട്ടി ഗോദയിലേക്കിറങ്ങി

ലോകായുക്ത നിയമം അട്ടിമറിച്ചില്ലെങ്കിൽ മന്ത്രി ആർ.ബിന്ദു രാജിവയ്ക്കേണ്ടി വരുമെന്ന നിയമോപദേശം സർക്കാരിന് ലഭിച്ചതായി സൂചന. അഡ്വക്കേറ്റ് ജനറലിൽ നിന്നാണ് ഉപദേശം ലഭിച്ചത്. എത്രയും വേഗം ഓർഡിനൻസ് ഇറക്കി ബിന്ദുവിനെ രക്ഷിക്കണമെന്നായിരുന്നു ഉപദേശം. തൻ്റെ ഭാര്യ രാജി വയ്ക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന എ.വിജയരാഘവൻ്റെ മുന്നറിയിപ്പും പാർട്ടിക്ക് മുന്നിലുണ്ടായിരുന്നു. കോടിയേരിക്ക് വേണ്ടി നിശബ്ദമായി ഒഴിഞ്ഞ വിജയ രാഘവനെ രക്ഷിക്കാൻ പാർട്ടി കൈ ചുരുട്ടി ഗോദയിലേക്കിറങ്ങി.
ബിന്ദു രാജിവച്ചാൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള സാധ്യത പോലും നിയമത്തിലില്ലെന്ന ഉപദേശത്തിൻെറ അടിസ്ഥാനത്തിലാണ് നടപടി. മന്ത്രി കെ.റ്റി.ജലീൽ രാജിവയ്ക്കണ്ടി വന്ന സാഹചര്യം ആവർത്തിക്കരുതെന്ന കർശന നിർദ്ദേശം മുഖ്യമന്ത്രി പിണറായി വിജയൻ നിയമമന്ത്രി രാജീവിന് നൽകിയിരുന്നു. പിന്നീട് രാജീവിന് മുന്നിൽ ഒരു മാർഗ്ഗവുമുണ്ടായിരുന്നില്ല.
ജലീൽ രാജിവച്ച ദിവസം തന്നെ ഇനിയൊരു മന്ത്രിയും ലോകായുക്ത പറഞ്ഞിട്ട് രാജിവയ്ക്കരുതെന്ന് മുഖ്യമന്ത്രി അന്നത്തെ എ.ജി സി.പി.സുധാകരപ്രസാദിന് നിർദ്ദേശം നൽകിയിരുന്നു കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ലോക്പാൽ നടപ്പിലാക്കലാണ് ഇതിനുള്ള പരിഹാരമെന്ന് എ.ജി.നിർദ്ദേശിച്ചിരുന്നു. വിരമിച്ച ചീഫ് ജസ്റ്റിസാണ് ലോകായുക്ത: വിരമിച്ച ജഡ്ജി പറയുമ്പോൾ രാജി വയ്ക്കാൻ നിന്നാൽ അതിന് മാത്രമേ സമയം കിട്ടുകയുള്ളുവെന്ന് സി പി എം വിശ്വസിച്ചു.
ലോകായുക്തയായി നിയമിച്ചിരിക്കുന്ന ജസ്റ്റിസ് സിറിയക് ജോസഫിനെ പിണറായി തന്നെയാണ് നിയമിച്ചത്.ഇതേ തസ്തികയിലേക്ക് മുൻ ചീഫ് ജസ്റ്റിസ് ജെ.ബി.കോശിയെയും പരിഗണിച്ചിരുന്നു. ജസ്റ്റിസ് കോശിയെ നിയമിച്ചിരുന്നെങ്കിലെന്ന് പിണറായി ചിന്തിച്ചിരിക്കണം. കാരണം ജലീലിൻ്റെ രാജി പിണറായിയെ ഞെട്ടിച്ചു.
ലോകായുക്ത നിയമത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ മുമ്പേ രാജ്യത്ത് തുടങ്ങിയിരുന്നു. കർണാടകത്തിൽ ഖനി മുതലാളിമാരുമായുള്ള ബന്ധത്തിൻ്റെ പേരിൽ ലോകായുക്തയായിരുന്ന ജസ്റ്റിസ് സന്തോഷ് ഹെഡ് ഡേ കർണാടകത്തിലെ മന്ത്രിമാരുടെ വീടുകൾ റെയ്ഡ് ചെയ്തിരുന്നു. അന്നു തുടങ്ങിയതാണ് ലോകായുക്ത നിയമത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ.
സർക്കാരിനെതിരെയുള്ള രണ്ട് കേസുകളാണ് ലോകായുക്തയുടെ പരിഗണനയിലുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പ് കേസ്, കണ്ണൂർ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനത്തിനു ശുപാർശ നൽകിയ മന്ത്രി ആർ.ബിന്ദുവിനെതിരെയുള്ള കേസ്.
ആരോഗ്യവകുപ്പിൽ സാധനങ്ങൾ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് യുഡിഎഫ് നേതാക്കൾ ലോകായുക്തയെ സമീപിക്കാനൊരുങ്ങുകയാണ്. മുൻമന്ത്രി കെ.ടി.ജലീൽ സർക്കാർ വാഹനത്തിൽ മതഗ്രന്ഥം കൊണ്ടുപോയെന്ന കേസ് തീർപ്പാക്കി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആർ.ബിന്ദുവിനും എതിരെ ലോകായുക്ത പരാമര്‍ശം ഉണ്ടായി സ്ഥാനം രാജിവയ്ക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് നിയമത്തിൽ ഭേദഗതി വരുത്തിയതെന്നാണ് ആക്ഷേപം. ലോകായുക്തയുടെ ചില നീക്കങ്ങളിൽ സി പി എമ്മിന് സംശയങ്ങളുണ്ട്. തങ്ങളെ ലോകായുക്ത സഹായിക്കില്ലെന്ന ഉത്തമ ബോധ്യം സി പി എമ്മിനുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി മറ്റു കാര്യങ്ങൾക്ക് ചെലവഴിക്കുന്നതായി കാട്ടി ആർ.എസ്.ശശികുമാറാണ് 2018ൽ ലോകായുക്തയിൽ പരാതി നൽകിയത്. അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിനു നിധിയിൽനിന്ന് സഹായം നൽകിയതും, അന്തരിച്ച മുൻ ചെങ്ങന്നൂർ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ വാഹന ലോൺ അടയ്ക്കാനും ബാങ്കിലെ പണയമെടുക്കാനുമുള്ള തുക ദുരിതാശ്വാസനിധിയിൽനിന്നു നൽകിയതും പരാതിക്കാരൻ ചോദ്യം ചെയ്തു.
കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം മറിഞ്ഞ് മരിച്ച ഉദ്യാഗസ്ഥന് 20 ലക്ഷം രൂപ കൊടുത്തതിനെയും പരാതിക്കാരൻ എതിർത്തു. മുഖ്യമന്ത്രിക്കും 17 മന്ത്രിമാർക്കുമെതിരെ ലോകായുക്ത നോട്ടിസ് അയച്ചു. തീരുമാനമെടുത്ത മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാത്ത സുനിൽകുമാറിനെയും മാത്യു ടി.തോമസിനെയും ഒഴിവാക്കി. ഹിയറിങ്ങിന്റെ അവസാനഘട്ടത്തിലാണ് കേസ്. ഫെബ്രുവരി 4ന് കേസ് വീണ്ടും പരിഗണിക്കും.
വിസി നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ കൈവശമുള്ള രേഖകൾ ഹാജരാക്കാൻ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ഹരുൺ ആർ.റഷീദ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരിക്കുകയാണ്.
സർവകലാശാല നിയമപ്രകാരം ചാൻസലർ കൂടിയായ ഗവർണർ വിസി നിയമനത്തിനു മുന്നോടിയായി മൂന്നംഗ സെർച് കമ്മിറ്റി രൂപീകരിച്ച് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിജ്ഞാപനം പുറപ്പെടുവിച്ച് അപേക്ഷകൾ സ്വീകരിക്കണം. എന്നാൽ, മന്ത്രിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സെർച് കമ്മിറ്റി പിൻവലിച്ച് ഡോ. ഗോപിനാഥ് രവീന്ദ്രനു ചട്ടവിരുദ്ധമായി പുനർനിയമനം നൽകിയെന്നാണ് ചെന്നിത്തലയുടെ പരാതി. കേസ് ഫെബ്രുവരി ഒന്നിന് വീണ്ടും പരിഗണിക്കും.
https://www.facebook.com/Malayalivartha


























