'സംഘ് പരിവാറിന്റെ വിഘടന, വർഗ്ഗീയ രാഷ്ട്രീയ കാലത്ത് അവരേക്കാൾ വലിയ വർഗ്ഗീയവാദികളാവാനുള്ള ഓട്ടമത്സരത്തിലാണോ സിപിഎം? മതേതരത്വമെന്തെന്ന് നിർവ്വചിക്കാനുള്ള അധികാരം സിപിഎമ്മിനുണ്ട്. പക്ഷേ ആ നിർവ്വചനത്തിനകത്ത് എല്ലാവരും കയറണമെന്ന് വാശി പിടിക്കാൻ പാടില്ല...' സിപിഎമ്മിനെ നിഷിധമായി വിമർശിച്ച് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്
കേരളാ സ്റ്റുഡന്‍റ്സ് പൊലീസിൽ അഥവാ എസ്പിസിയിൽ മതപരമായ വേഷം അനുവദിക്കില്ലെന്ന സർക്കാർ നിലപാടിനെ രൂക്ഷമായി വിമർശിച്ച് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് രംഗത്ത് എത്തിയിരിക്കുകയാണ്. സംഘ് പരിവാറിന്റെ വിഘടന, വർഗ്ഗീയ രാഷ്ട്രീയ കാലത്ത് അവരേക്കാൾ വലിയ വർഗ്ഗീയവാദികളാവാനുള്ള ഓട്ടമത്സരത്തിലാണോ സിപിഎമ്മെന്ന് ഫിറോസ് ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫിറോസിന്‍റെ വിമര്‍ശനം നടത്തിയിരിക്കുന്നത്.
പികെ ഫിറോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
പട്ടാളത്തിലും പോലീസിലും സിഖുകാർക്ക് അവരുടെ വിശാസം മാനിച്ചു തലപ്പാവ് ധരിക്കാൻ അനുമതിയുള്ള രാജ്യമാണ് നമ്മുടേത്. പൊലീസുകാർക്ക് താടിവെക്കാൻ നമ്മുടെ സംസ്ഥാനത്ത് അനുമതിയില്ല. പക്ഷെ ശബരിമലക്ക് പോകാൻ തയ്യാറെടുത്ത പൊലീസുകാരന് അവന്റെ വിശ്വാസം മാനിച്ചു താടിവെക്കാം. ഈ അനുമതികളെല്ലാം പ്രസ്തുത വിശ്വാസങ്ങളോടും അവ പിന്തുടരുന്ന അനുയായികളോടുമുള്ള ബഹുമാനത്തിന്റെ ഭാഗമാണ്. അങ്ങിനെയാണ് വേണ്ടതും. അതുപോലെ തന്നെയാണ് ആ മുസ്ലിം വിദ്യാർത്ഥിനിയും ആവശ്യപ്പെട്ടത്.
പക്ഷേ, "മതപരമായ വേഷം അനുവദിക്കാൻ പറ്റില്ല, അത് മതേതരത്വം ഇല്ലാതാക്കുമെന്ന്" സ്റ്റുഡന്റസ് പൊലീസ് കേഡറ്റിൻറെ വിഷയത്തിൽ സർക്കാർ പറഞ്ഞതിന്റെ സാംഗത്യം ഇപ്പോഴും ബോധ്യമായിട്ടില്ല. സംഘ് പരിവാറിന്റെ വിഘടന, വർഗ്ഗീയ രാഷ്ട്രീയ കാലത്ത് അവരേക്കാൾ വലിയ വർഗ്ഗീയവാദികളാവാനുള്ള ഓട്ടമത്സരത്തിലാണോ സിപിഎം?
മതേതരത്വമെന്തെന്ന് നിർവ്വചിക്കാനുള്ള അധികാരം സിപിഎമ്മിനുണ്ട്. പക്ഷേ ആ നിർവ്വചനത്തിനകത്ത് എല്ലാവരും കയറണമെന്ന് വാശി പിടിക്കാൻ പാടില്ല. എല്ലാവരെയും ഉൾക്കൊള്ളുക എന്നതാണ് മതേതരത്വം കൊണ്ടുള്ള വിവക്ഷ. അല്ലാതെ സി.പി.എം കരുതുന്ന പോലെ തങ്ങളല്ലാത്തവരെ, വിശിഷ്യാ വിശ്വാസികളെ തള്ളുകയും ആവശ്യമെങ്കിൽ മാത്രം കൊള്ളുകയും ചെയ്യുന്ന തലശ്ശേരി കുഞ്ഞിരാമൻ ടൈപ്പ് വിശ്വാസ സംരക്ഷണ സിദ്ധാന്തമല്ല.
https://www.facebook.com/Malayalivartha