'ബന്ധങ്ങളുടെ തീക്ഷണത, പ്രണയവും സൗഹൃദത്തിന്റെയും വിവിധ ഭാവങ്ങൾ, അതിന്റെ സന്തോഷവും പിരിമുറുക്കവും എന്നിവ വളരെ നല്ല രീതിയിൽ ഒപ്പിയെടുത്തിട്ടുണ്ട്. കഥാപാത്രങ്ങളുടെ ജീവിതത്തിലെ തീരുമാനങ്ങൾ, അവയെടുക്കുന്ന സാഹചര്യങ്ങൾ എന്നിവ പ്രേക്ഷകനും പൂർണമായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്. അവരുടെ ശരി തെറ്റുകൾ സ്വന്തം ശരി തെറ്റുകളായി പ്രേക്ഷകർക്ക് കാണാൻ കഴിയുന്നതുമാണ് ഹൃദയത്തിന്റെ വിജയം...' ഹൃദയം സിനിമയെ പ്രശംസിച്ച് ശബരീനാഥ് എംഎൽഎ

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഒരുക്കിയ 'ഹൃദയം' എന്ന സിനിമ തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സമൂഹമാധ്യമങ്ങളിലടക്കം സിനിമയെ കുറിച്ച് നിരവധി പേര്‍ കുറിപ്പുകള്‍ പങ്കുവയ്ക്കുകയാണ്. ഇപ്പോഴിതാ മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റുമായ കെ.എസ് ശബരീനാഥൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഒടുവിൽ ഹൃദയം കാണുവാൻ കണ്ണൂർ സവിത തിയേറ്ററിൽ എത്തിച്ചേരേണ്ടിവന്നു എന്നതാണ് സത്യം. റിലീസ് കഴിഞ്ഞപ്പോൾ തന്നെ തിരുവനന്തപുരത്ത് കോവിഡ് വ്യാപനം കൂടിയപ്പോൾ തീയേറ്ററുകൾ അടച്ചു, ചിത്രം കാണാൻ കഴിയാത്ത അവസ്ഥയായി. ഇന്ന് തിരക്കുകൾ കഴിഞ്ഞ് റിജിൽ മാകുറ്റിയും കൂട്ടരുമായി രാത്രി കണ്ണൂർ സവിതയിൽ ഹൃദയം കണ്ടു.
ഒരു തിരുവനന്തപുരത്തുകാരൻ എന്ന നിലയിൽ സിനിമാ ആസ്വാദകനായി മാറുന്നതിൽ വലിയൊരു പങ്ക് ശ്രീകുമാർ തിയേറ്ററിനും ശ്രീവിശാഖിനും ന്യൂ തിയേറ്ററിനുമുണ്ട് . അവിടെ ഞാൻ കണ്ടിട്ടുള്ള സിനിമകൾക്ക് ഒരു കണക്കുമില്ല. പടം തുടങ്ങുമ്പോൾ വേൽമുരുകന്റെ ചിത്രം സ്ക്രീനിൽ വരുന്നത് മുതൽ ശ്രീകുമാറിലും ശ്രീവിശാഖിലും ന്യൂവിലും എല്ലാം ആഘോഷത്തിമിർപ്പാണ്. ഈ തീയേറ്റർ ശൃംഖലകൾ നടത്തുന്ന, മലയാളത്തിലെ ഏറ്റവും മികച്ച ബാനറായിരുന്ന "മെറിലാൻഡ് സിനിമാസ് " ഹൃദയത്തിലൂടെ വീണ്ടും അഭ്രപാളികൾ കവരുമ്പോൾ ഒരു തിരുവനന്തപുരത്തുകാരൻ, ഒരു അഭ്യുദയകാംക്ഷി എന്ന നിലയിൽ വലിയ സന്തോഷമുണ്ട്.
ഹൃദയം വളരെ നല്ല ഒരു സിനിമയാണ്. ബന്ധങ്ങളുടെ തീക്ഷണത, പ്രണയവും സൗഹൃദത്തിന്റെയും വിവിധ ഭാവങ്ങൾ, അതിന്റെ സന്തോഷവും പിരിമുറുക്കവും എന്നിവ വളരെ നല്ല രീതിയിൽ ഒപ്പിയെടുത്തിട്ടുണ്ട്. കഥാപാത്രങ്ങളുടെ ജീവിതത്തിലെ തീരുമാനങ്ങൾ, അവയെടുക്കുന്ന സാഹചര്യങ്ങൾ എന്നിവ പ്രേക്ഷകനും പൂർണമായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്. അവരുടെ ശരി തെറ്റുകൾ സ്വന്തം ശരി തെറ്റുകളായി പ്രേക്ഷകർക്ക് കാണാൻ കഴിയുന്നതുമാണ് ഹൃദയത്തിന്റെ വിജയം. സ്ത്രീ പുരുഷ ബന്ധങ്ങളിൽ ഒരു moral judgement കൊണ്ടുവരാൻ ശ്രമിക്കാത്തതും കഥാപാത്രങ്ങൾക്ക് മിഴിവ് നൽകുന്നു. സിനിമയുടെ അവസാനഭാഗത്ത് എനിക്ക് ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഹൃദയം ഒരു വളരെ നല്ല ചിത്രമാണ്, നല്ല മേക്കിങ് ആണ്, നല്ല സംഗീതമാണ്, ചുരുക്കത്തിൽ നല്ല ടീംവർക്കാണ്. എല്ലാവർക്കും ഓർക്കാൻ ഒരു പിടി നല്ല ഓർമ്മകൾ സമ്മാനിക്കും.
എല്ലാ നടീനടന്മാരും മികവുപുലർത്തിയെങ്കിലും മനസ്സിൽ തങ്ങിനിൽക്കുന്നത് പ്രണവും ദർശനയുമാണ്. പ്രണവിന്റെ കഥാപാത്രത്തിന്റെ നാൾവഴികൾ എന്നെ ഓർമ്മപ്പെടുത്തിയത് വളരെയധികം understimated ആയിട്ടുള്ള "Rockstar(hindi)യിലെ രൺബീർ കപൂറിനെയാണ്. അഭിനയത്തിലെ മിതത്വമാണ് പ്രണവെന്ന നടന്റെ ഗാംഭീര്യം. കുറെയേറെ ദൂരം ഇനിയും പ്രണവിന് സഞ്ചരിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. ദർശനയുടെ അഭിനയവും ഡയലോഗ് ഡെലിവറിയും എല്ലാം വളരെ ഷാർപ്പാണ്. ജീവിതത്തിൽ വളരെ അടുത്ത ബന്ധമുള്ള പലസുഹൃത്തുക്കളുടെയെല്ലാം ഒരു തനിപകർപ്പായി ദർശനയുടെ കഥാപാത്രം മാറി. മറ്റൊരാളെക്കൊണ്ട് ഈ വേഷം ചെയ്യാൻ കഴിയുമോ എന്ന് പ്രേക്ഷകർ തമ്മിൽ ചോദിക്കുന്നതിലാണ് ദർശന രാജേന്ദ്രൻ എന്ന അഭിനേത്രിയുടെ വിജയം.
വിനീത് ശ്രീനിവാസൻ പല ചിത്രങ്ങളും പലവട്ടം കണ്ടിട്ടുള്ള ഒരാളാണ് ഞാൻ. വളരെ പോസിറ്റീവ് ആയിട്ടുള്ള, മികച്ച പാക്കേജുകൾ ആണ് വിനീത് സിനിമകൾ. എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് വിനീതിന് ചിത്രങ്ങളിലെ അച്ഛൻ-അമ്മ-മകൻ dynamics ആണ്. തട്ടത്തിൻ മറയത്തിലിൽ വൈകുന്നേരം ക്ഷേത്രമുറ്റത്ത് സംസാരിക്കുന്ന അമ്മയും മകനും (നിവിൻ), അതേ സിനിമയിൽ പരിവേദനങ്ങൾ പങ്കിടുന്ന ശ്രീനിവാസനും മകളും, ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിലെ അച്ഛനും മകനും തമ്മിലുള്ള രംഗം, ഇതെല്ലാം നമ്മുടെയൊക്കെ ജീവിതത്തിൽ നിന്ന് ഒപ്പിയെടുത്തിട്ടുള്ളതാണ് എന്ന് തോന്നിപോകും . ഹൃദയത്തിൽ മുതലമട റെയിൽവേ സ്റ്റേഷനിലെ വിജയരാഘവനും പ്രണവും തമ്മിലുള്ള വൈകാരികമായിട്ടുള്ള ആ ചെറിയ രംഗം ഇതിനേക്കാളും ഒരു പടിമുകളിലാണ്, സംശയമില്ല. വിനീതിൽനിന്ന് ഇനി ഒരു പറ്റം പുതിയ genre സിനിമകൾ പ്രതീക്ഷിക്കുകയാണ്.
പ്രൊഡ്യൂസറും സുഹൃത്തുമായ വിശാഖ് സുബ്രഹ്മണ്യത്തിനെ പ്രത്യേകം അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല. OTT പ്രലോഭനങ്ങളിൽ വീഴാതെ തിയറ്ററുകൾക്കും സിനിമാവ്യവസായത്തിനും ഒരു ഉണർവ് നൽകുവാൻ ഹൃദയം പ്രതിസന്ധികൾക്കിടയിലും വരും വരായ്കകൾ നോക്കാതെ തീയേറ്ററിൽ റിലീസ് ചെയ്തത് ധീരമായ ഒരു നടപടിയാണ്. ടെൻഷൻ അടിക്കേണ്ട, it's going good brother. എന്തായാലും തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിലെയും പിന്നെ ഡൽഹിയിലെയും ബോംബെയിലെയും പഴയജീവിതം തിരികെനോക്കി ഒന്ന് പുഞ്ചിരിക്കാനും ഓർമ്മകളിലേക്ക് ഒന്ന് ഫ്ലാഷ്ബാക്ക് പോകുവാനും ഒരു അവസരം നൽകിയ ടീം ഹൃദയത്തിന് നന്ദി.
നന്നായി വരട്ടെ...
Sabari
https://www.facebook.com/Malayalivartha