ദിലീപിനെ പൂട്ടാൻ ഇസ്രയേലിന്റെ വമ്പൻ; ഫോണുകള്‍ ഫോറന്‍സിക് പരിശോധന നടത്തുന്നത് ഇസ്രയേല്‍ കമ്പനിയായ സെലിബ്രൈറ്റിന്റെ "യുഫെഡ്" എന്ന ടൂൾ ഉപയോഗിച്ച്; നശിപ്പിച്ച ഡേറ്റകള്‍ വീണ്ടെടുക്കാന്‍ ഈ ടൂളുകൾ ഉപയോഗിച്ച് കഴിയും; ചൈനീസ് നിര്‍മിത ചിപ്‌സെറ്റുകളും പരിശോധിക്കാന്‍ ഈ ടൂളിനാകും; കുരുക്ക് മുറുക്കി പോലീസ്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ സുപ്രധാന വിവരങ്ങള്‍ ദിലീപിന്റെ ഫോണുകളില്‍ നിന്ന് ലഭിക്കുമെന്ന വിശ്വാസത്തിലാണ് അന്വേഷണസംഘം ഇപ്പോഴുമുള്ളത്. ഫോണിലുള്ള കോള്‍ വിവരങ്ങള്‍, അത് വച്ചിട്ടുള്ള ചാറ്റുകള്‍, തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ സംഘം ശേഖരിക്കുവാൻ തയ്യാറെടുക്കുകയാണ് .മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം ദിലീപിന്റെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയക്കാനായിരുന്നു.
പരിശോധനയുടെ റിസൾട്ട് വരുമ്പോൾ ദിലീപിനെ കുടുക്കുന്ന തലത്തിലൂടെ വിവരങ്ങൾ ഇതിലുണ്ട് എന്ന പ്രതീക്ഷയാണ് അന്വേഷണസംഘത്തിന് ഉള്ളത്. ഇസ്രയേലിന്റെ അത്യാധുനിക ഹാക്കിങ് ടൂള്‍ ഉപയോഗിച്ചായിരിക്കും ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണുകള്‍ ഫോറന്‍സിക് പരിശോധന നടത്തുന്നത് .ഇതിനുപയോഗിക്കുന്നത് ഇസ്രയേല്‍ കമ്പനിയായ സെലിബ്രൈറ്റിന്റെ "യുഫെഡ്" എന്ന ടൂളാണ് .
ഫോറന്‍സിക് വിഭാഗത്തിന് ഇതു ലഭ്യമായത്‌അടുത്തിടെയാണു. നശിപ്പിച്ച ഡേറ്റകള്‍ വീണ്ടെടുക്കാന്‍ ഈ ടൂളുകൾ ഉപയോഗിച്ച് കഴിയുമെന്നതാണു പ്രത്യേകത. സാമൂഹികമാധ്യമങ്ങളിലൂടെ കൈമാറിയ വിവരങ്ങളും എടുക്കാൻ സാധിക്കും. ചൈനീസ് നിര്‍മിത ചിപ്‌സെറ്റുകളും പരിശോധിക്കാന്‍ ഈ ടൂളിനാകുമെന്നതും സവിശേഷത ആണ് . പാസ്‌വേഡ് തുറക്കല്‍, ഡീകോഡിങ്, വിശകലനം, റിപ്പോര്‍ട്ടിങ്, ലൊക്കേഷന്‍ ഹാക്കിങ് തുടങ്ങിയവയും സാധിക്കും .
ഏഴ് ഫോണുകള്‍ ദിലീപ് ഉപയോഗിച്ചതില്‍ ആറെണ്ണമേ ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുള്ളൂവെന്നതാണ് ശ്രദ്ധേയമായ കാര്യം . ഒരു ഫോണ്‍ കേടായതിനാല്‍ അഞ്ചുമാസം മുമ്പ് മാറ്റിയെന്നാണു ദിലീപ് പരയുന്നത്. പക്ഷേ , 2017-ല്‍ ദിലീപ് ജയില്‍മോചിതനായശേഷം, അടുത്തിടെ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ വരുന്നതുവരെ ഈ ഫോണ്‍ ഉപയോഗിച്ചിരുന്നെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.
മറ്റ് ഫോണുകള്‍ മുംബൈയില്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് അയച്ചെന്നും ദിലീപ് വ്യക്തമാക്കി. പോലീസ് കൃത്രിമത്വം കാട്ടുന്നതിനു മുമ്പ് മൊബൈല്‍ ഡേറ്റ പരിശോധിക്കാനാണിതെന്നാണു വാദം. സ്വകാര്യപരിശോധന നടത്തിയതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. വിവരങ്ങള്‍ നശിപ്പിക്കാനാണു ഫോണുകള്‍ കൊണ്ടുപോയതെന്നാണു ക്രൈംബ്രാഞ്ച് എത്തിയിരിക്കുന്ന നിഗമനം . അങ്ങനെ ചെയ്‌താലും ഇസ്രേലി സോഫ്‌റ്റ്‌വേര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ കണ്ടെത്താനാകുമെന്നതാണ് ശ്രദ്ധേയമായ കാര്യം .
യു.എസ്. ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഈ ഹാക്കിങ് സംവിധാനം ഫോറന്‍സിക് പരിശോധനയ്‌ക്ക് ഉപയോഗിക്കുന്നുണ്ട്. ഫോണിലോ ആപ്പുകളിലോ സൂക്ഷിച്ച വ്യക്‌തിഗതവിവരങ്ങളും കണ്ടെത്താം. ആറുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്നാണു ഫോറന്‍സിക് ലാബ് അറിയിച്ചതെങ്കിലും ഇതുവരെ അന്വേഷണസംഘത്തിനു ലഭിച്ചിട്ടില്ല. അതേസമയം നടി ആക്രമിക്കപ്പെട്ടിട്ട് ഇന്ന് അഞ്ച് വർഷം പൂർത്തിയാകുകയാണ്.
2017 ഫെബ്രുവരി 17 നാണ് തൃശൂരിൽ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് വന്ന നടിയെ പ്രതികൾ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയത്. കേസിലെ ആദ്യത്തെ സംഭവങ്ങൾ ഒതുങ്ങി വരുന്നതിനിടയിലായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാറിന്റെ നിർണായക വെളിപ്പെടുത്തലുകൾ പുറത്ത് വന്നത്. പിന്നാലെ കേസ് മറ്റൊരു രീതിയിലേക്ക് നീങ്ങുകയായിരുന്നു. എന്നാൽ അന്വേഷണോദ്യോഗസ്‌ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനും കൂട്ടർക്കും ജാമ്യം കിട്ടിയെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha




















