മാറിമാറി വന്ന ടെലികോം മന്ത്രിമാരും നേതാക്കന്മാരും കൈയിട്ടു വാരിയിട്ടുണ്ട്; നമ്മുടെ ഏറ്റവും വലിയൊരു പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിനെ റിലയൻസ് പോലുള്ള കുത്തകകൾക്കുവേണ്ടി ആസൂത്രിതമായും തുടർച്ചയായും എങ്ങനെയാണ് കോൺഗ്രസ്-ബിജെപി കേന്ദ്ര സർക്കാരുകൾ തകർത്തത്; അതത്ര നിഷ്കളങ്കമായ ഒരു കാര്യമായിരുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ഡോ. തോമസ് ഐസക്ക്

നമ്മുടെ ഏറ്റവും വലിയൊരു പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിനെ റിലയൻസ് പോലുള്ള കുത്തകകൾക്കുവേണ്ടി ആസൂത്രിതമായും തുടർച്ചയായും എങ്ങനെയാണ് കോൺഗ്രസ്-ബിജെപി കേന്ദ്ര സർക്കാരുകൾ തകർത്തത് അത്ര നിഷ്കളങ്കമായ ഒരു കാര്യമായിരുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ഡോ. തോമസ് ഐസക്ക്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
നമ്മുടെ ഏറ്റവും വലിയൊരു പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിനെ റിലയൻസ് പോലുള്ള കുത്തകകൾക്കുവേണ്ടി ആസൂത്രിതമായും തുടർച്ചയായും എങ്ങനെയാണ് കോൺഗ്രസ്-ബിജെപി കേന്ദ്ര സർക്കാരുകൾ തകർത്തത് അത്ര നിഷ്കളങ്കമായ ഒരു കാര്യമായിരുന്നില്ല. മാറിമാറി വന്ന ടെലികോം മന്ത്രിമാരും നേതാക്കന്മാരും കൈയിട്ടു വാരിയിട്ടുണ്ട്.
നരസിംഹ റാവു മന്ത്രിസഭയിലെ വാർത്താവിതരണ മന്ത്രിയായിരുന്ന സുഖ്റാമിനെ അഴിമതിക്കേസിൽ 2011-ൽ ദില്ലി ഹൈക്കോടതി അഞ്ചുവർഷം തടവിനു ശിക്ഷിച്ചു. വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ച കേസിലും സുഖ്‌റാം ശിക്ഷിക്കപ്പെട്ടു. അദ്ദേഹത്തിന്റെ വീടു റെയിഡു ചെയ്തപ്പോൾ മൂന്നു കോടി രൂപയാണ് സിബിഐ കണ്ടെടുത്തത്. ഒരു രാഷ്ട്രീയ നേതാവിന്റെ വീട്ടിൽ നിന്ന് പണമായി ഇതുവരെ കിട്ടിയതിൽ ഈ തുക സർവ്വകാല റെക്കോർഡാണ്.
വാജ്‌പേയി സർക്കാരിൽ 1999-2001 കാലത്ത് ടെലികോം വകുപ്പു കൈകാര്യം ചെയ്ത രാംവിലാസ് പാസ്വാനും 2001-2003 വരെ ആ വകുപ്പു ഭരിച്ച പ്രമോദ് മഹാജനും കുംഭകോണത്തിന്റെ പേരുദോഷം കേൾപ്പിച്ചവരാണ്. ടെലികോം ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട് 13000 കോടി രൂപയുടെ അഴിമതിയാണ് രാംവിലാസ് പാസ്വാനെതിരെ ആരോപിക്കപ്പെട്ടത്. ടെലികോം ഫീസ് എഴുതിത്തളളിയതിലൂടെ കോടികളുടെ ലാഭമാണ് പ്രമോദ് മഹാജന്റെ കാലത്ത് ടെലികോം കമ്പനികൾക്കുണ്ടായത്. റിലയൻസിന് അനർഹമായ നേട്ടങ്ങൾക്ക് അവസരമൊരുക്കിക്കൊടുത്തുവെന്ന ആരോപണവും അദ്ദേഹത്തിനെതിരെ ഉയർന്നു.
ആഗോളീകരണം ആരംഭിച്ചതു മുതൽ ടെലികോം മന്ത്രിമാരെക്കുറിച്ചുയർന്ന അഴിമതിയാരോപണങ്ങളുടെ വലിപ്പം, അഴിമതിയെക്കുറിച്ചുളള പരമ്പരാഗത സങ്കൽപ്പങ്ങൾ തിരുത്തിയെഴുതി. ലക്ഷങ്ങൾ കോടികളിലേയ്ക്കും ശതകോടികളിലേയ്ക്കും ലക്ഷം കോടികളിലേയ്ക്കും വളർന്നുപെരുകിയത് വളരെപ്പെട്ടെന്നായിരുന്നു. സുഖ്റാം വരുത്തിയ നഷ്ടം 1.67 കോടി. സുഖ്‌റാമിൽ നിന്ന് രാജയിലേയ്ക്കു പതിനൊന്നു വർഷങ്ങളുടെ ദൂരമുണ്ട്. രാജയുടെ കരാർമൂലം ഖജനാവിന്റെ നഷ്ടം പെരുകിയത് 1.76 ലക്ഷം കോടിയിലേക്ക്!
മൂന്നുലക്ഷം രൂപയായിരുന്നു അന്ന് സുഖ്‌റാം കൈപ്പറ്റിയ കൈക്കൂലി. പതിനൊന്നു വർഷങ്ങൾക്കിപ്പുറം എ. രാജ അത് മൂവായിരം കോടിയാക്കി വളർത്തി. അപേക്ഷകളുടെ കട്ട് ഓഫ് ഡേറ്റ് തീരുമാനിച്ചതിലെ കുതന്ത്രം വഴി 3000 കോടി രൂപ (600 മില്യൺ ഡോളർ) എ. രാജ കൈപ്പറ്റിയിട്ടുണ്ടെന്നാണ് സിബിഐയും ഇൻകം ടാക്‌സ് വകുപ്പും ആരോപിച്ചത്. കൈക്കൂലി മൂന്നു ലക്ഷത്തിൽ നിന്ന് മൂവായിരം കോടിയായും ഖജനാവിന്റെ നഷ്ടം 1.67 കോടിയിൽ നിന്ന് 1.76 ലക്ഷം കോടിയായും പെരുകി. മുണ്ടിൽ ചെളി തെറിപ്പിച്ച് കടന്നു പോയ ലോറിയെ നോക്കി 'എന്തൊരു സ്പീഡ്' എന്ന് അതിശയപ്പെട്ട കൊടിയേറ്റം സിനിമയിലെ ശങ്കരൻകുട്ടിയെ അനുസ്മരിച്ച് നമുക്കും അമ്പരക്കാം: 'എന്തൊരു വളര്‍ച്ച'.
സുഖ്റാമിൽ നിന്നും വ്യത്യസ്തമായി ദയാനിധി മാരനോ രാജയോ ശിക്ഷിക്കപ്പെട്ടില്ല. 3ജി സ്പെക്ട്രത്തിന്റെ വില വച്ചു ഖജനാവിനുണ്ടായ നഷ്ടം കണക്കാക്കുന്നതു ശരിയല്ലായെന്നായിരുന്നു സുപ്രിംകോടതി വിധി. ഇവർ പണം കൈപ്പറ്റിയതായി സിബിഐക്കു തെളിയിക്കാനും കഴിഞ്ഞില്ല. 2ജി സ്പെക്ട്രം പോലൊയുള്ള മറ്റൊരു കുംഭകോണത്തിനു കളമൊരുക്കുകയായിരുന്നു ഐഎസ്ആർഒയുടെ എസ്-ബാൻഡ് വിൽപ്പന. ആരോപണങ്ങൾ ഉയർന്നതോടെ 2ജി സ്പെക്ട്രത്തിന്റെ പശ്ചാത്തലത്തിൽ ഈ കരാർ തന്നെ റദ്ദാക്കപ്പെട്ടു.
ഇനിയിപ്പോൾ ബിഎസ്എൻഎൽ വിൽപ്പനയ്ക്കുള്ള തയ്യാറെടുപ്പിലാണു കേന്ദ്രസർക്കാർ. ഈ സന്ദർഭത്തിൽ ബിഎസ്എൻഎല്ലിന്റെ സഹോദരസ്ഥാപനമായ വിഎസ്എൻഎല്ലിനെ എങ്ങനെയായിരുന്നു വാജ്പേയി സർക്കാർ വിറ്റു കാശാക്കിയത് എന്നത് ഓർക്കുന്നതു നന്നാവും. ഇന്ത്യയുടെ അന്തർദേശീയ ടെലിഫോൺ ശൃംഖലയുടെ കുത്തകയായിരുന്ന വിഎസ്എൻഎല്ലിന് വിൽപ്പന സമയത്ത് 1600 കോടിയുടെ കാഷ് റിസർവും മുൻവർഷത്തെ ലാഭമായ 1400 കോടിയുമടക്കം 3000 കോടി രൂപ റിസർവ് ഉണ്ടായിരുന്നു. ഈ കമ്പനിയുടെ 45 ശതമാനം ഷെയറുകൾ വെറും 2590 കോടി രൂപയ്ക്കാണ് ടാറ്റയ്ക്കു വിറ്റത്.
അതിനുമുമ്പു തന്നെ വിഎസ്എൻഎല്ലിന്റെ ഏതാണ്ട് 50 ശതമാനം ഷെയറും ചില്ലറ വിൽപ്പന നടത്തിയിരുന്നു. അതിനാൽ 45 ശതമാനം ഓഹരി കൈയടക്കിയ ടാറ്റ മുഖ്യ ഉടമസ്ഥനും നടത്തിപ്പുകാരനുമായി. ടാറ്റ മുടക്കിയതിനെക്കാൾ അധികം തുക കമ്പനി വാങ്ങിയ നിമിഷം കാശായിത്തന്നെ അവർക്കു തിരിച്ചു കിട്ടി.
മറ്റ് ആസ്തികളുടെ കൂടി കണക്കെടുത്താലോ? വിഎസ്എൻഎല്ലിന്റെ ഏതാണ്ട് 20,000 കോടി രൂപയുടെ സ്വത്താണ് ടാറ്റയുടെ നിയന്ത്രണത്തിൽ വന്നുചേർന്നത്. വിനിയോഗിക്കാത്ത ഭൂമി തന്നെ 667 ഏക്കറോളമുണ്ടായിരുന്നു. വിഎസ്എൻഎൽ ടാറ്റയ്ക്ക് കറവപ്പശുവായി. ടാറ്റയുടെ ടെലസ് സർവ്വീസസ് കമ്പനിയിലേയ്ക്ക് വിഎസ്എൻഎൽ കരസ്ഥമാക്കിയ രണ്ടായിരം കോടി രൂപ ഏതാനും ആഴ്ചകൾക്കുളളിൽ കടത്തിക്കൊണ്ടുപോയി.
ഒരുവശത്ത് തുടർച്ചയായി ബിഎസ്എൻഎല്ലിനെ പിന്നിൽ നിന്നും കുത്തുന്ന സർക്കാർ മറുവശത്ത് സ്വകാര്യ കമ്പനികൾക്ക് ആവശ്യമായ പിന്തുണയും സഹായവും നൽകുന്നു. ഈ സ്വകാര്യ കമ്പനികളെ സംരക്ഷിക്കുന്നതിന് ഒരു പ്രത്യേകം പാക്കേജ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. അതുപ്രകാരം സ്പെക്ട്രം ചാർജ്ജും എജിആർ കുടിശികയും നാലുവർഷത്തേയ്ക്ക് അടയ്ക്കേണ്ടതില്ല. ഈ കാലത്തെ പലിശ സർക്കാർ ഓഹരികളാക്കി മാറ്റുകയും ചെയ്യാം. അങ്ങനെ ഇപ്പോൾ വോഡാഫോണിന്റെ 38.5 ശതമാനം ഓഹരി കേന്ദ്രസർക്കാരിനാണ്. ബിഎസ്എൻഎല്ലിനെ വിൽക്കാൻ നടക്കുന്ന കേന്ദ്രസർക്കാർ വോഡാഫോണിനെ രക്ഷിക്കാൻ അവരുടെ ഓഹരികൾ വാങ്ങുകയാണ്.
https://www.facebook.com/Malayalivartha






















