എല്ലാവരും കടകളിൽ കയറി ജൈവം അജൈവം എന്ന തരത്തിൽ വേർതിരിച്ച് സൂക്ഷിക്കാനും വീടുകളിൽ സ്വന്തംപുരയിടങ്ങളിൽ സംസ്കരിക്കാൻ കഴിയുന്നവർ ഇങ്ങനെ ചെയ്യാൻ ശ്രമിക്കണം എന്ന് അഭ്യർത്ഥിച്ചു; അതിനു സ്ഥലസൗകര്യം ഇല്ലാത്തവർ പഞ്ചായത്ത് തയ്യാറാക്കുന്ന കമ്പോസ്റ്റ് കുഴിയിൽ ഇടാൻ സംവിധാനം ഒരുക്കി; അന്നത്തെ ആ സംഭവമോർത്തെടുത്ത് ഡോ. തോമസ് ഐസക്ക്

എല്ലാവരും കടകളിൽ കയറി ജൈവം അജൈവം എന്ന തരത്തിൽ വേർതിരിച്ച് സൂക്ഷിക്കാനും വീടുകളിൽ സ്വന്തംപുരയിടങ്ങളിൽ സംസ്കരിക്കാൻ കഴിയുന്നവർ ഇങ്ങനെ ചെയ്യാൻ ശ്രമിക്കണം എന്ന് അഭ്യർത്ഥിച്ചു. അതിനു സ്ഥലസൗകര്യം ഇല്ലാത്തവർ പഞ്ചായത്ത് തയ്യാറാക്കുന്ന കമ്പോസ്റ്റ് കുഴിയിൽ ഇടാൻ സംവിധാനം ഒരുക്കി. അന്നത്തെ ആ സംഭവമോർത്തെടുത്ത് ഡോ. തോമസ് ഐസക്ക്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; കോട്ടയം ജില്ലയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഒരു യോഗം. ഇ.എം. ശ്രീധരനാണ് പ്ലാനിങ് ബോർഡിൽ നിന്നും പങ്കെടുത്തത്. മീറ്റിംഗിൽ പങ്കെടുത്ത ഒരാൾ അദ്ദേഹത്തോട് ഒരു സംശയം ചോദിച്ചു. അതുവരെ ഉപയോഗിക്കാൻ ലഭിച്ചിട്ടില്ലാത്ത അത്രയും പണം താഴേ തട്ടിലേക്ക് വരുമ്പോൾ അഴിമതിക്ക് സാധ്യതയില്ലേ എന്നതായിരുന്നു ചോദ്യം. ഒരു ഉദാഹരണത്തോടെയാണ് അദ്ദേഹം മറുപടി പറഞ്ഞത്:
ഒരു വടക്കേയിന്ത്യൻ സംസ്ഥാനത്ത് ഓഡിറ്റ് നടത്തിയപ്പോൾ എല്ലാവർഷവും ഒരു ഡാമിന്റെ മെയ്ന്റനൻസ് നടത്തുന്നതിനായി വലിയ തുക ചെലവ ഴിക്കുന്നതായി കണ്ടു. സംശയം തോന്നിയ ഓഡിറ്റർമാർ വിശദമായി അന്വേഷിച്ചപ്പോൾ മെയിന്റനൻസ് നടത്താതെയാണ് പണം ചെലവഴിച്ചിരിക്കുന്നത് എന്നത് ശ്രദ്ധയിൽപ്പെട്ടു. കൂടുതൽ അന്വേഷിച്ചപ്പോൾ ഡാം പണിതിട്ടില്ല എന്ന് മനസ്സിലായി. മാത്രമല്ല, ഡാം പണിതു എന്ന് രേഖകളിൽ പറഞ്ഞിരിക്കുന്ന പേരിൽ ഒരു നദി പോലും അവിടെ ഇല്ല എന്നാണ് കണ്ടെത്തിയത്!
അദ്ദേഹം ചോദ്യകർത്താവിന് കൊടുത്ത ഉത്തരം, ഇല്ലാത്ത നദിയിൽ, കെട്ടാത്ത ഡാമിന് വർഷാവർഷം മെയ്ന്റനൻസ് ചെലവ് കൂടി കാണിച്ചു നടത്തിയ അഴിമതികളുടെ നൂറിലൊരംശം പോലും താഴെ തട്ടിൽ കൂടിയാണ് പണം ചെലവഴിച്ചതെങ്കിൽ നടക്കുമായിരുന്നില്ല എന്നാണ്. മാത്രമല്ല, ജനാധിപത്യ പ്രക്രിയയിലെ അടിസ്ഥാന ഘടകമായ ഗ്രാമസഭയിൽ അംഗമായ ഏതൊരാൾക്കും പദ്ധതി ചെലവുകളെ കുറിച്ച് ചോദിക്കാൻ അവകാശവുമുണ്ട്.
അതുകൊണ്ട് താഴെത്തട്ട് സുതാര്യത ഉറപ്പു വരുത്തി കാര്യങ്ങൾ ജനങ്ങളെ അറിയിച്ചു നടത്തിയാൽ അഴിമതി ഇല്ലാതാക്കാൻ കഴിയും. അങ്ങനെ ജനങ്ങളെ പങ്കാളികളാക്കി വികസന പ്രശ്നങ്ങളിൽ ഇടപെടുത്തുന്നതിനാണ് ജനകീയാസൂത്രണ പ്രസ്ഥാനമെന്ന് അദ്ദേഹം വിശദീകരിച്ചു. വാഴൂർ എൻഎസ്എസ് കോളേജിലെ ഫിസിക്സ് അധ്യാപകനായിരുന്ന കെ.കെ.ജി പിള്ളയെന്ന കെ.കെ. ഗോപാലകൃഷ്ണപിള്ളയും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇന്നും ജനകീയാസൂത്രണത്തെക്കുറിച്ച് ചോദിക്കുമ്പോൾ അദ്ദേഹത്തിന്റെ ഓർമ്മയിൽ ആദ്യം വരുന്നത് ഈ യോഗമാണ്.
വെള്ളാവൂർ പഞ്ചായത്ത് മെമ്പറായിരുന്ന കോൺഗ്രസിന്റെ സജീവ പ്രവർത്തകൻ റ്റി.പി. കൃഷ്ണപിള്ളയുടെ ഇളയ മകൻ. ചങ്ങനാശ്ശേരി എൻഎസ്എസ് ഹിന്ദു കോളേജ്, തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജ്, രാജസ്ഥാനിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (BITS Pilani) എന്നിവിടങ്ങളിൽ കോളേജ് വിദ്യാഭ്യാസം. 1966-ൽ ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജിൽ ഫിസിക്സ് അധ്യാപകനായി. മട്ടന്നൂർ, വാഴൂർ എൻഎസ്എസ് കോളേജുകളിലായി 32 വർഷത്തെ ഔദ്യോഗിക ജീവിതം.
മുതിർന്നപ്പോൾ സിപിഐ(എം)-ന്റെ സഹയാത്രികനായി. 1998-ൽ വിരമിക്കുന്നതു വരെയും പ്രൈവറ്റ് കോളേജ് അധ്യാപകരുടെ സംഘടനയായ എകെപിസിറ്റിഎയുടെ സജീവ പ്രവർത്തകനായിരുന്നു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ, ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പർ, ഫാക്കൽറ്റി ഓഫ് സയൻസ് മെമ്പർ, അക്കാഡമിക് കൗൺസിൽ മെമ്പർ എന്നീ ഉത്തരവാദിത്തങ്ങൾ വഹിച്ചിട്ടുണ്ട്.
1975 മുതൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 'ആജീവനാന്ത അംഗ'മാണ്. ശാസ്ത്രകേരളം എഡിറ്റർ, മാനേജിങ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭോപ്പാൽ (വാതക) കൂട്ടക്കൊലക്കെതിരെ പരിഷദ് സംഘടിപ്പിച്ച അഖിലേന്ത്യാ കലാജാഥയുടെ മാനേജർ ആയിരുന്നു. 1991-ലെ സമ്പൂർണ്ണ സാക്ഷരത യജ്ഞത്തിന്റെ കോട്ടയം ജില്ല കോർഡിനേറ്റർ, 1999 മുതൽ 2002 വരെ കോട്ടയം ജില്ലാ സമ്പൂർണ്ണ ശുചിത്വ പരിപാടി, 'നിർമ്മൽ 2000'-ന്റെ ഐഇസി കമ്പോണെന്റി ന്റെ കോർഡിനേറ്റർ എന്നീ ഉത്തരവാദിത്തങ്ങളും വഹിച്ചിട്ടുണ്ട്.
കെആർപി ആയിരുന്ന കെകെജി പിള്ള പരിശീലനങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു. ഓവർ ഹെഡ് പ്രൊജക്ടറിന്റെ സഹായത്തോടെ പദ്ധതികളുടെ സാമ്പത്തിക വിശകലനത്തിലെ ക്യാഷ് ഫ്ലോ ചാർട്ടും ബ്രേക്ക് ഈവൻ പോയിന്റും മറ്റും വിശദമാക്കുമായിരുന്നു. ഊർജ്ജതന്ത്ര അധ്യാപകൻ, പരിഷത് പ്രവർത്തകൻ എന്ന നിലകളിൽ അടുക്കളയിലെ ഊർജ്ജ ഉപഭോഗം കുറക്കാനുള്ള 'പുകയില്ലാത്ത അടുപ്പും' 'ചൂടാറാപ്പെട്ടിയും' പ്രോജക്ടുകളിൽ സ്ഥാനം പിടിച്ചു. വൈദ്യുതി പ്രസരണ നഷ്ടം ഒഴിവാക്കാനായി വാഴൂർ പഞ്ചായത്തിന്റെ ഊർജ്ജ പ്രോജക്ട് .
കോട്ടയം ജില്ലയിലെ പല പഞ്ചായത്തുകളിലും ശ്രദ്ധേയമായ പ്രോജക്റ്റുകൾ ഉണ്ടായി. വാഴൂർ പഞ്ചായത്തിൽ നടന്ന ക്ലീൻകൊടുങ്ങൂർ പ്രോജക്ടായിരുന്നു ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒന്ന്. ഹോട്ടലുകളിൽ നിന്നും മറ്റും വരുന്ന മലിനജലം തോട്ടിലേക്ക് ആയിരുന്നു ഒഴുക്കിവിടുന്നത്. കൂടാതെ ഹോട്ടലിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും പലപ്പോഴും തോട്ടിലേക്ക് വലിച്ചെറിയും. ആ പശ്ചാത്തലത്തിലാണ് ക്ലീൻകൊടുങ്ങൂർ എന്ന പദ്ധതിയെക്കുറിച്ച് പഞ്ചായത്തിലെ കർമ്മ സമിതി ആലോചിച്ചത്. എല്ലാ കടകളിൽ നിന്നും ഹോട്ടലിൽ നിന്നും ഒറ്റത്തവണ ശേഖരിക്കുക എന്നതായിരുന്നു.
അതിനുശേഷം ഹെൽത്ത്, പഞ്ചായത്ത്, സന്നദ്ധപ്രവർത്തകർ എല്ലാവരും കടകളിൽ കയറി ജൈവം അജൈവം എന്ന തരത്തിൽ വേർതിരിച്ച് സൂക്ഷിക്കാനും വീടുകളിൽ സ്വന്തംപുരയിടങ്ങളിൽ സംസ്കരിക്കാൻ കഴിയുന്നവർ ഇങ്ങനെ ചെയ്യാൻ ശ്രമിക്കണം എന്ന് അഭ്യർത്ഥിച്ചു. അതിനു സ്ഥലസൗകര്യം ഇല്ലാത്തവർ പഞ്ചായത്ത് തയ്യാറാക്കുന്ന കമ്പോസ്റ്റ് കുഴിയിൽ ഇടാൻ സംവിധാനം ഒരുക്കി. ആദ്യത്തെ പരിപാടി സന്നദ്ധപ്രവർത്തകർ റോഡും തോടും വൃത്തിയാക്കി.
തുടർന്ന് എല്ലാദിവസവും കടകളിൽ സൂക്ഷിച്ചിരിക്കുന്ന ജൈവമാലിന്യങ്ങൾ കമ്പോസ്റ്റ് കുഴിയിൽ ഇടുന്നുവെന്ന് ഉറപ്പാക്കി. റോഡ് വശങ്ങൾ വൃത്തിയാക്കാൻ ഒരു ജീവനക്കാരിക്ക് പ്രതിഫലം കൊടുക്കാനുള്ള ഫണ്ട് പഞ്ചായത്ത് പദ്ധതിയിലുൾപ്പെടുത്തി. ഈ പദ്ധതി ഏതാനും വർഷങ്ങൾ വിജയകരമായി നടന്നു. ഏറ്റവും ശ്രദ്ധേയമായ പരിപാടിയായിരുന്നു ക്ലീൻ കൊടുങ്ങൂർ പദ്ധതി.
https://www.facebook.com/Malayalivartha





















