കേരളവും പേടിക്കണം... ഡല്‍ഹി പാര്‍ട്ടി എന്ന ലേബല്‍ മാറ്റിയെടുത്ത് ആം ആദ്മി പാര്‍ട്ടി; രാഹുലിന് പകരം കേജ്‌രിവാള്‍ മോദിയ്‌ക്കെതിരെ രംഗത്തെത്തും; കോണ്‍ഗ്രസ് തകര്‍ന്നടിയുമ്പോള്‍ ആം ആദ്മി ഉയരങ്ങളിലേക്ക്; കേരളത്തിലെ കോണ്‍ഗ്രസുകാരും പേടിക്കണം
വെറും സാധാരണക്കാരായ മൊബൈല്‍ ഷോപ്പിലെ പയ്യനേയും പാഡ് ഗേളിനേയും തെരഞ്ഞെടുപ്പില്‍ നിര്‍ത്തി വിജയിപ്പിച്ചിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. മുഖ്യമന്ത്രി ചരണ്‍ജീത് സിങ് ഛന്നിയെ തോല്‍പ്പിച്ചത് ഒരു മൊബൈല്‍ റിപ്പയിംഗ് ഷോപ്പിലെ ജോലിക്കാരനായ ലാഭ് സിങ്ങായിരുന്നെങ്കില്‍ സിദ്ദുവിനെ തോല്‍പ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി ഏല്‍പ്പിച്ചത് അമൃതസറില്‍ പാഡ് വുമണ്‍ എന്ന പേരില്‍ പ്രസിദ്ധയായ ജീവന്‍ ജ്യോത് കൗറിനെയാണ്. സിദ്ദുവിനെ കൂടാതെ ശിരോമണി അകാലിദളിന്റെ ശക്തനായ സ്ഥാനാര്‍ഥി വിക്രം സിങ് മജീദിയയെ കൂടെയാണ് കൗര്‍ തറപറ്റിച്ചത്.
പഞ്ചാബിലെ ഉജ്ജ്വല വിജയം ഡല്‍ഹി പാര്‍ട്ടി എന്ന മേല്‍വിലാസത്തില്‍ നിന്നു പുറത്തുകടന്ന് ആം ആദ്മി പാര്‍ട്ടിയും അരവിന്ദ് കേജ്‌രിവാളും ദേശീയതലത്തില്‍ സ്വന്തം രാഷ്ട്രീയമുദ്ര പതിപ്പിക്കുന്നു. ബിജെപിയും കോണ്‍ഗ്രസും കഴിഞ്ഞാല്‍, ഒന്നിലേറെ സംസ്ഥാനങ്ങളില്‍ ഭരണമുള്ള രാജ്യത്തെ ഏക പാര്‍ട്ടിയുമാണ് ഇനി ആം ആദ്മി.
2012 ല്‍ രൂപം കൊണ്ട പാര്‍ട്ടി 10 വര്‍ഷത്തിനുള്ളില്‍ 2 സംസ്ഥാനങ്ങളില്‍ ഭരണം നേടുകയും ഗോവയില്‍ അക്കൗണ്ട് തുറക്കുകയും ചെയ്തിരിക്കുന്നു. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ പ്രതിപക്ഷ നിരയിലെ കരുത്തുറ്റ ശബ്ദമാകാന്‍ പഞ്ചാബ് വിജയം കേജ്‌രിവാളിനു സഹായകരമാകും. രാഹുല്‍ ഗാന്ധിക്കു പകരം മറ്റൊരു നേതാവ് പ്രതിപക്ഷത്തിന്റെ മുഖമാകണമെന്ന ആവശ്യമുയര്‍ന്നാല്‍, കേജ്‌രിവാളിനെ പരിഗണിക്കാതിരിക്കാനാവില്ല.
പരമ്പരാഗത പാര്‍ട്ടികളില്‍നിന്നു വ്യത്യസ്തമായി നിലകൊണ്ടാല്‍, മാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ ഒപ്പം നില്‍ക്കുമെന്ന രാഷ്ട്രീയ പാഠം കേജ്‌രിവാള്‍ ഡല്‍ഹിയില്‍ പഠിച്ചതാണ്. അതേ പാഠമാണ് അദ്ദേഹം പഞ്ചാബിലും വിജയകരമായി നടപ്പാക്കിയത്. മാറ്റത്തിനായി ജനം മനസ്സറിഞ്ഞ് വോട്ടു കുത്തിയാല്‍ വെറും വിജയമല്ല, എതിരാളികളെ നിഷ്പ്രഭമാക്കുന്ന വിജയതരംഗം തന്നെയുണ്ടാകുമെന്നു പഞ്ചാബിലും ആം ആദ്മി തെളിയിച്ചിരിക്കുന്നു.
മറ്റു കക്ഷികളുടെ വോട്ട് ബാങ്ക് പിടിച്ചെടുത്താണ് ഓരോ സംസ്ഥാനത്തും അവര്‍ വളരുന്നത്. ഡല്‍ഹിയില്‍ ആം ആദ്മിയുടെ വരവോടെ അടിതെറ്റി വീണ കോണ്‍ഗ്രസ് പിന്നെ ഇതുവരെ എഴുന്നേറ്റിട്ടില്ല. പഞ്ചാബില്‍ അവരുടെ വരവോടെ ഇടം നഷ്ടപ്പെടുന്നത് കോണ്‍ഗ്രസിനും അകാലിദളിനുമാണ്.
ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ കൂടുതല്‍ സംസ്ഥാനങ്ങളിലേക്കു വളരുകയാണ് ആം ആദ്മിയുടെ ലക്ഷ്യം. ഈ വര്‍ഷാവസാനം നടക്കുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പുകള്‍ക്കായി കച്ചമുറുക്കിക്കഴിഞ്ഞു. ഒരിടത്തുകൂടി സംസ്ഥാന പാര്‍ട്ടി പദവി ലഭിച്ചാല്‍ ദേശീയ പാര്‍ട്ടി പദവിയും നേടാം.
പഞ്ചാബ് രാഷ്ട്രീയത്തില്‍ ആംആദ്മി പാര്‍ട്ടി ചരിത്രം രചിച്ചിരിക്കുകയാണ്. ചൂല്‍ ചിഹ്നത്തില്‍ മത്സരിച്ച പാര്‍ട്ടി മറ്റു കക്ഷികളെ തൂത്തെറിഞ്ഞു. കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍ എന്നീ പാര്‍ട്ടികള്‍ മാത്രം ഭരിച്ചിട്ടുള്ള പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി തേരോട്ടമാണ് നടത്തിയത്. അഴിമതിമുക്ത ഡല്‍ഹി മോഡല്‍ ഭരണം വാഗ്ദാനം ചെയ്ത പാര്‍ട്ടിയെ ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഡല്‍ഹി മാതൃകയില്‍ പഞ്ചാബിനായി പത്തിന വികസന മോഡല്‍ അവതരിപ്പിച്ച് നടത്തിയ പ്രചാരണവും ഇക്കുറി ഞങ്ങള്‍ക്ക് ഒരവസരം നല്‍കിക്കൂടേ എന്ന അഭ്യര്‍ഥനയും ജനം കേട്ടു.
വിവാദ കൃഷി നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തിയപ്പോള്‍ ഒപ്പം നിന്ന ആം ആദ്മി പാര്‍ട്ടിയില്‍ കര്‍ഷകര്‍ വിശ്വാസമര്‍പ്പിച്ചു. കര്‍ഷക നേതാവ് ബല്‍ബീര്‍ സിങ് രജേവാളിന്റെ നേതൃത്വത്തില്‍ 32 കര്‍ഷക സംഘടനകളെ കോര്‍ത്തിണക്കി രൂപീകരിച്ച സംയുക്ത സമാജ് മോര്‍ച്ചയെ കര്‍ഷകര്‍ ഗൗനിച്ചില്ല. മോര്‍ച്ച ഒരു സീറ്റ് പോലും നേടിയില്ല. അവിടെയാണ് കെജിരിവാള്‍ ഉയര്‍ന്ന് വന്നത്. ഇങ്ങനെ പോയാല്‍ കേരളത്തിലെ കോണ്‍ഗ്രസുകാരും പേടിക്കണം.
"
https://www.facebook.com/Malayalivartha