സീറ്റ് പ്രതീക്ഷിച്ചിരുന്ന എം.ലിജു കെ.പി അനില്‍കുമാറിന്റെ പാത പിന്തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് സൂചന... സീറ്റ് കിട്ടിയില്ലെങ്കില്‍ ലിജുവിനെ സി പി എമ്മിലെത്തിക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്ത്...

പ്രിയങ്ക മാഡത്തിന്റെ ഉടക്കില്‍ ശ്രീനിവാസന്‍ ക്യഷ്ണന്‍ രാജ്യസഭയിലെത്തും. സീറ്റ് പ്രതീക്ഷിച്ചിരുന്ന എം.ലിജു കെ.പി അനില്‍കുമാറിന്റെ പാത പിന്തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ടേക്കും എന്നാണ് സൂചന.
സീറ്റ് കിട്ടിയില്ലെങ്കില്‍ ലിജുവിനെ സി പി എമ്മിലെത്തിക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തിക്കഴിഞ്ഞു.ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ക്കുമറിയാം.എന്നാല്‍ പോകുന്നവര്‍ പോകട്ടെ എന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.
പ്രിയങ്ക ഗാന്ധിയുടെ താല്‍പര്യം സംരക്ഷിക്കാന്‍ കെ .സി . വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തിറങ്ങി. നാക്കിന് എല്ലില്ലെന്ന് കോണ്‍ഗ്രസുകാര്‍ വിശേഷിപ്പിക്കുന്ന കെ.മുരളീധരനും പ്രിയങ്കക്ക് വേണ്ടി രംഗത്തെത്തി. ലോകസഭാ തെരഞ്ഞടുപ്പിന് അധികനാളില്ലല്ലോ.
രാജ്യസഭ തെരഞ്ഞെടുപ്പില്‍ സമീപകാല തെരഞ്ഞെടുപ്പുകളില്‍ തോറ്റവരെ പരിഗണിക്കരുതെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടു. പരാജയപ്പെട്ടവരെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് മുരളീധരന്‍ കത്തയച്ചു. തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ ആ മണ്ഡലങ്ങളില്‍ പോയി ജോലി ചെയ്യണമെന്നാണ് മുരളീധരന്‍ പറയുന്നത്. നേമത്ത് മൂന്നാം സ്ഥാനത്തെത്തിയ ആളാണ് കെ.മുരളീധരന്‍.
കെ സുധാകരന്റെ നോമിനിയായ എം ലിജുവിനെതിരെ കെ സി വേണുഗോപാല്‍ വിഭാഗം നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ലിജു അടക്കം തോറ്റവരെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാലിനെ അനുകൂലിക്കുന്ന കെപിസിസി ഭാരവാഹികള്‍ എഐസിസിക്കും കത്തയച്ചിട്ടുണ്ട്. കെ സി യുടെ ആവശ്യം ശ്രീനിവാസന്ത സീറ്റ് നല്‍കുക എന്നതാണ്.
കേരളത്തില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റില്‍ എം ലിജുവിനെ കൊണ്ടുവരണമെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആഗ്രഹിക്കുന്നത്. സീറ്റാവശ്യവുമായി ദില്ലിയില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുമായി സുധാകരന്‍ കൂടിക്കാഴ്ചയും നടത്തി. എം ലിജുവും രാഹുലുമൊത്തുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ലിജുവിന്റെ പേര് പരിഗണനയിലുണ്ടെന്ന് സുധാകരന്‍ സ്ഥിരീകരിക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധിയെ കണ്ടത് രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ടാണെന്ന് എം ലിജുവും വ്യക്തമാക്കി. രാജ്യസഭാ സീറ്റില്‍ പാര്‍ട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്നാണ് ലിജു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ഇതിനിടയിലാണ് ലിജുവിനെ ലക്ഷ്യം വച്ചുള്ള കെ സി വേണുഗോപാല്‍ അനുകൂലികളുടെ നീക്കം.
കെ വി തോമസ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളും സി പി ജോണിനെ പോലുള്ള ?ഘടകകക്ഷി നേതാക്കളും രാജ്യസഭ സീറ്റിനായി സമ്മര്‍ദ്ദം തുടരുന്നുണ്ട്. ലിജുവിന് പുറമേ വി ടി ബല്‍റാമിന്റെ പേരും യുവനേതാവെന്ന നിലയില്‍ സജീവ ചര്‍ച്ചയിലുണ്ട്. ഇതിനിടയിലാണ് ഹൈക്കമാന്‍ഡിനുള്ള മുരളീധരന്റെ കത്തും, കെ സി വേണുഗോപാല്‍ അനുകൂലികളുടെ എഐസിസിക്കുള്ള കത്തും.
തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ പരിഗണിക്കപ്പെടരുതെന്നാണ് തീരുമാനമെങ്കില്‍ അത് ലിജുവിനും ബലറാമിനും പ്രതികൂലമാകും. നിയമസഭ തെരഞ്ഞെടുപ്പില്‍ ലിജു അമ്പലപ്പുഴയിലും, വി ടി ബല്‍റാം തൃത്താലയിലും പരാജയപ്പെട്ടിരുന്നു.
ഈ ചര്‍ച്ചകള്‍ തുടരുന്നതിനിടെ അപ്രതീക്ഷിതമായി ദില്ലിയില്‍ നിന്നും ഒരു പുതിയ പേരും എത്തിയിട്ടുണ്ട്. കെപിസിസി പരി?ഗണിക്കുന്ന നേതാക്കളുടെ പേരിനൊപ്പം ശ്രീനിവാസന്‍ കൃഷ്ണന്റെ പേര് കൂടി ഉള്‍പ്പെടുത്താനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. സംസ്ഥാന ഘടകം തയ്യാറാക്കുന്ന പട്ടികയിലേക്ക് ശ്രീനിവാസന്റെ പേര്കൂടി നിര്‍ദേശിക്കാനാണ് നിര്‍ദേശം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
എഐസിസി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ശ്രീനിവാസന്‍ കൃഷ്ണന്‍ നേരത്തെ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസില്‍ ജോലി നോക്കിയിരുന്നു. പിന്നീട് പത്ത് വര്‍ഷത്തോളം കെ.കരുണാകരനൊപ്പം ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീടാണ് അദ്ദേഹം കേന്ദ്ര നേതൃത്വത്തിലേക്ക് എത്തിയതും നിലവില്‍ തെലങ്കാനയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടതും ഇതിനിടെ റോബര്‍ട്ട് വധേരയുടെ ബിസിനസ് പങ്കാളിയാണ് അദ്ദേഹമെന്നും ആരോപണമുണ്ട്.
https://www.facebook.com/Malayalivartha