സി പി എം നിർമ്മിക്കുന്ന അമ്യൂസ്മെൻറ് പാർക്കിൽ തർക്കം... മണിയാശാൻ്റെ ഒപ്പിന് ഉപ്പിൻ്റെ വിലയില്ല... കെ. രാജൻ കീറി ദൂരെയെറിഞ്ഞു.. കൂട്ടിന് കാനം കൂടി....

ഒന്നാം പിണറായി സർക്കാരിലെ വൈദ്യുതി മന്ത്രി എം എം മണിയുടെ നടപടി റവന്യു മന്ത്രി കെ രാജൻ റദ്ദാക്കി. സി പി എം - സി പി ഐ തർക്കം പുതിയ മേഖലകളിലേക്ക് വഴിതിരിച്ചു വിട്ടു കൊണ്ടാണ് മന്ത്രി രാജനും മണിയാശാനും കൊമ്പുകോർക്കുന്നത്. മുഖ്യമന്ത്രിയുടെ കൂടി അറിവോടെ കെഎസ്ഇബിക്ക് നൽകിയ സ്ഥലമാണ് തിരിച്ചെടുക്കുന്നത്. സി പി എം നിർമ്മിക്കുന്ന അമ്യൂസ്മെൻറ് പാർക്കിനാണ് സ്ഥലം വിട്ടു നൽകിയത്.
മൂന്നാറിലെ ഹൈഡൽ പാര്‍ക്ക് നിര്‍മ്മാണത്തിനാണ് റവന്യു വകുപ്പ് അനുമതി നിഷേധിച്ചത്. എന്‍ഒസി നിഷേധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിറങ്ങി. ഇടുക്കിയിലെ നിര്‍മ്മാണ നിരോധനം അടക്കമുള്ള കോടതി ഉത്തരവുകൾ നിലനിൽക്കുന്നതിനാൽ എൻഒസി നൽകാനാവില്ലെന്ന് റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി എ ജയ്തിലക് ഐഎഎസിന്റെ ഉത്തരവിൽ പറയുന്നു. എ.ജലതിലകിന് മന്ത്രി അനുവദിച്ച സ്ഥലം റദ്ദാക്കാനാവില്ല. ഫയൽ റവന്യുമന്ത്രി കെ.രാജൻ കണ്ടിട്ടുണ്ട്.
അനുമതി റദ്ദാക്കാൻ റവന്യൂ വകുപ്പ് മൂന്ന് കാരണങ്ങളാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.. ഒന്ന്, ഇടുക്കി ജില്ലയിൽ നിലനിൽക്കുന്ന നിര്‍മ്മാണ നിരോധന ഉത്തരവിന് വിരുദ്ധമായാണ് പാര്‍ക്കിന്റെ പണികൾ നടന്നത്. രണ്ട്, മുതിരപ്പുഴയാറിന്റെ അമ്പത് വാര പരിധിയിൽ നിര്‍മ്മാണങ്ങൾ പാടില്ലെന്ന ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവുകൾ ലംഘിച്ചു. മൂന്നാമത്തെ കാരണം റോഡ്, കുടിവെള്ള പദ്ധതി പോലെ അടിയന്തിരമായി നടപ്പാക്കേണ്ട പദ്ധതിയല്ല എന്നത്. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കാണ് പഴയ മൂന്നാറിലെ കെഎസ്ഇബിയുടെ സ്ഥലത്ത് ഹൈഡൽ പാര്‍ക്ക് പണിയുന്നത്.
ഹൈഡൽ പാര്‍ക്കിനായി ഭൂമി വിട്ടുകൊടുത്തതിൽ പ്രശ്നങ്ങൾ ഉണ്ടെന്ന കെഎസ്ഇബി ചെയര്‍മാന്റെ ഫേബുക്ക് പോസ്റ്റ് നേരത്തെ വൻ ചര്‍ച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. നിര്‍മ്മാണം സംബന്ധിച്ച് റവന്യൂവകുപ്പ് കൂടി തടസ്സം നിൽക്കുന്നതോടെ സിപിഎം കൂടുതൽ പ്രതിരോധത്തിലാവുകയാണ്. കെ എസ് ഇ ബി ചെയർമാനെ നിയമിച്ചത് സി പി എം ആണ്. സ്ഥലം നിലനിർത്താൻ അദ്ദേഹം കഷ്ടപ്പെട്ടങ്കിലും ഫലമുണ്ടായില്ല.
എം എം മണി വൈദ്യുതി മന്ത്രിയായിരുന്ന 2017 ലാണ് കെഎസ്ഇബി ഹൈഡൽ പാർക്കിനോട് ചേർന്നുള്ള ഭൂമി ബാങ്കിന് കൈമാറിയത്. പതിനേഴര ഏക്കർ ഭൂമിയിൽ നാലരയേക്കറാണ് നൽകിയത്. വരുമാനത്തിന്‍റെ 21 ശതമാനം ആദ്യ ഘട്ടത്തിലും കാലവധി പൂർത്തിയാകുന്ന വർഷം 31 ശതമാനവും നൽകണമെന്നാണ് കരാർ. ഹൈക്കോടതി വിധിയെ തുടർന്ന് നിർമ്മാണ നിരോധനം നിലനിൽക്കുന്ന സ്ഥലത്ത് റവന്യൂ വകുപ്പിന്‍റെ എൻഒസി ഇല്ലാതെ അമ്യൂസ്മെൻറ് പാർക്കിൻറെ പണികൾ തുടങ്ങി. മുൻ ജില്ലാ കളക്ടർ മൗനാനുവാദവും നൽകി. തണ്ണീർത്തടവും അണക്കെട്ടിൻറെ സംഭരണിയും മണ്ണിട്ട് നികത്തിയതോടെ കോൺഗ്രസ് നേതാവായ രാജാറാം ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ ഹൈക്കോടതി ഇടപെട്ട് നിർമ്മാണം തടഞ്ഞു.
പത്ത് കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ തുടങ്ങിയത്. ഇതിനായി വിദേശത്ത് നിന്നും സാധനങ്ങൾ എത്തിക്കുകയും ചെയ്തു. രണ്ടാം ഘട്ടത്തിലെ പത്തു കോടി രൂപയുടെ പദ്ധതിയിൽ ബിയർ ആൻറ് വൈൻ പാർലറും മിനി തിയേറ്ററും നിർമ്മിക്കാൻ തീരുമാനിച്ചിരുന്നു. കെഎസ്ഇബി ഭൂമി കൈമാറ്റത്തിലുൾപ്പെടെ കഴിഞ്ഞ സർക്കാരിൻറെ കാലത്ത് നടപടികൾ പൂർത്തിയാക്കിയില്ലെന്ന് ആരോപണം ഉയരുന്ന സ്ഥലങ്ങളിലൊന്നാണിത്. പത്തുകോടി പാഴായ മട്ടാണ്.
വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി സ്ഥലം വിട്ടുകൊടുക്കാതിരിക്കാൻ അദ്ദേഹത്തിൻ്റെ കഴിവിൻ്റെ പരമാവധി ശ്രമിച്ചു. എന്നാൽ റവന്യുമന്ത്രി വഴങ്ങിയില്ല. കാനം രാജേന്ദ്രനുമായി ചർച്ച ചെയ്താണ് റവന്യുമന്ത്രി ഇങ്ങനെയൊരു തീരുമാനം എടുത്തത്. സി പി എം ഇക്കാര്യത്തിൽ കാനവുമായി സംസാരിച്ചിട്ടില്ല. സംസാരിച്ചി്ട്ട് ഫലമില്ലെന്ന് അവർ കരുതുന്നു.
https://www.facebook.com/Malayalivartha