കെ-റെയിൽ പൊളിഞ്ഞ് പാളീസായി! വരാത്ത ട്രെയിനും കാത്ത് പിണറായി.. ട്വിസ്റ്റുമായി യെച്ചുരി!

അഭിമാനപദ്ധതിയെന്ന രീതിയിൽ കേരള സർക്കാർ നടപ്പിലാക്കാൻ തിടുക്കം കൂട്ടുന്ന കെ- റെയിൽ പദ്ധതിയ്‌ക്ക് പാർട്ടി കോൺഗ്രസ് അനുമതി നൽകിയിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഡൽഹിയിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ ആയിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വരാത്ത ട്രെയിനിന് എങ്ങനെ പച്ചക്കൊടി കാണിക്കുമെന്നായിരുന്നു യെച്ചൂരിയുടെ ചോദ്യം.
കെ- റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് പാർട്ടി കോൺഗ്രസ് അനുമതി നൽകിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യം ഒരിക്കൽ കൂടി ഉന്നയിച്ചപ്പോഴാണ് അംഗീകാരം നൽകിയിട്ടില്ലെന്ന് യെച്ചൂരി പറഞ്ഞത്.
സിൽവർ ലൈൻ പദ്ധതി പാർട്ടി കോൺഗ്രസിന്റെ അജണ്ടയിൽ ഉണ്ടായിരുന്നില്ല. അജണ്ടയിൽ ഇല്ലാത്ത കാര്യം എങ്ങനെ ചർച്ച ചെയ്യാനാണ്. പദ്ധതി സംബന്ധിച്ച കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ചർച്ചകൾ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ല. വരാത്ത ട്രെയിനിന് എങ്ങനെ പച്ചക്കൊടി കാണിക്കാൻ ആണെന്നും യെച്ചൂരി ചോദിച്ചു.
പാർട്ടി കോൺഗ്രസിന്‍റെ സ്വാഗതപ്രസംഗം മുതൽ മുഖ്യമന്ത്രി സിൽവർ ലൈനിനെക്കുറിച്ചുള്ള ചർച്ച വേദിയിൽ ഔദ്യോഗികമായിത്തന്നെ തുടങ്ങിവച്ചിരുന്നു. അതിവേഗബുള്ളറ്റ് ട്രെയിനിനെതിരെ രൂക്ഷവിമർശനമുന്നയിക്കുന്ന പാർട്ടിയുടെ മഹാരാഷ്ട്ര ഘടകത്തിലെ അജീത് ധാവലെ അടക്കമുള്ള അംഗങ്ങൾ പങ്കെടുത്ത പ്രതിനിധിസമ്മേളനത്തിലാണ് മുഖ്യമന്ത്രി സിൽവർ ലൈനിനെക്കുറിച്ച് പരാമർശം നടത്തിയത്.
കേന്ദ്ര, സംസ്ഥാനനേതൃത്വങ്ങൾ തമ്മിൽ സിൽവർ ലൈൻ പദ്ധതിയെച്ചൊല്ലി ഒരു ഭിന്നതയുമില്ലെന്ന് വാർത്താസമ്മേളനങ്ങളിൽ സിപിഎം കേന്ദ്രനേതൃത്വം പലപ്പോഴും ബോധപൂർവം ശ്രമിച്ചിരുന്നു. എന്നാൽ പാരിസ്ഥിതികാഘാതപഠന റിപ്പോർട്ട് വരാത്തതിനാൽ പദ്ധതി ആദ്യഘട്ടത്തിലാണ് എന്നാണ് നേതൃത്വം വ്യക്തമാക്കിയിരുന്നതും, ആവർത്തിച്ചതും.
സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടു പോകുന്ന സംസ്ഥാന നേതൃത്വത്തെ തൽക്കാലം തടയുന്നില്ല സിപിഎം ദേശീയനേതൃത്വം. സംസ്ഥാനസർക്കാർ കേന്ദ്രാനുമതിക്കായുള്ള ശ്രമം തുടരട്ടെ എന്ന് ദേശീയനേതൃത്വം നിലപാടെടുക്കുന്നു. എന്നാൽ ദേശീയ തലത്തിൽ പാർട്ടിയെടുക്കുന്ന പരിസ്ഥിതി നിലപാടിൽ വെള്ളം ചേർക്കേണ്ടതില്ലെന്നാണ് യച്ചൂരി ഉൾപ്പടെയുള്ളവരുടെ അഭിപ്രായം.
വിവാദങ്ങൾക്ക് ഇടയാക്കിയേക്കാവുന്ന പരസ്യ എതിർപ്പിന് ഇപ്പോഴില്ലെങ്കിലും പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് വന്ന ശേഷം പൂർണ്ണ സമ്മതം നൽകാമെന്നാണ് യെച്ചൂരി ഉൾപ്പടെയുള്ളവർ പറയുന്നത്.
കേന്ദ്ര നേതൃത്വവും സംസ്ഥാന ഘടകവും തമ്മിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് പറഞ്ഞ ബൃന്ദ കാരാട്ട് ജനങ്ങളുടെ വികാരം മനസ്സിലാക്കിയേ മുന്നോട്ട് പോകൂ എന്ന് വിശദീകരിച്ചു. സാമൂഹികാഘാതപഠനത്തിൽ ശുഭപ്രതീക്ഷയുണ്ട് എന്നാണ് പൊളിറ്റ് ബ്യൂറോ അംഗമായ എസ് രാമചന്ദ്രൻ പിള്ള പറഞ്ഞത്.
എന്നാൽ, സിൽവർ ലൈൻ പദ്ധതി കേരളത്തിന്‍റെ വികസനത്തിന് അനിവാര്യമെന്ന് പാർട്ടി കോൺഗ്രസിനെ ബോധ്യപ്പെടുത്താനായിരുന്നു കേരള ഘടകത്തിന്‍റെ ശ്രമം. സ്വാഗത പ്രസംഗത്തിൽ മുഖ്യമന്ത്രി തുടങ്ങിയ കെ റെയിൽ അനുകൂല നിലപാട് ചർച്ചയിൽ പങ്കെടുത്ത കേരളാ പ്രതിനിധികളും ആവർത്തിച്ചതും ഇതിന് തന്നെ.
സിൽവർ ലൈൻ പദ്ധതി ദേശീയ നേതൃത്വം ചർച്ച ചെയ്തിട്ടില്ലെന്ന് നേരത്തേ കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ യെച്ചൂരി പറഞ്ഞിരുന്നു. സ്വാഗത പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞത് സർക്കാരിന്‍റെ താത്പര്യമാണെന്നും യെച്ചൂരി പറഞ്ഞു. കെ റെയിലിൽ ഉറച്ച് മുഖ്യമന്ത്രി മുന്നോട്ട് പോകുമ്പോഴാണ് പദ്ധതിയെ ഏറ്റുപിടിക്കാതെയുള്ള യെച്ചൂരിയുടെ വാക്കുകൾ ശ്രദ്ധേയമായത്.
എന്നാലീ വാക്കുകൾ ദില്ലിയിലെ വാർത്താസമ്മേളനത്തിൽ യെച്ചൂരി ആവർത്തിച്ചില്ല എന്നത് വ്യക്തമാണ്. പക്ഷേ, കെ റയിൽ വിഷയത്തിൽ മുഖ്യമന്ത്രിക്കുള്ള ആവേശം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കില്ലെന്ന് ശ്രദ്ധേയമാണ്. നയപരമായ ചോദ്യങ്ങൾ നേരിടുമ്പോൾ കേന്ദ്രനേതൃത്വം ചർച്ച ചെയ്തിട്ടില്ലെന്നും പാർട്ടി കോൺഗ്രസ് വേദിയിൽ ചർച്ചയായിട്ടില്ലെന്നും തന്നെയാണ് യെച്ചൂരി നിലപാടെടുക്കുന്നത്.
പാർട്ടി കോൺഗ്രസ് ഉദ്ഘാടനവേദിയിൽ സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി നേടിയെടുക്കാൻ എല്ലാ ശ്രമവും നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി ഭൂമി നഷ്ടമാകുന്നവർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകുമെന്നും വികസന പദ്ധതികൾക്ക് ഒപ്പം പരിസ്ഥിതിയും സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ സമരം നടത്തുന്ന മഹാരാഷ്ട്ര സിപിഎമ്മിൽ നിന്നുള്ളവർ അടക്കം പങ്കെടുത്ത പ്രതിനിധി സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
വസ്തുതാപരമല്ലാത്ത ആരോപണങ്ങൾ ഉയർത്തി കെ റെയിൽ പദ്ധതിയെ പ്രതിപക്ഷം തകർക്കാൻ ശ്രമിക്കുകയാണ്. എത്രയും വേഗം പദ്ധതി നടപ്പിലാക്കാനാണ് ശ്രമം. കേരളത്തിൻ്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ നാല് മണിക്കൂറിൽ എത്തുക എന്നതാണ് സെമി ഹൈസ്പീഡ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയെക്കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി കോൺഗ്രസ് സംഘാടക സമിതിയുടെ അധ്യക്ഷൻ എന്ന നിലയിൽ പ്രതിനിധി സമ്മേളനത്തിൽ സ്വാഗതം പറഞ്ഞ് സംസാരിക്കുമ്പോൾ ആണ് സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്. ലൈഫ് മിഷനും സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മറ്റു സാമൂഹിക സുരക്ഷ പദ്ധതികളെക്കുറിച്ചും മുഖ്യമന്ത്രി സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.
https://www.facebook.com/Malayalivartha
























