അപമാനിക്കാൻ ശ്രമിക്കുന്നു...ദിലീപിനെ രക്ഷിക്കാൻ അവസാന ശ്രമവുമായി അഭിഭാഷകൻ രംഗത്ത്

അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ദിലീപിന്റെ അഭിഭാഷകൻ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് പരാതി നൽകി. പൊതുസമൂഹത്തിൽ നടിയെ ആക്രമിച്ച കേസിലെയും ഗൂഢാലോചന കേസിലെയും പ്രതികളെയും ബന്ധുക്കളെയും അഭിഭാഷകരെയും ജുഡീഷ്യറിയെയും തന്നെയും അപമാനിക്കുന്നു എന്ന് കാട്ടിയാണ് അഡ്വ ഫിലിപ്പ് ടി വർഗീസ് ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകിയത്. എഡിജിപി എസ് ശ്രീജിത് ഉൾപ്പെടെയുളള അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതി.
ഹാക്കർ സായി ശങ്കർ കീഴടങ്ങിയിട്ടും മറ്റു തട്ടിപ്പ് കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്നും പൊലീസ് കസ്റ്റിഡിയിലിരിക്കെ അദ്ദേഹവുമായി അഭിമുഖം നടത്താൻ മാധ്യമങ്ങൾക്ക് അവസരം നൽകിയെന്നും കുറ്റപ്പെടുത്തി. കേസിലെ അന്വേഷണം ചട്ട വിരുദ്ധമാണെന്നും കത്തിൽ വിമർശിച്ചു.തങ്ങളെ അപമാനിക്കുന്നതിന് പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ടെന്നും ബാലചന്ദ്രകുമാർ എഡിജിപി ശ്രീജിത്തിന്റെ കുടുംബ സൃഹത്താണെന്നും പരാതിയിൽ ആരോപിച്ചു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സഹോദരൻ അനൂപിനോടും സഹോദരീ ഭർത്താവ് സുരാജിനോടും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇരുവരുടെയും വീടിന് മുന്നിൽ ക്രൈംബ്രാഞ്ച് നോട്ടീസ് പതിച്ചിരുന്നു. പലതവണ വിളിച്ചിട്ടും ഇവർ ഫോൺ എടുത്തില്ലെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. അതിനിടെ കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് നിയമോപദേശം തേടി.
അസി. പബ്ലിക് പ്രോസിക്യൂട്ടർ ആലുവ പൊലീസ് ക്ലബ്ബിലെത്തി അന്വേഷണ ഉദ്യോഗസ്ഥർക്ക് നിയമോപദേശം നൽകി. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യലിനായി നടി കാവ്യാ മാധവനോട് നാളെ ആലുവ പൊലീസ് ക്ലബിൽ ഹാജരാകണമെന്നു ക്രൈംബ്രാഞ്ച് നിർദേശം നൽകിയത്. എന്നാൽ കേസിലെ സാക്ഷിയായി കണക്കാക്കുന്നതിനാൽ ചോദ്യം ചെയ്യലിനു തനിക്കു സൗകര്യപ്രദമായ സ്ഥലം നിർദേശിക്കാൻ അവകാശമുണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണു കാവ്യ. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യുന്നതു സംബന്ധിച്ച് ക്രൈബ്രാഞ്ച് നിയമോപദേശം തേടിയത്.
https://www.facebook.com/Malayalivartha
























