വാശിക്കുമുന്നിൽ നോക്കി നിൽക്കാൻ സർക്കാരിനാകില്ല! കെ റെയിലുമായി മുന്നോട്ട്... നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ

കെ റെയിലിൽ എതിർപ്പുകൾ തണുപ്പിക്കാനുള്ള വിശദീകരണ യോഗത്തിന് തുടക്കമിട്ട് എല്‍ഡിഎഫ്. പ്രകടനപത്രികയിൽ എൽഡിഎഫ് പറഞ്ഞത് നാടിൻ്റെ സമഗ്ര വികസനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ മേഖലയും വികസിച്ച് വരണം. പശ്ചാത്തല സൗകര്യ വികസനം പ്രധാന ഘടകമാണ്. നമുക്ക് വിഭവ ശേഷി കുറവാണ്. ബജറ്റിന് മുഴുവൻ ചെലവും വഹിക്കാൻ പറ്റാത്ത സ്ഥിതിയുണ്ട്. അതിനാണ് കിഫ്ബി കൊണ്ടുവന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
കെ റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്ത് ചെയ്‌താലും വികസന പദ്ധതിയെ എതിർക്കുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും കെ റെയിലിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തെ വിമർശിച്ച് തലസ്ഥാനത്ത് എൽഡിഎഫ് സംഘടിപ്പിച്ച കെ-റെയിൽ രാഷ്‌ട്രീയ പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങളോട് കാര്യം പറഞ്ഞാൽ മനസിലാകും. ആർക്കും അതൃപ്തിയുണ്ടായില്ല. അന്ന് അതൃപ്തി പ്രകടിപ്പിച്ചവർക്ക് പിന്നീടതിൽ നിരാശയുണ്ടായിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വരും തലമുറയെ കണ്ടുകൊണ്ടുളള വികസനമാണ് വേണ്ടതെന്നും നിർഭാഗ്യവശാൽ ചിലർ പ്രതിഷേധത്തിലേക്ക് വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. അന്തർദേശീയ തലത്തിൽ വരെ കേരളാ മോഡൽ പഠനമാക്കുന്നുണ്ട്. മാതൃകാപരമാണ് കേരളാ മോഡൽ വികസനം. കിഫ്‌ബി വഴി 50,000 കോടിയുടെ വികസനം എന്ന് പറഞ്ഞിരുന്നു. എന്നാൽ 60,000 കോടിയുടെ വികസനം നടപ്പായതായും മുഖ്യമന്ത്രി അവകാശപ്പെട്ടു.
ദേശീയപാതകളുടെ അവസ്ഥ മോശമായിരുന്നതായും ഇതിലെ പ്രശ്‌നം കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തി പരിഹരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ വലതുപക്ഷത്തിന് വികസന വിരുദ്ധ നിലപാടെടുത്ത പാരമ്പര്യമാണുളളത്. പ്രതിപക്ഷം നാടിനെ പത്തൊൻപതാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. അവർ ഇപ്പോൾ തിരുത്തിയില്ലെങ്കിൽ ജനം അവരെ തിരുത്തും.
സംസ്ഥാനത്ത് തുടർഭരണം വന്നതോടെയാണ് കെ റെയിലിൽ കേന്ദ്ര നിലപാടിൽ മാറ്റം വന്നത്. എല്ലാ വികസന പദ്ധതികളെയും എതിർക്കുന്ന ചില സംഘടനകളുണ്ട്. ഇവർ വർഗീയത ആളിക്കത്തിക്കാൻ ശ്രമിക്കുന്നു. ഒരു വർഗീയ ശക്തിയോടും സന്ധിയില്ലെന്നും ഇത്തരം ശ്രമങ്ങളെ സർക്കാർ അടിച്ചമർത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളോട് കാര്യം പറഞ്ഞാൽ മനസിലാകും.
ആരുടെയും വാശിക്കുമുന്നിൽ നോക്കി നിൽക്കാൻ സർക്കാരിനാവില്ല. മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പദ്ധതി യാഥാർഥ്യമായാൽ കാർബൺ ബഹിർഗമനം കുറയും. പ്രകൃതിക്കെതിരായ വികസനം എൽഡിഎഫിന്റെ അജണ്ടയല്ല. കെ റെയിൽ കേരളത്തെ രണ്ടായി വിഭജിക്കുമെന്നും പാത വന്നാൽ വെള്ളപ്പൊക്കം ഉണ്ടാകുമെന്നുമുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്.
അതേസമയം, വികസനത്തിന്റെ പേരിൽ ആരെയും വേദനിപ്പിക്കാൻ സർക്കാരിനു താൽപര്യമില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിൽവർലൈൻ പദ്ധതി ബാധിക്കുന്നവരെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha
























