ഇനി അണ്ടി പെറുക്കാനും കേരളാ പോലീസിന് ചുമതല! ഉത്തരവ് കണ്ട് തല ചുറ്റി പോലീസ് ഉദ്യോഗസ്ഥർ... എസ്.ഐ അടക്കം മൂന്ന് പേർ... തൊപ്പിയിട്ട് സെല്യൂട്ട് കൂടി കൊടുത്തേക്കാം!

രണ്ടാം പിണറായി സർക്കാർ ഭരിക്കുന്ന കാലയളവിൽ പോലീസിന് പിടിപ്പത് പണിയാണ്. ക്രമസമാധാന പ്രശ്നം പരിഹരിക്കാൻ പോലീസിന് ആവുന്നില്ല എന്ന് കണ്ടിട്ട് വേണം ഇപ്പോൾ മറ്റൊരു ലാഭകരമായ ബിസിനസ്സിലേക്ക് കടക്കാൻ ഒരുങ്ങുന്നത്. അതായത് പോലീസ് അധീനതയിലുള്ള പ്രദേശത്തുനിന്ന് കശുവണ്ടി പെറുക്കുന്ന ചുമതലയും ഇനി പോലീസ് ഉദ്യോഗസ്ഥർക്ക് തന്നെയാണ് നിഷ്കർഷിച്ച് നൽകിയിരിക്കുന്നത്.
കശുവണ്ടി പെറുക്കകാനും കേടുപാടുകള്‍ കൂടാതെ സൂക്ഷിക്കാനും വേണ്ടിയിട്ടാണ് പോലീസുകാരെ നിയോഗിച്ച് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. കശുവണ്ടി ശേഖരിക്കാൻ അസിസ്റ്റന്റ് കമൻഡാന്റിനെ ചുമതലപ്പെടുത്തിയാണ് ഉത്തരവിറങ്ങിയത്. കണ്ണൂര്‍ ആംഡ് പോലീസ് നാലാം ബറ്റാലിയനാണ് കശുവണ്ടി ശേഖരിക്കാന്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് ഉത്തരവിറക്കിയത്. ബറ്റാലിയന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലെ കശുമാവുകളില്‍ നിന്നാണ് കശുവണ്ടികള്‍ ശേഖരിക്കേണ്ടത്. ശേഖരിച്ചാല്‍ മാത്രം പോര, ആഴ്ചതോറും കൃത്യമായ തൂക്കം കമാൻഡന്‍റിനെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്.
ഇതിനായി എസ്.ഐ ഉൾപ്പെടുന്ന മൂന്നംഗ കമ്മിറ്റിയേയും രൂപീകരിച്ചു. ആദ്യം പൊലീസുകാരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരുന്നത്. ഉത്തരവ് വിവാദമായതോടെ ചുമതല അസിസ്റ്റന്റ് കമൻഡാന്റിനു നൽകി. ഉദ്യോഗസ്ഥരെ കശുവണ്ടി പെറുക്കാന്‍ നിയോഗിച്ചതില്‍ ഉദ്യോഗസ്ഥരുടെ ഇടയില്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും ഉയരുന്നുണ്ട്. കശുവണ്ടി പറക്കാന്‍ പോകുമ്പോള്‍ യൂണിഫോം ധരിക്കണോ എന്നാണ് ഉയരുന്ന ട്രോളുകള്‍.
ബി കമ്പനിയിലെ ആംഡ് പോലീസ് സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലാണ് കമ്മിറ്റി. ഹെഡ് ക്വാര്‍ട്ടേഴ്‌സിലേയും കമ്പനിയിലേയും രണ്ട് ഹവില്‍ദാര്‍മാരേയും ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുണ്ട്. ഈ ഉത്തരവ് ഇപ്പോൾ സേനയിൽ ചർച്ചാ വിഷയമാണ്. ബറ്റാലിയന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ കശുമാവു തോട്ടം സാധാരണ ലേലത്തിൽ പുറത്തുള്ളവർക്കു നൽകുന്നതാണ് പതിവ്. ഇത്തവണ നാലു തവണ ലേലത്തിനു വച്ചിട്ടും ആരും മുന്നോട്ടു വരാതിരുന്നതോടെയാണ് പൊലീസുകാരെതന്നെ കശുവണ്ടി പെറുക്കാൻ ചുമതലപ്പെടുത്തിയത്.
കശുവണ്ടി ശേഖരിക്കുന്നതിനു നാലു തവണ ലേലം നടത്തി. എന്നാൽ, കാലാവസ്ഥാ വ്യതിയാനം കാരണം കശുവണ്ടിയുടെ ഉൽപ്പാദനം കുറഞ്ഞതായി ഉത്തരവിൽ പറയുന്നു. വിപണിയിലും വില കുറഞ്ഞു. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കശുമാവുകളുടെ എണ്ണവും കുറഞ്ഞു. ഈ കാരണങ്ങളാൽ ആരും ലേലത്തിന് എത്തുന്നില്ല.
കശുവണ്ടി പാഴായി പോകുന്ന അവസ്ഥ ഒഴിവാക്കാൻ അസിസ്റ്റന്റ് കമൻഡാന്റ് നടപടി സ്വീകരിക്കണമെന്നും എല്ലാ ആഴ്ചയിലും ശേഖരിച്ച കശുവണ്ടിയുടെ അളവ് കൃത്യമായി അറിയിക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു. നിലവില്‍ കശുമാങ്ങ നിലത്ത് വീണ് നശിക്കുകയാണ്. മഴയില്‍ ദുര്‍ഗന്ധവും ഉണ്ടാകുന്നുണ്ട്. ഇതേ തുടര്‍ന്നാണ് കമാന്റന്റ് ശ്യാംസുന്ദര്‍ ടിപിയുടെ പേരില്‍ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.
സേനയിൽ ഇതിനെതിരെ വിമർശനം ഉയരുകയും മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തതോടെയാണ് ഇന്നു പുതിയ ഉത്തരവ് പുറത്തിറക്കിയത്. ബറ്റാലിയന്‍ പരിധിയിലെ ഏക്കറ് കണക്കിന് ഭൂമിയിലെ കശുവണ്ടികള്‍ ശേഖരിക്കുന്നത് ചില്ലറ പണിയല്ല. കമാന്‍ഡന്‍റ്, അസിസ്റ്റന്‍റ് കമാന്‍ഡന്‍റിന് നല്‍കിയതാണെങ്കിലും പണി ചെയ്യേണ്ടിവരുന്നത് തങ്ങളായിരിക്കുമെന്ന ആശങ്കയിലാണ് ബറ്റാലിയനിലെ പൊലീസുകാര്‍.
ഇപ്പോൾ നമ്മുടെ സംസ്ഥാനത്ത് വില ഉണ്ടെങ്കിലും കശുവണ്ടി ഉൽപാദനത്തിൽ കുറവാണ് രേഖപ്പെടുത്തുന്നത്. വിൽപനയിലും പ്രതിസന്ധിയെന്ന് വ്യാപാരികൾ. ഒരു കിലോ കശുവണ്ടിക്ക് നൂറു രൂപ വരെ മാർക്കറ്റ് വിലയുണ്ട്. എന്നാൽ മുൻ വർഷത്തേക്കാൾ കശുവണ്ടിയുടെ വരവിൽ കുറവുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ഇക്കുറി കാലാവസ്ഥാ വ്യതിയാനം തിരിച്ചടിയായി. വേനലിൽ പൂക്കൾ കരിഞ്ഞുണങ്ങിയത് ഉൽപാദനം കുറയാൻ കാരണമായി.
മഴ കാരണം കശുവണ്ടിയുടെ ഗുണ നിലവാരവും കുറഞ്ഞു. കശുമാവ് പ്രധാന കൃഷിയല്ല എവിടെയും. എന്നാൽ ഉള്ളവയെ നില നിർത്തുന്ന കർഷകരുണ്ട്. റബറിന്റെ കടന്നു വരവോടെയാണ് നാട്ടിൻപുറങ്ങളിലെ പറമ്പിൽ നിന്ന് നിന്ന് കശുമാവ് അന്യമായത്. യാതൊരു പരിചരണവും കൂടാതെ ആദായം നൽകിയിരുന്ന കശുമാവ് കൃഷി വ്യാപാകമാക്കാനായി സർക്കാർ ശ്രമം തുടങ്ങിയെങ്കിലും വിജയിച്ചിട്ടില്ല.
അത് വിജയിപ്പിക്കാനുള്ള ശ്രമമായിരിക്കും പോലീസിനെ ഉപയോഗിച്ച് നടപ്പിലാക്കാൻ നോക്കുന്നത്. അല്ലെങ്കിൽ അധിക വരുമാനം നേടുന്നതിനെ മുന്നിൽ കണ്ടിട്ടും ആകാം. പോലീസ് ജീപ്പിന് പെട്രോൾ അടിക്കാൻ പോലും നിവർത്തിയില്ലാതെ ഉത്തരവിറക്കിയതും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാ വിഷയമായി മാറിയിരുന്നു.
https://www.facebook.com/Malayalivartha
























