ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ കെമിസ്ട്രി പരീക്ഷയുടെ മൂല്യനിര്‍ണയം ഇന്നും മുടങ്ങി; മൂല്യനിര്‍ണ്ണയ ക്യാമ്പ് അധ്യാപകര്‍ ബഹിഷ്കരിക്കുന്നത് തുടര്‍ച്ചയായ മൂന്നാം ദിവസം, അധ്യാപകർ ക്യാമ്പിൽ എത്തിയില്ലെങ്കിൽ നടപടി ഉണ്ടാകുമെന്ന് കാണിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കി! മുന്‍നിലപാടില്‍ തന്നെ ഉറച്ചുനിന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്....

വിദ്യാർത്ഥികളെ അനിശ്ചിതത്വത്തിലാക്കി സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ കെമിസ്ട്രി പരീക്ഷയുടെ മൂല്യനിര്‍ണയം ഇന്നും മുടങ്ങി. മൂല്യനിര്‍ണ്ണയ ക്യാമ്പ് അധ്യാപകര്‍ ബഹിഷ്കരിക്കുന്നത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ്. എന്നാൽ ക്യാമ്പിന്‍റെ അവസാന ദിവസമായിരുന്നു ഇന്ന്. ഉത്തര സൂചികയിൽ തന്നെ പരാതി ഉന്നയിച്ചും സ്കീം ഫൈനലൈസേഷൻ നടത്തിയ അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിലുമാണ് പ്രതിഷേധം ഉയരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി തന്നെ വിവിധ ജില്ലകളിലെ ക്യാമ്പുകൾ അധ്യാപകർ ബഹിഷ്‌കരിക്കുകയുണ്ടായി. അധ്യാപകർ ക്യാമ്പിൽ എത്തിയില്ലെങ്കിൽ നടപടി ഉണ്ടാകുമെന്ന് കാണിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇതിനോടകം തന്നെ സർക്കുലർ ഇറക്കിയിട്ടുണ്ട്.
അതേസമയം വിഷയത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മുന്‍നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. പ്ലസ് ടു കെമിസ്ട്രി പരീക്ഷാ ഉത്തരസൂചിക മാറ്റില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി ആവര്‍ത്തിച്ചു വ്യക്തമാക്കി. ഇതിൽ ചില അധ്യാപകർ ബോധപൂർവ്വം പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുകയാണ്. വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്നും വി ശിവൻകുട്ടി വ്യക്തമാക്കുകയുണ്ടായി.
അങ്ങനെ അധ്യാപകരും വിദഗ്ധരും ചേർന്ന് തയ്യാറാക്കുന്ന ഫൈനലൈസേഷൻ സ്കീമിനെ ആശ്രയിച്ചാണ് സാധാരണ ഹയർ സെക്കന്‍ഡറി മൂല്യനിർണയം നടത്താറുള്ളത്. അത് അവഗണിച്ച് ചോദ്യകർത്താവ് തന്നെ തയ്യാറാക്കിയ ഉത്തര സൂചികയെ ആശ്രയിക്കാൻ വകുപ്പ് നിർദ്ദേശം നൽകിയതായിരുന്നു പ്രതിഷേധത്തിന് കാരണമായി പറയുന്നത്.
എന്നാൽ വാരിക്കോരി മാർക്ക് നൽകുന്ന തരത്തിൽ ഫൈനലൈസഷൻ സ്കീം തയ്യാറാക്കിയെന്ന് ചൂണ്ടിക്കാട്ടി 12 അധ്യാപകർക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ കാരണം കാണിക്കൽ നോട്ടീസും നൽകിയയോടെ പ്രതിഷേധം ശക്തമായി മാറുകയായിരുന്നു. ഉത്തര സൂചികയിൽ കാര്യമായ പിഴവുകളുണ്ടെന്നും വിദ്യാർത്ഥികൾക്ക് മാർക്ക് നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് അധ്യാപകർ പ്രതിഷേധിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.
അങ്ങനെ ഇത്തവണ നടന്ന പ്ലസ് ടു കെമിസ്ട്രി പരീക്ഷ താരതമ്യേന ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് പരാതികൾ ഉയർന്നിരുന്നു. വിദ്യാർത്ഥികൾക്ക് അർഹതപ്പെട്ട മാർക്ക് കിട്ടുന്ന തരത്തിലുള്ള ഫൈനലൈസേഷൻ സ്കീം ഉപയോഗിക്കണമെന്നാണ് നിലവിൽ അധ്യാപകരുടെ ആവശ്യം. അധ്യാപകരുടെ പ്രതിഷേധം നീണ്ടുപോവുന്നത് ഫല പ്രഖ്യാപനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉള്ളത്.
അതേസമയം, പൊതുവിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കുറയ്ക്കാന്‍ കരുതിക്കൂട്ടി നടത്തുന്ന നടപടിയാണിതെന്ന് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന്‍ (എ.എച്ച്.എസ്.ടി.എ.) സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ നടപടി പ്രാകൃതമാണെന്നും ഹയര്‍ സെക്കന്‍ഡറി പരീക്ഷാ വിഭാഗത്തിന് സംഭവിക്കുന്ന വീഴ്ചകള്‍ക്ക് അധ്യാപകരെ ബലിയാടാക്കി രക്ഷപ്പെടാനുള്ള നീക്കം അനുവദിക്കില്ലെന്നും എച്ച്.എസ്.എസ്.ടി.എ പ്രതികരിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha























