വിജയ് ബാബുവിനെതിരെ കടുത്ത നടപടി..അമ്മ സംഘടനയിൽ പൊട്ടിത്തെറി

ബലാത്സംഗ പരാതിയില്‍ വിജയ് ബാബുവിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് 'അമ്മ' സംഘടനാ നേതൃത്വത്തില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയത് ആഭ്യന്തര പരാതി പരിഹാര സമിതി. ബുധനാഴ്ച്ച രാവിലെ ഒമ്പതര മണിക്ക് അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതി ഓണ്‍ലൈനായി യോഗം ചേര്‍ന്നു. സംഘടനയുടെ ഉപാദ്ധ്യക്ഷയും സമിതിയുടെ അദ്ധ്യക്ഷയുമായ ശ്വേതാ മേനോന്റെ നേതൃത്വത്തിലായിരുന്നു യോഗം.
കുക്കു പരമേശ്വരന്‍, മാലാ പാര്‍വ്വതി, ഇടവേള ബാബു, പുറത്തുനിന്നുള്ള അഭിഭാഷക അനഘ എന്നിവര്‍ ഐസിസി യോഗത്തില്‍ പങ്കെടുത്തു. വിജയ് ബാബുവിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നും പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത് സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ചുകൊണ്ടാണെന്നും വിലയിരുത്തലുണ്ടായി. ഇതില്‍ ശക്തമായ നടപടിക്ക് 'അമ്മ'യോട് ശുപാര്‍ശ ചെയ്യണമെന്ന് അഭിപ്രായമുയര്‍ന്നു. ഇതിനേത്തുടര്‍ന്ന് ഐസിസി യോഗത്തിന്റെ റിപ്പോര്‍ട്ട് താരസംഘടനയുടെ നേതൃത്വത്തിന് നല്‍കുകയായിരുന്നു.
ഇതിനിടയില്‍ താരസംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ വിജയ് ബാബു വിഷയം ചര്‍ച്ച ചെയ്തു. വനിതാ ഭാരവാഹികളായ അഞ്ചു പേരും, രചന നാരായണന്‍ കുട്ടി, ലെന, സുരഭി ലക്ഷ്മി, മഞ്ജു പിള്ള, ശ്വേതാ മേനോന്‍ എന്നിവര്‍ വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്നതില്‍ ഒറ്റക്കെട്ടായി നിന്ന് നിലപാട് സ്വീകരിച്ചു. എക്‌സിക്യട്ടീവ് കമ്മിറ്റിയിലെ ഭൂരിഭാഗം പുരുഷ അംഗങ്ങളും വിജയ് ബാബുവിനെതിരെ നടപടി വേണമെന്ന അഭിപ്രായത്തോട് യോജിച്ചു.
ചില അംഗങ്ങള്‍ വിജയ് ബാബുവിനെതിരെ തിടുക്കപ്പെട്ട് നടപടി വേണ്ടെന്നും വിജയ് ബാബുവിന് വിശദീകരണത്തിനായി കൂടുതല്‍ സമയം വേണമെന്നും അഭിപ്രായപ്പെട്ടു. ഭൂരിപക്ഷ അഭിപ്രായം വിജയ് ബാബുവിന് എതിരായതോടെ 'അമ്മ' പ്രസിഡന്റ് മോഹന്‍ലാല്‍ നടപടിയെടുക്കാന്‍ മൗന അനുവാദം നല്‍കുകയായിരുന്നു. വിഷയത്തില്‍ അന്തിമ നടപടിയെടുക്കാന്‍ യോഗം ചേരണമെന്നതിനാല്‍ ഞായറാഴ്ച്ച അഞ്ച് മണിക്ക് അടിയന്തര എക്‌സിക്യൂട്ടീവ് യോഗം വിളിച്ചു. യോഗത്തിന് ശേഷമാകും വിജയ് ബാബുവിനെതിരായ നടപടിയേക്കുറിച്ച് 'അമ്മ'യുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക.
https://www.facebook.com/Malayalivartha























