മണ്ണാര്‍ക്കാട് ഇരട്ടക്കൊലക്കേസില്‍ നിര്‍ണ്ണായക വിധി; കേസിലെ ഇരുപത്തിയഞ്ച് പ്രതികള്‍ക്കും ജീവപര്യന്തവും പിഴയും
ഏറെ വിവാദമായ മണ്ണാര്‍ക്കാട് ഇരട്ടക്കൊലക്കേസില്‍ നിര്‍ണ്ണായക വിധി. കേസിലെ ഇരുപത്തിയഞ്ച് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷവിധിച്ചു. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി.
കല്ലാംകുഴി പള്ളത്ത് നൂറുദ്ദീനെയും സഹോദരന്‍ കുഞ്ഞുഹംസയേയും കൊലപ്പെടുത്തിയ കേസിലാണ് നിര്‍ണായക വിധി കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
ജീവപര്യന്തത്തിന് പുറമെ പിഴയടക്കാനും കോടതി പ്രതികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ പ്രതികളും അന്‍പതിനായിരം രൂപ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നല്‍കണം എന്നാണ് നിര്‍ദേശം. ലീഗ് പ്രവര്‍ത്തകരും പാര്‍ട്ടി ബന്ധമുള്ളവരുമാണ് കേസിലെ പ്രധാന പ്രതികള്‍. എപി സുന്നി പ്രവര്‍ത്തകരായിരുന്നു കൊല്ലപ്പെട്ട സഹോദരങ്ങള്‍.
2013 നവംബര്‍ 20നാണ് എപി സുന്നി പ്രവര്‍ത്തകരും സഹോദരങ്ങളുമായ പള്ളത്ത് നൂറുദ്ദീന്‍, കുഞ്ഞു ഹംസ എന്നിവര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഇവരുടെ സഹോദരനായ കുഞ്ഞുമുഹമ്മദിനും പരിക്കേറ്റിരുന്നു. രാഷ്ട്രീയ വൈര്യവും വ്യക്തിവിരോധവുമാണ് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിലേക്കും പിന്നീട് കൊലപാതകത്തിലേക്കും കാര്യങ്ങളെ നയിച്ചത്.
കുറ്റപത്രത്തിലും അതാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് 1998ല്‍ പാലയ്ക്കാ പറമ്പില്‍ മുഹമ്മദ് കൊല്ലപ്പെട്ട കേസില്‍ പ്രതികളായിരുന്നു കൊല്ലപ്പെട്ട നൂറുദ്ദീനും ഹംസയും. വര്‍ഷങ്ങള്‍ക്ക് ശേഷം പള്ളിക്കായി പണിപ്പിരിവ് നടത്തുമ്പോള്‍ ഉണ്ടായ തര്‍ക്കം വീണ്ടും എതിര്‍വിഭാഗത്തിന്റെ പ്രകോപനത്തിന് കാരണമായെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
കേസില്‍ ഇരുപത്തിയേഴ് പ്രതികളാണുണ്ടായിരുന്നത്. കേസില്‍ 90സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ചോലാട്ടില്‍ സീദ്ദീഖ് ആയിരുന്നു കേസിലെ ഒന്നാംപ്രതി. കേസില്‍ ആകെ 27 പ്രതികളായിരുന്നു ഉണ്ടായിരുന്നത്.
എന്നാല്‍ നാലാംപ്രതി ഹംസപ്പ വിചാരണ ആരംഭിക്കുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നു. കേസിലെ മറ്റൊരാള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസില്‍ നിന്ന് ഒഴിവായി. ഇയാളുടെ വിചാരണ ജുവൈനല്‍ കോടതിയില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha