സ്വത്തും സ്വർണവും വേണ്ടെന്ന് പറഞ്ഞ് വിവാഹം കഴിച്ചു; പിന്നീട് ഭർത്താവും വീട്ടുകാരും പണമാവശ്യപ്പെട്ട് പീഡനം; കോട്ടയം മണർകാട്ട് സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

ഭർതൃ വീട്ടിൽ സ്ത്രീധന പീഡനത്തെ തുടർന്ന് മണർകാട് സ്വദേശിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. മണർകാട് സ്വദേശിനി ആർച്ചനയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ബിനുവാണ് അറസ്റ്റിലായത്. രാവിലെ കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി ഓഫിസിൽ എത്തിയ ബിനുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
സ്ത്രീധന പീഡനമടക്കമുള്ള വകുപ്പുകൾ ചേർത്താണ് ബിനുവിനെ അറസ്റ്റ് ചെയ്തത്. 498, 304 ബി വകുപ്പുകൾ ബിനുവിനെതിരെ ചുമത്തിയിട്ടുണ്ട്. ബിനുവിനെ മണർകാട് പൊലീസിന് കൈമാറുമെന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എൻ.ബാബുക്കുട്ടൻ അറിയിച്ചു. കഴിഞ്ഞ ഏപ്രിൽ 3 നാണ് ഭർത്താവിന്റെ വീട്ടിൽ അർച്ചനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവ് ബിനു മകളെ പീഡിപ്പിച്ചിരുന്നുവെന്നാരോപിച്ച് അർച്ചനയുടെ മാതാപിതാക്കളാണ് ആദ്യം പരാതിയുമായെത്തിയത്.
രണ്ടര വർഷം മുമ്പായിരുന്നു ഓട്ടോ കൺസൾട്ടന്‍റായ ബിനുവും അർച്ചനയുമായുള്ള വിവാഹം. സ്വത്തും സ്വർണവും വേണ്ടെന്ന് പറഞ്ഞാണ് കിടങ്ങൂർ സ്വദേശിനിയായ അർച്ചനയെ ബിനു കല്യാണം കഴിച്ചത്. പിന്നീട് ബിനുവും വീട്ടുകാരും പണമാവശ്യപ്പെട്ട് അർച്ചനയെ പീഡിപ്പിച്ചെന്ന് പിതാവ് രാജു പറയുന്നത്. ബിനുവിന് വ്യാപാര സ്ഥാപനം വിപുലപ്പെടുത്താൻ 25 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു പീഡനം.
സ്ഥലം വിറ്റ് പണം നൽകാൻ വീട്ടുകാർ തീരുമാനിച്ചെങ്കിലും കൊവിഡ് കാലത്ത് അത് മുടക്കി. ഇതിന്റെ വൈരാഗ്യത്തിൽ ബിനു, അർച്ചനയെ ഉപദ്രവിച്ചിരുന്നു. അർച്ചന വീട്ടിലെത്തിയാലും കുടുംബത്തോട് സംസാരിക്കാൻ സമ്മതിക്കില്ല. തങ്ങളുടെ മുന്നിൽ വച്ചും അർച്ചനയെ ബിനു മർദ്ദിച്ചിട്ടുണ്ട്. അർച്ചന മരിക്കുന്നത് ദിവസങ്ങൾക്ക് മുമ്പ് 20,000 രൂപ കുടുംബം ബിനുവിന് കൈമാറിയിരുന്നുവെന്നും കുടുംബം വെളിപ്പെടുത്തുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതും പ്രതിയെ അറസ്റ്റ് ചെയ്തതും.
https://www.facebook.com/Malayalivartha























