പ്രണയാഭ്യർഥന നിരസിച്ചതിന് വിദ്യാർഥിനിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; ട്യൂഷൻ സെന്ററിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യവേ തടഞ്ഞു നിർത്തി കുപ്പികൊണ്ട് തലയ്ക്കടിച്ചു ; 35 കാരന് കിട്ടിയത് 10 വർഷം കഠിന തടവ്, പിഴ വേറെയും !

പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിദ്യാർഥിനിയെ കുത്തി കൊല്ലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോഴിക്കോട് കരിവിശ്ശേരി ചിറ്റിലിപ്പാട്ട് പറമ്പ് കൃഷണ കൃപയിൽ മുകേഷിന് പത്ത് വർഷത്തെ കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. പ്രതി മുകേഷിന് 35 വയസ്സാണ് .
ഇന്ത്യൻ ശിക്ഷ നിയമം 307, 324, 323, 341 എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. കോഴിക്കോട് ജില്ലാ അഡീഷണൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് ജഡ്ജ് കെ.അനിൽ കുമാറാണ് ശിക്ഷ വിധിച്ചത്. ഓരോ വകുപ്പുകളിലും പ്രത്യേകം ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷാകാലാവധി ഒന്നിച്ചനുഭവിച്ചാൽ മതിയാകും . പിഴ ഈടാക്കിയ തുക പരാതിക്കാരിക്ക് നൽകണം എന്നാണ് വിധി.
കേസിനാസ്പദമായ സംഭവം നടക്കുന്നത് മേയ് 10-നായിരുന്നു . കരിവിശ്ശേരിയിലെ വീട്ടിൽ നിന്ന് നടക്കാവിലുള്ള ട്യൂഷൻ സെന്ററിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ യുവതിയുടെ വീടിന്റെ സമീപത്തുള്ള റോഡിൽ വെച്ച് പ്രതി യുവതിയെ തടഞ്ഞു നിർത്തി കുപ്പികൊണ്ട് തലയ്ക്കടിക്കുകയും പൊട്ടിയ കുപ്പികൊണ്ട് കുത്തി പരിക്കേൽപ്പികയും ചെയ്യുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതി പിന്നീട് കോടതിയിൽ കീഴടങ്ങി.
പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 10 സാക്ഷികളെ വിസ്തരിച്ചു. അതോടൊപ്പം കേസിന് ആസ്പദമായ 11 രേഖകളും അഞ്ച് തൊണ്ടി മുതലുകളും ഹാജരാക്കി. ചേവായൂർ പോലിസ് ഇൻസ്പെക്ടർ കെ.കെ. ബിജുവാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജോജു സിറിയക്ക്, അഡ്വക്കറ്റ് സന്തോഷ്.കെ.മേനോൻ, അഡ്വക്കറ്റ് കെ. മുഹ്സിന എന്നിവർ ഹാജരായി.
https://www.facebook.com/Malayalivartha
























