'ഞാൻ തകർന്നു, തളർന്നു, കാൽവഴുതി വിഷാദത്തിലേക്ക് മൂക്കുകുത്തി വീണു. എന്നിട്ടും ഞാൻ ആത്മഹത്യ ചെയ്യാത്തതിന്റെ കാരണം എനിക്കൊരു കേൾവിക്കാരനെ കിട്ടിയതാണ്... നമുക്ക് നല്ലൊരു ലിസനർ ആകുവാൻ കഴിഞ്ഞാൽ നമുക്ക് പ്രിയപ്പെട്ട ചിലർ ജീവിച്ചിരുന്നേക്കാം,ചിരിച്ചേക്കാം...' വൈറലായി കുറിപ്പ്
വിഷാദം എന്നത് ഒരു മാനസികാവസ്ഥയാണ്. അത് കടക്കാൻ കഴിയാതെ ആത്മഹത്യയിലേക്ക് അകപ്പെടുന്നവർ അനവധിയാണ്. നമ്മുടെയുള്ളിൽ ഇരച്ചു മറിയുന്ന വിഷാദത്തിന്റെ കടൽ ചുറ്റും ചേർന്നിരിക്കുന്നവർക്കു പോലും മനസിലായെന്നു വരില്ല. പ്രതീക്ഷയറ്റ് മരണത്തിന്റേയും ജീവിതത്തിന്റേയും നൂൽപ്പാലത്തിലൂടെ കടന്നുപോകുന്ന എത്രയോ പേർ വിഷാദച്ചുഴിയിൽ അകപ്പെട്ട് നമുക്ക് ചുറ്റുമുണ്ടാകും. തന്നെ വരിഞ്ഞു മുറുക്കിയ വിഷാദത്തെക്കുറിച്ച് ഹൃദയംതൊടും ഭാഷയിൽ പങ്കുവയ്ക്കുകയാണ് അൻസി വിഷ്ണു എന്ന യുവതി. ഒരു കേൾവിക്കാരൻ ഇല്ലായിരുന്നുവെങ്കിൽ ഒരിക്കലും താൻ ജീവിച്ചിരിക്കില്ലായിരുന്നു എന്ന് കുറിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇത്തരത്തിൽ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിലെ വരികൾ ഇങ്ങനെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർത്താതെ കരഞ്ഞുകൊണ്ട്, ദേഹം മുഴുവൻ വിറച്ച് കരഞ്ഞുകൊണ്ട്, കൺതടങ്ങളും കവിളും തടിച്ച് വീർത്തിട്ടും കരച്ചിൽ നിർത്താതെ, തലയണ എന്റെ കണ്ണുനീരിൽ നനച്ച് കുതിർത്ത് കരഞ് കൊണ്ട് ഞാൻ ഇങ്ങനെ ജീവിക്കുകയാണ്..
ഇതിനും മുൻപും ഇത്തരം അവസ്ഥകൾ ഉണ്ടായിട്ടുണ്ട്, എനിക്ക് depressive disorder അല്ലെങ്കിൽ depressive tendency ഉണ്ടെന്ന് പല സൈക്കോളജിസ്റ്റുകളും പറഞ്ഞിട്ടുള്ളതാണ്. ഞാൻ അതെ അവസ്ഥകൾ ഒക്കെ ഭീകരമായി തന്നെ അനുഭവിച്ചിട്ടുമുണ്ട്. എന്നാൽ ഇത്രയധികം ഒറ്റപെട്ട് പോകുന്നത്, ഇത്രയധികം depressed ആകുന്നത്, ആത്മഹത്യയോട് വല്ലാത്ത craving ഉണ്ടാകുന്നതൊക്കെ ഇതാദ്യമാണ്.. എനിക്ക് സംസാരിക്കാൻ ആരുമുണ്ടായില്ല, ആരുമില്ലാത്ത ആ അവസ്‌ഥ എന്നെയിങ്ങനെ വരിഞ്ഞു മുറുക്കി, വിഷ്ണുവിനോട് തുറന്ന് സംസാരിക്കുവാൻ എനിക്ക് മടിയാണ് കാരണം വിഷ്ണു വളെരെ പെട്ടന്ന് ഇമോഷണൽ ആകും, എന്നെ കുറിച്ച് ഓർത്ത് വേവലാതിപെടും...എന്നെ കേൾക്കുവാൻ എനിക്ക് ഒരാൾ വേണമായിരുന്നു.
തീർച്ചയായും നിർബന്ധമായും ഒരാൾ വേണമായിരുന്നു, എന്നെയാരും കേട്ടില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യുമായിരുന്നു. എന്നെ ഒരാൾ കെട്ടിപിടിച്ച് നിനക്ക് എന്നോട് സംസാരിക്കാമല്ലോ, നിനക്ക് ഞാൻ ഇല്ലേ എന്നൊരു കരുതൽ എനിക്ക് കേൾക്കണമായിരുന്നു,.. എന്റെ കുട്ടികാലത്തോ കൗമാരത്തിലോ എന്റെയുള്ളിലേക്ക് എത്തിയ മെന്റൽ ട്രൗമ വിഷാദത്തിന്റെ കടൽ ആയിട്ടുണ്ട്, ആത്മഹത്യയിലേക്ക് ക്ഷണിക്കുന്ന കുറ്റാകുരിരീട്ട് ആയിട്ടുണ്ട്.. കഴിഞ്ഞ ദിവസങ്ങളിലെ രാത്രികളിലൊക്കെ ഞാൻ അലമുറയിട്ട് കരയുകയായിരുന്നു, കുഞ്ഞിനെ ഉറക്കിയിട്ട് തലയണയിലേക്ക് മുഖം അമർത്തി ശബ്‌ദം പുറത്ത് കേൾക്കാത്ത വിധം ഞാൻ കരയുകയായിരുന്നു.
രാവിലെ എഴുന്നേറ്റപ്പോൾ മുഖവും കണ്ണും തടിച്ച് വീർത്തു എന്ത് പറ്റി എന്ന് ചോദിച്ചവരോടൊക്കെ പനിയാണെന്ന് നുണ പറഞ്ഞു, പുറത്ത് പോയപ്പോൾ, ബസിലും കടകളിലും കണ്ട മനുഷ്യരോടൊക്കെ ഞാൻ പറയുന്നത് ഒന്ന് കേൾക്കാമോ എന്നെനിക്ക് ചോദിക്കണമെന്നുണ്ട്, എനിക്ക് ഒന്നുറക്കെ കരയാൻ പറ്റിയ ഇടം അന്വഷിച്ച് നടന്നു ഞാൻ. കൂട്ടുകാരോടൊക്കെ എന്നെയൊന്ന് വിളിക്കാമോ എനിക്കൊന്ന് സംസാരിക്കണം എന്ന് പറഞ്ഞു, അവർ വിളിച്ചു. പ്രിയപ്പെട്ട മനുഷ്യരൊക്കെ എന്നെ വിളിച്ചു, നീ ok അല്ലെ എന്ന് ചോദിച്ചു. എല്ലാവരും എന്നെ സ്നേഹിച്ചു.
എന്നെയാരും സ്നേഹിക്കാത്തത് കൊണ്ടോ, എന്നെയാരും ചതിച്ചത് കൊണ്ടോ, എന്നെയാരും മനസിലാക്കാത്തത് കൊണ്ടോ അല്ല ഞാൻ വിഷാദം അനുഭവിക്കുന്നത്. പണ്ടെങ്ങോ എപ്പോഴോ എനിക്കേറ്റ ട്രൗമയാണ് ഈ വിഷാദം. ഉറപ്പാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ എനിക്കൊരു കേൾവിക്കാരനെയോ കേൾവികാരിയെയോ കിട്ടിയില്ലായിരുന്നെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യുമായിരുന്നു. ആ നിമിഷം ഞാൻ എന്നെ സ്നേഹിക്കുന്ന ആരെയും കുറിച്ചോർത്തില്ല, കുഞ്ഞിനെ കുറിച്ചോ വിഷ്ണു ഏട്ടനെയോ അമ്മയെയോ എന്റെ പ്രിയപ്പെട്ട ഒരാളെയോ,എന്നെ സ്നേഹിക്കുന്ന മനുഷ്യരെയോ ഞാൻ ഓർത്തില്ല.. റോഡ് ക്രോസ് ചെയ്യാൻ നിന്നത് ഏതെങ്കിലും വണ്ടി എന്നെ വന്നൊന്ന് ഇടിച്ച് കൊന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചാണ്.
അച്ഛനും അമ്മയും വീട്ടിൽ നിന്ന് പുറത്ത് പോയ തക്കത്തിന് ഞാൻ കറങ്ങുന്ന ഫാനിലേക്ക് സാരി കുരുക്കാനും അതിന്റെ ഒരറ്റം കഴുത്തിൽ മുറുക്കാനും തക്കം നോക്കിയിരുന്നത് നിങ്ങളാരും അറിഞ്ഞിരിക്കില്ല... ഉറക്കം തീരേയുണ്ടായില്ല, വിശന്നില്ല, ദാഹിച്ചില്ല, കണ്ണാടി നോക്കിയില്ല.. ഞാൻ എല്ലാവരോടും ദേഷ്യപ്പെട്ടു, ഞാൻ വിഷ്ണു ഏട്ടനോട് രാത്രി ഏറെവൈകിയും വഴക്കിട്ട് കൊണ്ടിരുന്നു, എന്റെ കരച്ചിലിന്റെയും വിഷാദത്തിന്റെയും തീവ്രത വർധിച്ച് കൊണ്ടേയിരുന്നു ,ഞാൻ ഇപ്പോൾ മരിക്കും എന്ന് ഞാൻ എന്നോട് തന്നെ പറഞ് കൊണ്ടിരുന്നു... കരഞ് കരഞ്... ഞാൻ ആത്മഹത്യ ചെയ്യുവാൻ തന്നെ തീരുമാനിച്ചു.
എനിക്ക് ഒരു കേൾവിക്കാരനുണ്ടായിരുന്നില്ലെങ്കിൽ ഞാൻ ഉറപ്പായും ആത്മഹത്യ ചെയ്യുമായിരുന്നു. എല്ലാം ശരിയാകും എന്നൊരു വാക്ക് വിഷ്ണു പറഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യുമായിരുന്നു. അതുമല്ലെങ്കിൽ എന്നെ ഏതെങ്കിലും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് ഒരു സൈകാട്രിസ്റ്റിന്റെ ശുശ്രുഷ എനിക്ക് വേണ്ടി വന്നേനെ, എനിക്ക് എന്റെ ചിരികൾ നഷ്ടമായേനെ... മാനസിക ആരോഗ്യം പൂർണമായും ശെരിയായിട്ടില്ല, എങ്കിലും തിരികെ എത്തുന്നുണ്ട് ഞാൻ.... ഞാൻ തകർന്നു, തളർന്നു, കാൽവഴുതി വിഷാദത്തിലേക്ക് മൂക്കുകുത്തി വീണു. എന്നിട്ടും ഞാൻ ആത്മഹത്യ ചെയ്യാത്തതിന്റെ കാരണം എനിക്കൊരു കേൾവിക്കാരനെ കിട്ടിയതാണ്... നമുക്ക് നല്ലൊരു listener ആകുവാൻ കഴിഞ്ഞാൽ നമുക്ക് പ്രിയപ്പെട്ട ചിലർ ജീവിച്ചിരുന്നേക്കാം,ചിരിച്ചേക്കാം,...
https://www.facebook.com/Malayalivartha