കെ.എസ്.യു. പ്രവർത്തകർ ആക്രമിക്കുന്ന വീഡിയോദൃശ്യം വ്യക്തമായില്ലെന്ന് റെയിൽവേ സുരക്ഷാസേന (ആർ.പി. എഫ്.).. ആരോഗ്യമന്ത്രിയുടെ മൊഴിയെടുക്കാൻ റെയിൽവേ പോലീസ്..

ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു. പ്രവർത്തകർ ആക്രമിക്കുന്ന വീഡിയോദൃശ്യം വ്യക്തമായില്ലെന്ന് റെയിൽവേ സുരക്ഷാസേന (ആർ.പി. എഫ്.). സംഭവത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇല്ലെന്ന് കണ്ടെത്തിയത്.കേസുമായി ബന്ധപ്പെട്ട് കേരള പോലീസിന് കീഴിൽ റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഗവ. റെയിൽവേ പോലീസ്, ആർ.പി.എഫിനോട് ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. അതിനായി നടത്തിയ പരിശോധനയിലാണ് അത്തരം ദൃശ്യങ്ങളില്ലെന്ന് വ്യക്തമായത്.
സംഭവത്തിനുശേഷം ആരോഗ്യമന്ത്രിയുടെ മൊഴിയെടുക്കാൻ റെയിൽവേ പോലീസ് ആശുപത്രിയിൽ എത്തിയെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ അതിന് കഴിഞ്ഞില്ല. മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ മൊഴിയെടുത്താണ് പോലീസ് കേസുമായി മുന്നോട്ടുപോകുന്നത്.റെയിൽവേ പ്ലാറ്റ്‌ഫോമിൽ നടന്ന ക്രമസമാധാനപ്രശ്‌നമായതിനാൽ റെയിൽവേ പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നത്. സംഭവത്തിൽ രാത്രിയോടെ കണ്ണൂർ റെയിൽവേ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. മന്ത്രിയുടെ മൊഴി നേരിട്ടെടുക്കാൻ കഴിയാതിരുന്നതിലാണ് നടപടി വൈകിയതെന്ന് അധികൃതർ അറിയിച്ചു.
ഇതിനിടെ, 'നാടകം വളരട്ടെ' എന്ന കുറിപ്പോടെ നടനും സംവിധായകനുമായ ജോയ് മാത്യു ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചു.മന്ത്രിയുടെ പരിക്കിനെ നേരിട്ട് പരാമര്‍ശിക്കാതെ എന്നാല്‍ സാഹചര്യത്തെ പരിഹസിച്ചുകൊണ്ടായിരുന്നു ജോയ് മാത്യുവിന്റെ പോസ്റ്റ്. 'അപ്രതീക്ഷിതമായ വേദികളിലൂടെ മികച്ച അഭിനേതാക്കള്‍ പെട്ടെന്ന് കടന്നുവരുന്നത് നിലവിലുള്ളവര്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെങ്കിലും പ്രതിഭകളെ അംഗീകരിക്കേണ്ടതാണ്. മാറാത്തത് ഒന്നുമാത്രം; ക്യാമറ എടുത്ത ദൃശ്യങ്ങള്‍ എന്ന് മാര്‍ക്‌സ്. എന്നും മികച്ച അഭിനേതാക്കള്‍ക്കൊപ്പം; നാടകം വളരട്ടെ!' - അദ്ദേഹം കുറിച്ചു.
എ.ഐ. കാലഘട്ടത്തില്‍ അഭിനേതാക്കള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പുതിയ 'പ്രതിഭ'കളുടെ കടന്നുവരവിനെക്കുറിച്ചും അദ്ദേഹം പരിഹാസരൂപേണ പോസ്റ്റില്‍ സൂചിപ്പിച്ചു.വീണാ ജോര്‍ജ് നല്ലൊരു ആരോഗ്യമന്ത്രിയല്ലെങ്കിലും മികച്ച അഭിനേത്രിയാണെന്ന് തെളിയിച്ചുവെന്നായിരുന്നു കെ. സുധാകരന്റെ പ്രതികരണം. കേരളത്തിലെ മാധ്യമങ്ങളെല്ലാം സ്ഥലത്തുണ്ടായിട്ടും കെ.എസ്.യു. പ്രവര്‍ത്തകര്‍ മന്ത്രിയെ ആക്രമിക്കുന്ന ഒരു ദൃശ്യം പോലുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'സി.പി.എമ്മിന്റെ കൈരളി ചാനലിലടക്കം പ്രതിഷേധക്കാരോട് ആക്രോശിക്കുന്ന മന്ത്രിയുടെ ദൃശ്യങ്ങള്‍ മാത്രമാണുള്ളത്.
ഇത് പൂര്‍ണ്ണമായും അടിസ്ഥാനരഹിതമായ രാഷ്ട്രീയ നാടകമാണ്,' അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























