മന്ത്രിയ്ക്ക് എതിരായ ആക്രമണത്തിനു പിന്നാലെ ഇന്നലെ രാത്രി കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ് ഓഫിസിന് അജ്ഞാതർ തീയിട്ടു.. അര്‍ധരാത്രിയോടെയാണ് സംഭവം..

കെഎസ്യു പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോർജിന് ഇന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ധ പരിശോധന നടത്തും. എംആർഐ സ്കാനിങ് ഉൾപ്പെടെ നടത്തി ആവശ്യമായ ചികിത്സ നൽകണമെന്നാണ് മെഡിക്കൽ ബോർഡ് തീരുമാനം. ഇന്നലെ രാത്രി 10 മണിയോടെയാണ് മന്ത്രിയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അഞ്ചര മണിക്കൂർ കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞ മന്ത്രിയെ രാത്രി കൂടുതൽ പരിശോധനകൾക്കായാണ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
മന്ത്രിയ്ക്ക് എതിരായ ആക്രമണത്തിനു പിന്നാലെ ഇന്നലെ രാത്രി കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ് ഓഫിസിന് അജ്ഞാതർ തീയിട്ടു. അര്‍ധരാത്രിയോടെയാണ് സംഭവം. കല്ലിൽത്താഴയിലുള്ള പാറാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസിനാണ് തീയിട്ടത്. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു. പിന്നിൽ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസിന്റെ കൊടിമരങ്ങളും ഫ്ലക്സ് ബോർഡുകളും സിപിഎം നശിപ്പിക്കുന്നത് തുടരുകയാണ്. ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ വധശ്രമത്തിനു കേസെടുത്തു.
സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു. ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്കേറ്റെന്നത് നാടകമാണെന്ന് കെഎസ്‍യു. പ്രതിഷേധിച്ച കെഎസ്‍യുക്കാർ മന്ത്രിയുടെ അടുത്തുപോലും പോയിട്ടില്ലെന്നും സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. റെയിൽവേ സ്റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിയുെട കൈയിലുണ്ടായിയെന്ന് പറയുന്ന പരുക്ക് 2 ദിവസം മുമ്പുണ്ടായതാണെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.മന്ത്രിയെ കൊല്ലാൻ ശ്രമിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
കോൺഗ്രസ് നേതൃത്വം അറിഞ്ഞുള്ള ആക്രമണമാണ് ഇതെന്നും ഗോവിന്ദൻ. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം കണ്ണൂരിൽ പ്രതിഷേധ പ്രകടനം നടത്തുകയാണ്. പി. ജയരാജൻ, കെ.കെ. രാഗേഷ്, ടി.വി.രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനം. എസ്എഫ്ഐ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയങ്ങാടിയിലും പ്രതിഷേധ പ്രകടനം നടക്കുകയാണ്.മന്ത്രിയുടെ ദേഹത്ത് പ്രതിഷേധക്കാർ തൊട്ടിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സംഭവം കെട്ടിച്ചമച്ചതാവാനാണ് സാധ്യതയെന്നും കെപിസിസി അധ്യക്ഷൻ. 2026ലെ മികച്ച നടിക്കുള്ള പുരസ്കാരം വീണാ ജോർജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമാസ് സമൂഹ മാധ്യമത്തിൽ കുറിച്ചു.
കഴുത്തിൽ കത്രിക വച്ച് മറന്നുപോവല്ലേ എന്ന് കെപിസിസി അംഗം റിജിൽ മാക്കുറ്റിയും ഫെയ്സ്ബുക്കിൽ കുറിച്ചു.വീണാ ജോർജിനു പരുക്കേറ്റ സംഭവത്തിൽ അഞ്ച് കെഎസ്‌യു പ്രവർത്തകരെ റിമാൻഡ് ചെയ്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം രാത്രിയോടെയാണ് ഇവരെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, അഹമ്മദ് യാസീൻ, സി.എച്ച്. മുബാസ്, വി.വി. അക്ഷയ്, ബിതുൽ ബാലൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്.‘കൊല്ലെടാ’ എന്ന് ആക്രോശിച്ച് ആയുധംകൊണ്ട് മന്ത്രിയുടെ കഴുത്തിൽ പരുക്കേൽപ്പിച്ചു എന്നാണ് കെഎസ്‌യു പ്രവർത്തകർക്ക് എതിരായ കേസ്. കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ റെയിൽവേ പൊലീസിനു കൈമാറുകയായിരുന്നു. എകെജി ആശുപത്രിക്ക് മുന്നിൽ വച്ച് കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവർത്തകരെയും റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha
























