സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് ജയം... അടുത്ത മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചാൽ ഇന്ത്യക്ക് സെമിയിലേക്ക് മുന്നേറാനാകും...

ടി20 ലോകകപ്പ് സൂപ്പർ 8ലെ പോരാട്ടത്തിൽ സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് ജയം. ഇന്ത്യ 72 റൺസിനു പോരാട്ടം ജയിച്ചു കയറി. അടുത്ത മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചാൽ ഇന്ത്യക്ക് സെമിയിലേക്ക് മുന്നേറാനാകും. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 256 റൺസെന്ന റെക്കോർഡ് സ്‌കോറുയർത്തി. മറുപടി ബാറ്റിങിൽ ഇന്ത്യയെ വിറപ്പിച്ചാണ് സിംബാബ്‌വെ തോൽവി സമ്മതിച്ചത്. അവരുടെ പോരാട്ടം 6 വിക്കറ്റ് നഷ്ടത്തിൽ 184 റൺസിൽ അവസാനിക്കുകയും ചെയ്തു.
ബ്രയാൻ ബെന്നറ്റിന്റെ ഒറ്റയാൾ പോരാട്ടം വിഫലമായി. താരം 60 പന്തിൽ 97 റൺസെടുത്തു. 8 ഫോറും 6 സിക്‌സും അടങ്ങുന്ന ഉജ്ജ്വല ഇന്നിങ്‌സാണ് താരം കളിച്ചത്. അർഹിച്ച സെഞ്ച്വറിയിലേക്ക് താരത്തിനു എത്താൻ കഴിഞ്ഞില്ല. 21 പന്തിൽ 2 വീതം സിക്‌സും ഫോറും സഹിതം 31 റൺസെടുത്ത ക്യാപ്റ്റൻ സിക്കന്ദർ റാസയും പൊരുതി നോക്കി. എന്നാൽ അതും മതിയായില്ല. 2 സിക്‌സുകൾ സഹിതം 20 റൺസെടുത്ത് മറുമാനി.
ഇന്ത്യക്കായി അർഷ്ദീപ് സിങ് 4 ഓവറിൽ 24 റൺസ് വഴങ്ങി 3 വിക്കറ്റെടുത്തു. വരുൺ ചക്രവർത്തി, അക്ഷർ പട്ടേൽ, ശിവം ദുബെ എന്നിവർ ഓരോ വിക്കറ്റെടുത്തു. ശിവം ദുബെയുടെ ബൗളിങ് പക്ഷേ ദയനീയമായിരുന്നു. താരത്തിന്റെ രണ്ടോവറിൽ 46 റൺസ്!
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒരു ടി20 ലോകകപ്പ് പോരാട്ടത്തിൽ ഏറ്റവും ഉയർന്ന ടോട്ടലാണ് പടുത്തുയർത്തിയത്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടീം ടോട്ടൽ റെക്കോർഡും ഇന്ത്യ സ്വന്തമാക്കി. സഞ്ജു സാംസൺ മുതൽ തിലക് വർമ വരെ എല്ലാവരും മിന്നും ഫോമിൽ ബാറ്റ് വീശി. അഭിഷേക് ശർമയും പിന്നാലെ ഹർദിക് പാണ്ഡ്യയും അർധ സെഞ്ച്വറി നേടി. ഇറങ്ങിയ എല്ലാവരും സിക്‌സുമടിച്ചു. 17 സിക്‌സുകളാണ് ഇന്ത്യ ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തിൽ നേടിയത്.
"https://www.facebook.com/Malayalivartha























