മൃദുഹിന്ദുത്വ സമീപനം കയ്യൊഴിഞ്ഞ് ഹിന്ദുക്കളുടെ പിന്തുണ നേടുക; ന്യൂനപഷങ്ങള്‍ക്ക് കോണ്‍ഗ്രസിനോടുണ്ടായ വിശ്വാസത്തകര്‍ച്ച പരിഹരിക്കുക; എല്ലാവരേയും ഒരു പോലെ ആകര്‍ഷിക്കുന്ന സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കുക; പാര്‍ട്ടിക്ക് എന്നന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് കരുതുന്ന മൂല്യങ്ങളെ തിരിച്ചു പിടിക്കുക; തലയെടുപ്പും വിശ്വാസ്യതയുമുള്ള നേതാക്കളെ മുന്‍നിരയിലേക്ക് കൊണ്ടുവരിക; കോണ്‍ഗ്രസ് നേതാക്കളില്‍ വരുന്ന ആശങ്കകളെ പരിഹരിക്കാന്‍ ശ്രമിക്കുക; ഈ വെല്ലുവിളികള്‍ നേരിട്ടില്ലെങ്കിൽ കോണ്‍ഗ്രസ് അന്ത്യ വിശ്രമത്തിലേക്ക്

'കോണ്‍ഗ്രസ് ഇല്ലാത്ത ഇന്ത്യ' എന്നത് ബി.ജെ.പി യുടെ മുദ്രാവാക്യമാണ്. അവര്‍ അതിനു വേണ്ടുള്ള തീവ്രയത്‌നത്തിലുമാണ്. എന്നാല്‍ ബി.ജെ.പി റെഡിയാക്കുന്നതിന് മുമ്പേ ഞങ്ങള്‍ റെഡിയാക്കിത്തരാം എന്ന വാശിയില്‍ മുന്നേറുകയാണ് കോണ്‍ഗ്രസ്. ഇപ്പോള്‍ കോണ്‍ഗ്രസിനെപ്പറ്റി വരുന്ന വാര്‍ത്തകളെല്ലാം ഈ ആശങ്കയെ ബലപ്പെടുത്തുന്നവയാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ഓരോ ദിവസവും ഓരോ വെല്ലുവിളികളാണ് നേരിടേണ്ടി വരുന്നത്.
എന്നാല്‍ ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികള്‍ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളാകട്ടെ ഇതൊന്നും അറിഞ്ഞ മട്ടില്ല. ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നിസംഗഭാവത്തിലാണ്. അവരില്‍ ഇതൊന്നും ഒരു വികാരവും സൃഷ്ടിക്കുന്നില്ല. മറ്റുള്ള നേതാക്കളാകട്ടെ തൊടുന്യായങ്ങള്‍ പറഞ്ഞ് തടിതപ്പുകയാണ്. എപ്പോള്‍ വേണമെങ്കിലും ഉരുകിത്തീരാവുന്നൊരു മഞ്ഞുകട്ടയുടെ മുകളിലാണ് തങ്ങള്‍ ഇരിക്കുന്നതെന്ന ചിന്തപോലുമില്ല.
ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പുതിയ ഊര്‍ജ്ജസ്വലതയോടെ ഉയര്‍ത്തെഴുന്നേറ്റുവരുന്നത് കാണാന്‍ കൊതിക്കുന്ന സാധാരണ പ്രവര്‍ത്തകരെ മാത്രമല്ല നിത്യവും ജനസമ്പര്‍ക്കത്തിലേര്‍പ്പെടുന്ന ഇടത്തരം നേതാക്കളെയും ഇത് വന്‍തോതില്‍ നിരാശപ്പെടുത്തിയിട്ടുണ്ട്. സംസാരിക്കുമ്പോള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുമെങ്കിലും ഉയര്‍ന്ന നേതാക്കളിലും ഈ നിരാശ വ്യക്തമാണ്.
ദേശീയ നേതൃത്വത്തില്‍ തലയെടുപ്പുള്ള നേതാക്കളാണ് ഓരോരുത്തരായി പുറത്തു പോകുന്നത്. കുടംബവാഴ്ചയ്ക്കും വീഴ്ചകളില്‍ നിന്നു പാഠം പഠിക്കാത്തതിനെയുമാണ് ഇവര്‍ എതിര്‍ക്കുന്നത്. നേതാക്കളുടെ ആവലാതികള്‍ ശ്രദ്ധയേടെ കേള്‍ക്കാനും പരിഹാരം കാണാനും ബാധ്യസ്ഥരായവര്‍ ഇവര്‍ക്കെതിരെ മുഖം തിരിക്കുന്നതാണ് പ്രധാന കാരണം. ഏറ്റവും മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും സോണിയയെയും രാഹുലിനേയും കാണാന്‍ മാസങ്ങളോളം കാത്തിരിക്കണം. ഇതില്‍ മനംമടുത്താണ് പലരും പുറത്തു പോകുന്നത്.
ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും സംഘടനയെ ശക്തിപ്പെടുത്തണമെന്നാഗ്രഹിക്കുകയും ചെയ്തിരുന്ന മുതിര്‍ന്ന നേതാക്കളുടെ കൂട്ടായ്മയായിരുന്നു ജി 23. ഈ രണ്ടു കാര്യങ്ങളും നടത്തിയെടുക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി പരാജയപ്പെട്ടപ്പോള്‍ അവര്‍ ഓരോന്നായി പ്രസ്ഥാനത്തെ കയ്യൊഴിയാന്‍ തുടങ്ങി. മുന്‍ കേന്ദ്രമന്ത്രിയും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ കബില്‍ സിബിലാണ് തുടക്കം കുറിച്ചത്. കോണ്‍ഗ്രസിലെ ശ്രദ്ധിക്കപ്പെടുന്ന മുഖങ്ങളിലൊന്നായിരുന്നു കബിലിന്റേത്.
അദ്ദേഹം പുറത്തു പോകുമ്പോള്‍ ഒരു കണക്കും മുന്നോട്ടു വച്ചിരുന്നു. കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച് എം.എല്‍.എ മാരും എം.പിമാരുമായ 177 പേരും തോറ്റ 222 പേരും പാര്‍ട്ടിവിട്ടു പോയി. ഇവരിലധികം പേരും ബി.ജെ.പി യിലേക്കാണ് പോയതെന്ന കാര്യം പറയേണ്ടതുമില്ല. അതിനുശേഷം എത്രയോ പേര്‍ പോയിരിക്കുന്നു. അതിനൊരു കണക്കുമില്ല.
കബില്‍ സിബില്‍ പോയത് പക്ഷേ സമാജ്വാദി പാര്‍ട്ടിയിലേക്കായിരുന്നു എന്നുള്ളത് ആശ്വാസമാണ്. ജി23-ല്‍ ലുണ്ടായിരുന്ന മറ്റൊരു പ്രമുഖ നേതാവാണ് ആനന്ദശര്‍മ. അദ്ദേഹവും കഴിഞ്ഞ ദിവസം പുറത്തു പോയിരിക്കുന്നു. ബി.ജെ.പി.ദേശീയാധ്യക്ഷന്‍ ജെ.പി.നദ്ദയുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരോടൊപ്പം തലപ്പൊക്കമുള്ള നേതാവായിരുന്നു മനീഷ് തിരാരി. അദ്ദേഹവും പുറത്തേക്കുള്ള വഴിയിലാണ്. അഗ്നിപഥിനെതിരെ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിന് വിരുദ്ധമായി അദ്ദേഹം രംഗത്തു വന്നിരുന്നു.
ഇവരോടൊപ്പം നിന്ന നേതാവായിരുന്നു ശശിതരൂര്‍. ഇപ്പോള്‍ നിശബ്ദനാണദ്ദേഹം. പാര്‍ട്ടിക്ക് തീരെ ഇഷ്ടപ്പെടാത്ത പ്രതികരണങ്ങള്‍ തരൂരില്‍ നിന്നും ഉണ്ടാകുന്നുണ്ട്. തല്‍ക്കാലം അദ്ദേഹം നിശബ്ദനാണെന്നേയുള്ളു. പാര്‍ട്ടി വ്യക്തിത്വത്തിനു പുറമേ മറ്റൊരു ശക്തമായ വ്യക്തിത്വം കൂടിയുള്ള തരൂരിനെ അവസര മോഹിയായ രാഷ്ട്രീയക്കാരനായി കാണേണ്ടതില്ല. പുറത്തു പോകുന്നവരുടെ പട്ടികയില്‍ ആ പേരും കടന്നു കൂടാം.
രാജ്യസഭയിലേക്ക് സീറ്റു നല്‍കാത്തതാണ് കബില്‍ പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് രാഹുലിന്റെ സില്‍ബന്ധികള്‍ നെയ്യുന്ന കഥ. കോടതിയിലും ചാനല്‍ചര്‍ച്ചകളിലും കത്തിക്കയറുമെന്നല്ലാതെ ഡല്‍ഹിയില്‍ തന്റെ വീടിരിക്കുന്ന സ്ഥലത്തിന് പോലും പത്ത് വോട്ടുണ്ടാക്കന്‍ ശേഷിയില്ലാത്ത ആളാണെന്നും ആക്ഷേപിക്കപ്പെട്ടു. അത് ശരിയായിരിക്കാം. ഇതൊക്കെ ഉണ്ടെന്നവകാശപ്പെടുന്ന കെ.സി.വേണുഗോപാലിന്റെ വാക്കുകളേക്കാള്‍ ഇന്ത്യയിലെ ജനം പ്രത്യാശയോടെ കേട്ടിരുന്നത് കബിലിന്റെ ശബ്ദമായിരുന്നു എന്ന് ഓര്‍ക്കുന്നത് നല്ലത്.
ഗോവയിലും കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ ഭദ്രമല്ല. ബി.ജെ.പി ഗോവയില്‍ കോണ്‍ഗ്രസ് എം.എല്‍.എ മാരെ ഹൈജാക്കു ചെയ്യുമെന്ന കാര്യം ഉറപ്പായിരിക്കുന്നു. അപ്പോള്‍ അവിടേയും സംഘടന പോയി എന്നു ചുരുക്കം. കേരളം ഒഴിച്ചുള്ള മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥ പറയാനില്ല. എന്നാല്‍ എന്തെങ്കിലും പോസിറ്റീവായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുമെന്നുള്ളതിന്റെ ഒരു സൂചനയും ഇന്നോളമില്ല.
ഗോവയിലെ അസ്വസ്ഥതകള്‍ വാര്‍ത്തയായി പുറത്തു വരുമ്പാള്‍ തന്നെ ഹരിയാനയില്‍ നിന്നു മറ്റൊരു വാര്‍ത്തയും വരുന്നു. കുല്‍ദീബ് ബിഷ്‌ണോയി എന്ന നേതാവ് ബി.ജെ.പി യിലേക്കെന്നാണ് വാര്‍ത്ത. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്തതിന് അദ്ദേഹത്തിനെതിരെ അച്ചടക്കനടപടി എടുത്തിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ വെല്ലുവിളികളാണ് കോണ്‍ഗ്രസിന് മുന്നില്‍ വന്നു നില്‍ക്കുന്നത്. 2024-ലാണ് അടുത്ത ലോക് സഭാതെരഞ്ഞെടുപ്പ്. ഗുജറാത്തിലേയും ഹിമാചല്‍ പ്രദേശിലേയും നിയമസഭാ തെരഞ്ഞെടുപ്പുകളും എത്തിയിരിക്കുന്നു.
ഇതിനിടയില്‍ പല സംസ്ഥാന നിയമസഭകളിലേക്കും ലോക്‌സഭയിലേക്കു തന്നേയും ഉപതെരഞ്ഞെടുപ്പുകളും വരുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പുകള്‍ വേറെ. പാര്‍ട്ടിക്ക് എന്തെങ്കിലും കരുത്തോ കരുത്താര്‍ജ്ജിക്കുവാനുള്ള ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ അത് പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല സന്ദര്‍ഭം. എന്നാല്‍ ഒരു ഉല്‍കണ്ഠയും ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ കാണാനില്ല എന്നത് അത്ഭുതകരവും ഒപ്പം നിരാശാ ജനകവുമാണ്. ഈ നിരാശയുടെ പ്രതിഫലനമാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്കില്‍ ദൃശ്യമാകുന്നത്. ഓരോ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നാണംകെടുന്നു എന്നുമാത്രമല്ല സംഘനയേയും നേതാക്കളേയും നഷ്ടപ്പെടുകയും ചെയ്യുന്നു.
അങ്ങനെ രാഷ്ട്രീയ പ്രസക്തി തന്നെ നഷ്ടപ്പെടുന്നരീതിയിലാണ് നാടിന് സ്വാതന്ത്ര്യം നേടിക്കൊടുക്കാന്‍ രക്തമൊഴുക്കിയ പ്രസ്ഥാനം. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന് ഒരു യോജിച്ച സ്ഥാനാര്‍ഥി എന്ന ആശയം ആദ്യം മുന്നോട്ടുവയ്ക്കുന്നത് മമതാബാനര്‍ജിയാണ്. അവര്‍ വിളിച്ച യോഗത്തില്‍ പ്രതിനിധിയെ അയയ്‌ക്കേണ്ട ഗതികേടും പാര്‍ട്ടിക്കുണ്ടായി. സാധാരണ നിലയില്‍ കോണ്‍ഗ്രസായിരുന്നു അതിന് മുന്നിട്ടിറങ്ങേണ്ടിയിരുന്നത്. ഒരു പ്രദേശിക പാര്‍ട്ടിയുടെ പ്രാധാന്യം പോലും കോണ്‍ഗ്രസിന് കൊടുക്കാന്‍ തയ്യാറില്ലെന്നര്‍ഥം. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇതാവര്‍ത്തിച്ചേക്കാം. മമതയോ മറ്റാരെങ്കിലുമോ വിളിച്ചു ചേര്‍ക്കുന്ന യോഗങ്ങളില്‍ പോയിരിക്കേണ്ട അവസ്ഥ.
സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളിലും ഇതാണവസ്ഥ. സീറ്റുചര്‍ച്ചകളില്‍ കോണ്‍ഗ്രസ് തഴയപ്പെടുന്നു. അവര്‍ ദയാപൂര്‍വം വച്ചു നീട്ടുന്ന സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നു. കഴിഞ്ഞ തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ സീറ്റിന്റെ എണ്ണത്തെച്ചൊല്ലി തര്‍ക്കമുണ്ടായപ്പോള്‍ ഡി.എം.കെ.യുടെ ഒരു നേതാവ് പരസ്യമായിപ്പറഞ്ഞത് കോണ്‍ഗ്രസിന് സീറ്റുകൂടുതല്‍ കൊടുത്താല്‍ ജയിച്ചുവരുന്നവര്‍ ബി.ജെ.പി യില്‍ പോകില്ല എന്നതിന് എന്താണ് ഉറപ്പ് എന്നാണ്. മിക്ക സംസ്ഥാനങ്ങളിലും ഈ ചോദ്യം കോണ്‍ഗ്രസിനെതിരെ ഉയരുന്നുണ്ട്. അവരുടെ വിശ്വാസ്യതയില്‍ അത്രയേറേ ചോര്‍ച്ചയുണ്ടായിരിക്കുന്നു എന്നര്‍ഥം. ഈ സംശയം ആവര്‍ത്തിച്ചുറപ്പിക്കപ്പെടുകയാണ് ഇന്ത്യയിലിപ്പോള്‍. ഇത് അത്ര പെട്ടെന്നുമാറ്റാന്‍ കഴിയുന്നതുമല്ല. കാരണം ഓരോ ദിവസവും ഇതാവര്‍ത്തിച്ചുറപ്പിക്കപ്പെടുകയാണ്.
കോണ്‍ഗ്രസ് മനസിലാക്കത്തതോ സമ്മതിക്കാന്‍ മടിയുള്ളതോ ആയ ചില യാഥാര്‍ഥ്യങ്ങളുണ്ട്. അതില്‍ ഒന്ന് കോണ്‍ഗ്രസിനിപ്പോള്‍ നാട്ടില്‍ വോട്ടുബാങ്ക് ഇല്ലാ എന്നുള്ളതാണ്. ഹിന്ദുക്കളായിരുന്നു കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രം പിന്നെ മുസ്ലീങ്ങളും. ഹിന്ദുക്കളില്‍ അറുപതിനും എഴുപത് ശതമാനത്തിനുമിടയില്‍ വോട്ടര്‍മാരെ ബി.ജെ.പി കൊണ്ടു പോയിരിക്കുന്നു. ബാക്കിയുള്ളവരില്‍ നല്ലൊരു ശതമാനം പ്രാദേശിക പാര്‍ട്ടികള്‍ക്കൊപ്പമാണ്. അതിലും ചെറിയൊരു ശതമാനമാണ് കോണ്‍ഗ്രസിന് ഒപ്പമുള്ളത്. മതനിരപേക്ഷതയിലും ന്യൂനപക്ഷ സംരക്ഷണത്തിലും വിശ്വസിച്ച് സ്വാതന്ത്ര്യസമരകാലം മുതല്‍ കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്നവരാണ് മുസ്ലീംങ്ങള്‍. ഈ രണ്ട് വോട്ടു ബാങ്കുകളുടേയും തകര്‍ച്ചയാണ് കോണ്‍ഗ്രസ് നേടിരുന്ന വലിയ വെല്ലുവിളി. ഇപ്പോള്‍ പ്രാദേശിക പാര്‍ട്ടികളുടെ തട്ടകങ്ങളിലാണ്.
തീരെ അപ്രധാനമല്ലാത്ത ഒരു കാര്യം കൂടിയുണ്ട്. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും ബി.ജെ.പി.യെ പണ്ടെത്തേപ്പോലെ ആശങ്കയോടെയല്ല ഇപ്പോള്‍ മുസ്ലീംഗങ്ങള്‍ കണുന്നത്. കഴിഞ്ഞ യു.പി.നിയമസഭാ തെരഞ്ഞടുപ്പില്‍ മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങളില്‍ ബി.ജെ.പിയ്ക്ക് വോട്ടു വര്‍ധന ഉണ്ടായിട്ടുണ്ട്. ബി.ജെ.പിയോട് താല്‍പര്യമില്ലാത്ത മാധ്യമങ്ങളും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിലും ഈ പ്രവണത ദൃശ്യമായിരുന്നു.
അതു കൊണ്ടാണ് ന്യൂനപക്ഷങ്ങള്‍ക്കിടയിലേക്ക് എന്ന പുതിയ മുദ്രാവാക്യം തന്നെ അവര്‍ രൂപപ്പെടുത്തിയിട്ടുള്ളത്. സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന മുസ്ലീംങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളാണ് അവരുടെ ലക്ഷ്യം. രണ്ടുവര്‍ഷം കഴിഞ്ഞു വരുന്ന ലോക്‌സഭാതെരഞ്ഞെടുപ്പിനെയാണവര്‍ മുന്നില്‍ കാണുന്നത്. ഈ അപകടങ്ങളൊന്നും പക്ഷേ കോണ്‍ഗ്രസ് തിരിച്ചറിയുന്നില്ല. വളരെ ചെറിയൊരു ന്യൂനപക്ഷമാണ് ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍. അവര്‍ക്ക് ബി.ജെ.പി യോട് പ്രത്യേകിച്ച് എതിരൊന്നുമില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബി.ജെ.പി യുടെ തെരഞ്ഞെടുപ്പുവിജയങ്ങള്‍ കാണിക്കുന്നത് ഇതാണ്.
കോണ്‍ഗ്രസിനെ കാത്തിരിക്കുന്ന വെല്ലുവിളികള്‍ ഇവയൊക്കെയാണ്. മൃദുഹിന്ദുത്വ സമീപനം കയ്യൊഴിഞ്ഞു കൊണ്ടുതന്നെ ഹിന്ദുക്കളുടെ പിന്തുണ നേടുക. ന്യൂനപഷങ്ങള്‍ക്ക് കോണ്‍ഗ്രസിനോടുണ്ടായ വിശ്വാസത്തകര്‍ച്ച പരിഹരിക്കുക. എല്ലാവരേയും ഒരു പോലെ ആകര്‍ഷിക്കുന്ന സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കുക. പാര്‍ട്ടിക്ക് എന്നന്നേക്കുമായി നഷ്ടപ്പെട്ടു എന്നു കരുതുന്ന മൂല്യങ്ങളെ ആവുന്നത്ര തിരിച്ചു പിടിക്കുക. തലയെടുപ്പും വിശ്വാസ്യതയുമുള്ള നേതാക്കളെ മുന്‍നിരയിലേക്ക് കൊണ്ടുവരിക.
കോണ്‍ഗ്രസ് നേതാക്കളില്‍ ഉരുണ്ടു കൂടി വരുന്ന ആശങ്കകളെ പരിഹരിക്കാന്‍ ശ്രമിക്കുക. അതിനുള്ള പദ്ധതികള്‍ തയ്യാറാക്കുക. ഇപ്പോള്‍ പുറമ്പോക്കിലലയുന്ന ശശീതരൂരിനെപ്പോലുള്ള നേതാക്കളെ ഉത്തരവാദിത്വമുള്ള പദവികളിലേക്ക് കൊണ്ടുവരിക. എന്നിങ്ങനെ. ഇത്തിരിവട്ടം മാത്രം കാഴ്ചയുള്ള കെ.സി.വേണുഗോപാലിനേയോ കൊടിക്കുന്നില്‍ സുരേഷിനേയും പോലുള്ള ചെറുകിട നേതാക്കളെ മുന്‍നിറുത്തി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളൊന്നുമല്ല ഇത്. അടുത്തിടെ ഉദയ്പൂരില്‍ നടന്ന ചിന്തന്‍ ശിബിരത്തില്‍ ചില തീരുമാനങ്ങള്‍ ഈ വഴിക്കെടുത്തിരുന്നെങ്കിലും ഇനിയുമതൊന്നും പ്രായോഗിക വഴി കണ്ടെത്തിയിട്ടില്ല. കണ്ടെത്തുമെന്നും തോന്നുന്നില്ല.
ഇതൊക്ക സാധിക്കണമെങ്കില്‍ ശക്തമായ സംഘടന ഉണ്ടാവണം. സംസ്ഥാന നേതൃത്വങ്ങളും ദേശീയ നേതൃത്വവും ഉരുക്കുപോലാകണം. അതിനു വേണ്ടിയാകണം ആദ്യ ശ്രമം. ഇനി സമയമില്ല. സമീപകാലത്ത് യു.പി.ഡല്‍ഹി മുതലായ സ്ഥലങ്ങളില്‍ നടന്ന ന്യൂനപക്ഷ വിരുദ്ധ കലാപങ്ങളില്‍ ഒരു ചെറിയ പ്രതികരണം നടത്താന്‍ പോലും കോണ്‍ഗ്രസിനായില്ല എന്നകാര്യം ചെറുതല്ല. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇതുതീര്‍ത്ത നിരാശയും ചെറുതല്ല. വടക്കേ ഇന്ത്യയെ ഇളക്കി മറിച്ച കര്‍ഷക സമരങ്ങളേയും ഉപയോഗിക്കാനായില്ല.
കേന്ദ്രത്തിനെതിരെയാണെങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയാണെങ്കിലും ഒരു സമരപരിപാടിപോലും വിജയിപ്പിക്കുവാന്‍ കോണ്‍ഗ്രസിനാകുന്നില്ല. അഗ്നിപഥിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ തന്നെയാണ് ഏറ്റവും അവസാനത്തെ ഉദാഹരണം. എന്തായാലും കോണ്‍ഗ്രസിനെ സംബന്ധിച്ച് അവസാന യുദ്ധത്തിന് ഒരുങ്ങേണ്ട സമയമായി. ഒരിക്കല്‍ കൂടി കൈവിട്ടുപോയാന്‍ ഒരിക്കലും അവര്‍ക്ക് തിരിച്ചുവരാന്‍ കഴിയില്ല. കാരണം ആ പ്രസ്ഥാനം അവശേഷിക്കില്ല. പ്രധാനമന്ത്രി മോദി പറഞ്ഞ പോലെ ജനാധിപത്യത്തിന്റെ കുരുത്ത് ഭരണപക്ഷവും മികച്ച പ്രതിപക്ഷവും ചേരുമ്പോഴാണ്. നിര്‍ഭാഗ്യവശാല്‍ നമുക്ക് പ്രതിപക്ഷമില്ല. ഇത് മോദിയുടെ പരിഹാസമല്ല. പച്ചയായ യാഥാര്‍ഥ്യമാണ്. കോണ്‍ഗ്രസ് ഇനിയെങ്കിലും തിരിച്ചറിയേണ്ട സത്യം.
https://www.facebook.com/Malayalivartha


























