കുടുംബസമേതം ബെംഗളൂരുവിൽ പോയി, തിരികെ എത്തിയത് അഞ്ച് ലക്ഷം രൂപയുടെ എംഡിഎംഎയുമായി, മലപ്പുറത്ത് ദമ്പതികൾ ഉൾപ്പെടെ 4 പേർ പിടിയിൽ, സംഘം മാരക ലഹരിമരുന്ന് ജില്ലയിലേക്ക് കടത്താൻ ശ്രമിച്ചത് അതീവ രഹസ്യമായി

മലപ്പുറത്ത് എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പെടെ 4 പേർ പിടിയിൽ. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ അസ്ലമുദ്ധീൻ സി പി, ഭാര്യ ഷിഫ്ന, കാവനൂർ സ്വദേശി മുഹമ്മദ് സാദത്ത് അത്താണിക്കൽ , വഴിക്കടവ് സ്വദേശി കമറുദ്ധീൻ എൻ കെ എന്നിവരെയാണ് നിലമ്പൂർ റെയിഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ സി സന്തോഷ് അറസ്റ്റ് ചെയ്തത്. 75 ഗ്രാം എംഡിഎംഎ ആണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
പിടികൂടിയ എംഡിഎംക്ക് ഏകദേശം അഞ്ച് ലക്ഷം രൂപ വിലമതിപ്പുണ്ട് എന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. വളരെ രഹസ്യമായാണ് സംഘം മാരക ലഹരിമരുന്ന് ജില്ലയിലേക്ക് കടത്താൻ ശ്രമം നടത്തിയത്. ഇവർ ലഹരി മരുന്ന് കടത്താൻ ശ്രമിച്ച വാഹനങ്ങളും എക്സൈസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പിടിയിലായ നാല് പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.ഇവർക്ക് ബെംഗളൂരുവിൽ എവിടെ നിന്നാണ് ലഹരി വസ്തുക്കൾ ലഭിച്ചത്, നേരത്തെയും ജില്ലയിലേക്ക് ലഹരി വസ്തുക്കൾ കടത്തിയിട്ടുണ്ടോയെന്ന കാര്യങ്ങൾ എക്സൈസ് അന്വേഷിച്ച് വരികയാണ്.
കുടുംബസമേതം സംഘം ബെംഗളൂരുവിൽ പോയി എംഡിഎംഎ വാങ്ങി മൂന്ന് വാഹനങ്ങളിലായി വഴിക്കടവ് ചെക്ക് പോസ്റ്റിലൂടെ കടത്താൻ ശ്രമിക്കുമ്പോഴാണ് ഇവർ പിടിയിലായത്. ദമ്പതികളുടെ ഗൂഡല്ലൂരിലെ തോട്ടത്തിൽ നിന്ന് ജോലിക്കാരെയും കൂട്ടി നാട്ടിലേക്ക് വരുന്നു എന്ന വ്യാജേനയാണ് ഇവർ ജീപ്പിലും ബൈക്കുകളിലുമായി മയക്കുമരുന്ന് കടത്താൻ പദ്ധതി തയ്യാറാക്കിയിരുന്നത്.
തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ഇവർ വലയിലായത്.ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സ്സൈസ് കമ്മിഷണറുടെ ഉത്തര മേഖല സ്‌ക്വാഡും, മലപ്പുറം ഐബിയും,നിലമ്പൂർ, കാളികാവ് റേഞ്ച് ,വഴിക്കടവ് ചെക്ക്പോസ്റ്റ് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
എക്സൈസ് സംഘം ഒരു മാസത്തോളം നിരീക്ഷിച്ച് വരികയായിരുന്നു.20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾ ചെയ്തിട്ടുള്ളത്. ഇവർക്ക് സഹായം ചെയ്തു നൽകുന്നവരുണ്ട്. അവരെ തുടരന്വേഷണത്തിൽ പിടികൂടാൻ കഴിയും എന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ കരുതുന്നത്.
https://www.facebook.com/Malayalivartha


























