വേലത്തരം ഇങ്ങോട്ട് ഇറക്കേണ്ട, മുഖ്യന്റെ പ്രതികാര നടപടി രോമത്തിൽ പോലും ഏശില്ല, സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന ഗവർണറെ ഓണം വരാഘോഷത്തിൻറെ സമാപന ചടങ്ങിൽ ക്ഷണിച്ചില്ല, സർക്കാർ നടപടിയുടെ പ്രതിഷേധ സൂചകമായി ആരിഫ് മുഹമ്മദ് ഖാൻ അട്ടപ്പാടിയിൽ...!

ഓണം വരാഘോഷത്തിൻറെ സമാപനത്തിൻറെ ഭാഗമായി തലസ്ഥാനത്ത് ഇന്ന് നടക്കുന്ന ഘോഷ യാത്രയിൽ പങ്കെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർക്കാർ ക്ഷണിച്ചിട്ടില്ല. മറക്കാനോ,ക്ഷണിക്കാൻ വിട്ടുപോയതാകാനോ ഒരു വഴിയുമില്ല. സാധാരണ ഗവർണർ ആണ് ഘോഷ യാത്രയിലെ മുഖ്യാതിഥി. ഇതിനായി വിനോദസഞ്ചാര വകുപ്പുമന്ത്രി രാജ്ഭവനിലെത്തി ഗവർണറെ ക്ഷണിക്കാറുണ്ട്.
ഇത്തവണ എന്തായാലും സർക്കാർ വേണ്ടെന്ന് വെച്ചിരിക്കുകയാണ്. സർക്കാരുമായി ഇടഞ്ഞുനിൽക്കുന്നതിനാലാണ് ഗവർണറെ ക്ഷണിക്കാത്തതെന്നാണ് ആരോപണം. എന്നാൽ സമാപന ചടങ്ങിൽ ഗവർണറെ ക്ഷണിക്കാത്തതിൽ രാജ്ഭവൻ അതൃപ്‌തി അറിയിച്ചു.സർക്കാരിന്റെ ഈ പ്രതികാര നടപടിയൊന്നും ഗവർണറുടെ രോമത്തിൽ പോലും ഏറ്റിട്ടില്ല.
ഓണം വരാഘോഷത്തിൻറെ സമാപന ദിവസമായ ഇന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിനൊപ്പം ചെലവഴിക്കും. സർക്കാർ നടപടിയുടെ പ്രതിഷേധ സൂചകമായാണ് അട്ടപ്പാടി സന്ദർശനം.18-ാം തീയതിയോടെയേ രാജ്ഭവനിൽ തിരിച്ചെത്തു.
ലോകായുക്ത നിയമഭേദഗതിയടക്കമുള്ള ഓർഡിനൻസുകൾക്ക് പകരം നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണറുടെ അംഗീകാരത്തിനായി സർക്കാർ ഇനിയും രാജ്ഭവന് കൈമാറിയിട്ടില്ല. നിയമവകുപ്പിന്റെ പരിഗണനയിലുള്ള ഈ ബില്ലുകൾ മുഖ്യമന്ത്രിയുടെ ഓഫീസുകൂടി കണ്ടശേഷമാകും ഗവർണർക്ക് കൈമാറുക. ഈയാഴ്ച അവ രാജ്ഭവന് നൽകിയാലും 18-നുശേഷമേ ഗവർണർ അത് പരിഗണിക്കൂ.
നിയമ സഭ പാസ്സാക്കിയ ലോകയുക്ത,സർവകലാശാല നിയമ ഭേദഗതി ബില്ലുകളിൽ ഗവർണറുടെ തീരുമാനം നീളും എന്നുറപ്പായി.ലോകായുക്ത നിയമഭേദഗതി ബില്ലും സർവകലാശാലാ ബില്ലും ഗവർണർ ഉടനടി ഒപ്പിടാൻ വിസമ്മതിച്ചേക്കുമെന്ന് സൂചനയുണ്ട്. ബില്ലുകളിൽ നിയമോപദേശം തേടാനും സർക്കാരിലേക്ക് തിരിച്ചയക്കാനും രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കാനും ഗവർണർക്ക് അധികാരമുണ്ട്. രാഷ്ട്രപതിയുടെ അംഗീകാരത്തിനയച്ചാൽ നടപടികൾ വീണ്ടും നീളും.
മുഖ്യമന്ത്രിക്കെതിരായ ലോകായുക്തവിധി പരിശോധിക്കാനുള്ള അധികാരം ഗവർണറിൽനിന്ന് മാറ്റി നിയമസഭയ്ക്ക് നൽകുന്നതടക്കമുള്ള ഭേദഗതികളാണ് ബില്ലിൽ നിർദേശിച്ചിട്ടുള്ളത്. സർക്കാരിനെതിരായ ലോകായുക്ത വിധികളെ മറികടക്കാനാണീ ഭേദഗതികൾ. പ്രളയകാലത്ത് സമാഹരിച്ച ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തെന്ന പരാതിയിൽ ലോകായുക്ത വിചാരണ പൂർത്തിയായിട്ടുണ്ട്. ഇത് വിധിപറയാനായി മാറ്റി. നിയമഭേദഗതി ഗവർണർ രാഷ്ട്രപതിക്ക് വിട്ടാൽ ഈ കേസിൽ ലോകായുക്ത ഉടൻതന്നെ വിധിപറയാൻ നിർബന്ധിതമാവും.
അതേസമയം, വർണ്ണാഭമായ ഘോഷയാത്രയോടെ ഓണം വരാഘോഷത്തിന് ഇന്ന് തിരുവനന്തപുരത്ത് സമാപനം കുറിയ്ക്കും. വെള്ളയമ്പലം മുതൽ കിഴക്കേകോട്ട വരെ നീളുന്ന ഘോഷയാത്രയിൽ 75-ഓളം നിശ്ചല ദൃശ്യങ്ങൾ ഉണ്ടായിരിക്കും. നൂറിലേറെ കലാസംഘങ്ങളും ആയിരത്തിലേറെ കലാകാരന്മാരും അണിനിരക്കുന്ന ഘോഷയാത്ര വൈകീട്ട് അഞ്ചിന് ഫ്ലാഗ് ഓഫ് ചെയ്യും. നിശാഗന്ധിയിലെ സമാപന ചടങ്ങിൽ ജേതാക്കൾക്ക് സമ്മാനങ്ങളും വിതരണം ചെയ്യും.
കൊവിഡ് കാരണം രണ്ട് വർഷം നീണ്ട കാത്തിരിപ്പിന് ശേഷം ഈ മാസം ആറിന് തുടങ്ങിയ വാരാഘോഷത്തിൽ വൈവിദ്ധ്യമാർന്ന ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ദീപാലങ്കാരങ്ങളും, ഭക്ഷ്യമേളകളും പ്രദർശനങ്ങളും ഒട്ടേറെ പേരെ ആകർഷിച്ചു. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, ഗതാഗതമന്ത്രി ആൻ്റണി രാജു, വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
https://www.facebook.com/Malayalivartha


























