തൊടുപുഴയിൽ ഏഴുവയസുകാരനെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ നടപടികൾ ഇന്ന് തുടങ്ങും:- പ്രതി അരുണ്‍ ആനന്ദ് നേരിട്ട് ഹാജരാകും:- സിവില്‍ എന്‍ജിനീയറിങ് ബിരുദധാരിയായ അരുൺ യുവതിയുമായി അടുത്തത് ഭർത്താവ് മരിച്ച് മൂന്ന് മാസം തികയും മുമ്പ്:- സ്വന്തം അച്ഛന്റെ കൊലപാതകം നേരിട്ട് കണ്ട കുട്ടിയെ അരുൺ മനഃപൂർവം കൊലപ്പെടുത്തിയെന്ന് തെളിവുകൾ...

തൊടുപുഴയിൽ 7 വയസ്സുകാരനെ അമ്മയുടെ കാമുകൻ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടപടികൾ ഇന്ന് തുടങ്ങും. തൊടുപുഴ അഡീഷണൻ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. തിരുവനന്തപുരം കവടിയാർ സ്വദേശിയായ പ്രതി അരുൺ ആനന്ദ് നേരിട്ട് ഹാജരായാകും കുറ്റപത്രം വായിച്ചുകേൾക്കുക. മറ്റൊരു കേസില്‍ ശിക്ഷയില്‍ കഴിയുന്ന അരുണ്‍ ആനന്ദിനെ ഇന്ന് നേരിട്ട് ഹാജരാക്കണമെന്ന് കോടതി ആവശ്യപെട്ടിട്ടുണ്ട്.
ഇതുവരെ ഓണ്‍ലൈനായാണ് അരുണ്‍ ആനന്ദ് കോടതിയില്‍ ഹാജരായിരുന്നത്. കേസിൽ പ്രതിയായ അരുൺ ആനന്ദ് നിരവധി തവണ കുട്ടിയെ മർദ്ദിച്ചു എന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു . സംഭവം പുറത്തുവന്ന മൂന്നു വർഷത്തിനുശേഷമാണ് വിചാരണ തുടങ്ങുന്നത് . കേസിൽ അരുൺ ആനന്ദിനൊപ്പം കുട്ടിയുടെ അമ്മയും പ്രതിയാണ്.
2019 ഏപ്രിൽ 6 നാണ് കുട്ടി മരിക്കുന്നത്. മർദ്ദനം നടന്ന് മുക്കാൽ മണിക്കൂറിന് ശേഷമാണ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോയത്. സോഫയിൽ നിന്ന് വീണ് പരിക്കേറ്റെന്നാണ് ആശുപത്രി അധികൃതരോട് കുട്ടിയുടെ അമ്മയും അരുണും പറഞ്ഞത്. കുട്ടിയുടെ അച്ഛനാണ് അരുണെന്നും പറഞ്ഞിരുന്നു. എന്നാൽ ആശുപത്രി അധികൃതർക്ക് ഇതിൽ സംശയം തോന്നിയതിനാൽ അടിയന്തര ചികിത്സ നൽകുന്നതിനൊപ്പം പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
പൊലീസെത്തിയപ്പോൾ വിദഗ്‍ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. എന്നാൽ അരുൺ ഇതിന് തയ്യാറായില്ല. അരമണിക്കൂർ നേരം ആംബുലൻസിൽ കയറാതെ അരുൺ അധികൃതരുമായി നിന്ന് തർക്കിച്ചു. കുട്ടിയുടെ അമ്മയെ ആംബുലൻസിൽ കയറാൻ അനുവദിക്കുകയും ചെയ്തില്ല.
കൊണ്ടുവരാൻ 45 മിനിറ്റ്, വിദഗ്‍ധ ചികിത്സയ്ക്ക് കൊണ്ടുപോകാൻ അര മണിക്കൂർ. അങ്ങനെ ഒന്നേകാൽ മണിക്കൂർ അരുൺ കുട്ടിയുടെ ചികിത്സ വൈകിപ്പിച്ചു. നേരത്തേ കൊണ്ടുവന്നിരുന്നെങ്കിൽ കുറച്ചു കൂടി വിദഗ്‍ധ ചികിത്സ കുട്ടിയ്ക്ക് നൽകാനാകുമായിരുന്നെന്ന് ഡോക്ടർമാരും വ്യക്തമാക്കുന്നു. ഒടുവിൽ പൊലീസ് നിർബന്ധിച്ചാണ് ആംബുലൻസിൽ ഇരുവരെയും കയറ്റിവിട്ടത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ മരണകാരണം തലയ്ക്കേറ്റ മാരകമായ ക്ഷതം തന്നെയാണെന്ന് പറയുന്നുണ്ട്. തലയ്ക്ക് മുന്നിലും പിന്നിലും ചതവുണ്ട്.
തലയോട്ടിയുടെ വലതുഭാഗത്താണ് പൊട്ടൽ. തലയ്ക്ക് മാത്രമല്ല, വാരിയെല്ലിനും പൊട്ടലുണ്ട്. ശരീരത്തിൽ ബലമായി ഇടിച്ചതിന്‍റെ പാടുകളുമുണ്ട്. വീഴ്ചയിൽ സംഭവിക്കുന്ന പരിക്കല്ല ഇത്. അതിനേക്കാൾ ഗുരുതരമാണെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെട്ട കുട്ടിയുടെ ഇളയ സഹോദരനായ നാലു വയസുകാരനെ പീഡിപ്പിച്ച കേസിൽ അരുൺ ആനന്ദിന് മുട്ടം പോക്സോ കോടതി 21 വർഷം തടവുശിക്ഷയും വിധിച്ചിരുന്നു.
മൂന്നു ലക്ഷത്തി എൺപത്തൊന്നായിരം രൂപ പിഴയും കോടതി വിധിച്ചിരുന്നു. ദേഹോപദ്രവം ഏല്പ്പിക്കുക, ആവർത്തിച്ചുള്ള ലൈംഗീക അതിക്രമത്തിന് ഇരയാക്കുക, പന്ത്രണ്ട് വയസിനു താഴെയുള്ള കുട്ടിക്കെതിരെയുള്ള ലൈംഗീകാതിക്രമം,രക്ഷകർത്വത്തിൽ കഴിഞ്ഞിരുന്ന കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുക തുടങ്ങിയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കുറ്റങ്ങൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
സിവില്‍ എന്‍ജിനീയറിങ് ബിരുദധാരിയായിരുന്നു പ്രതി അരുൺ ആനന്ദ്. ഉടുമ്പന്നൂർ സ്വദേശിയായ റിട്ട. അധ്യാപികയുടെ മകളാണ് കുട്ടിയുടെ അമ്മ. അരുണ്‍ ആനന്ദും യുവതിയും ബി ടെക് ബിരുദധാരിയാണെങ്കിലും തൊഴില്‍ രഹിതരായിരുന്നു. ഇരുവര്‍ക്കും ജോലിക്കു പോകാന്‍ താല്‍പ്പര്യം ഉണ്ടായിരുന്നില്ല. എങ്കിലും നയിച്ചിരുന്നത് ആര്‍ഭാട ജീവിതമായിരുന്നു. ഭര്‍ത്താവ് മരിച്ച് മൂന്ന് മാസം തികയും മുമ്പേ നന്ദന്‍കോട് സ്വദേശി അരുണുമായി യുവതി ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങി. തിരുവനന്തപുരം സ്വദേശിയായ ബിജുവായിരുന്നു ഭര്‍ത്താവ്.
വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ ബിജു ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതോടെ ഭര്‍ത്താവിന്റെ പിതൃസഹോദരിയുടെ മകനായ അരുണ്‍ ആനന്ദുമായി യുവതി അടുപ്പത്തിലാവുകയായിരുന്നു. ഭര്‍ത്താവിന്റെ മരണാനന്തരച്ചടങ്ങുകള്‍ക്കായി പോയ ശേഷം യുവതി അരുണിനൊപ്പം ജീവിക്കാന്‍ പോകുകയാണെന്ന് വീട്ടുകാരെ അറിയിക്കുകയായിരുന്നു. മക്കളെ ഒപ്പം കൊണ്ടുപോകുന്നത് യുവതിയുടെ അമ്മ തടഞ്ഞെങ്കിലും ഫലം ഉണ്ടായില്ല. രണ്ടു കുട്ടികളെയും ക്രൂരമായി മര്‍ദിച്ചിരുന്ന അരുണ്‍ തന്നെയും മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായി യുവതി കൗണ്‍സലിങ്ങിനിടെ വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha


























