ഭര്‍ത്താവ് പുറത്തു പോയ സമയത്ത് ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ചു; കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

കോഴിക്കോട് നാദാപുരത്ത് ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. നാദാപുരത്തിന് സമീപം അരൂരിലാണ് സംഭവം. രാജന്‍, രതീഷ് എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവ് വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു പീഡനം. വെളളിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം നടന്നത്.
അതേസമയം ഭര്‍ത്താവ് പുറത്തു പോയ സമയത്ത് അരൂരിലെ വീട്ടിലെത്തിയ രാജന്‍ യുവതിയെ കടന്നു പിടിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതിനു പിന്നാലെ തിരികെയെത്തിയ ഭര്‍ത്താവിനെ കണ്ടതോടെ ഇയാള്‍ രക്ഷപ്പെട്ടു. ബന്ധുക്കളേയും അയല്‍വാസികളേയും ഉടന്‍ വിവരമറിയിച്ചെങ്കിലും ഭര്‍ത്താവ് സംസാര ശേഷി ഇല്ലാത്ത ആളായതിനാല്‍ ഇവര്‍ക്ക് ആളെ തിരിച്ചറിയാനായില്ല.
ഇതോടെ യുവതിയുടെ ഭര്‍ത്താവ് കടയില്‍ നില്‍ക്കുന്ന സമയത്ത് അതുവഴിയെത്തിയ രാജനെ സുഹൃത്തുക്കള്‍ക്ക് കാണിച്ച് കൊടുക്കുകയായിരുന്നു. പിന്നീട് ഇയാളെ യുവതിയും തിരിച്ചറിഞ്ഞു. മാത്രമല്ല ഇതിനിടെ സമീപത്തെ വീട്ടില്‍ കൂലിപ്പണിക്കെത്തിയ രതീഷും തന്നെ പീഡിപ്പിച്ചിരുന്നതായി യുവതി ബന്ധുക്കളെ അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിലും തുടര്‍ന്നുളള വൈദ്യ പരിശോധനയിലും പീഡനം നടന്നതായി വ്യക്തമായി. സംഭവത്തെ തുടര്‍ന്ന് രാജനേയും രതീഷിനേയും അറസ്റ്റ് ചെയ്തു. കൂലിവേലക്കാരായ രാജനും രതീഷും പുറമേരി പഞ്ചായത്തിലെ അരൂര്‍ സ്വദേശികളാണ്.
https://www.facebook.com/Malayalivartha

























