എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസിൽ നിർണായകമായ വഴിത്തിരിവ്; പ്രതി ഉപയോഗിച്ച സ്കൂട്ടർ ക്രൈംബ്രാഞ്ച് കണ്ടെത്തി; കഴക്കൂട്ടം സ്വദേശി സുധീഷാണ് സ്കൂട്ടറിന്റെ ഉടമ; പോലീസ് അന്വേഷിക്കുന്ന യൂത്ത് കോൺഗ്രസ് നേതാവിന്റെ ഡ്രൈവറാണ് സുധീഷ്; കഠിനംകുളത്ത് നിന്നാണ് പോലീസ് സ്കൂട്ടർ കണ്ടെത്തിയത്

എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസിൽ നിർണായകമായ ഒരു വഴിത്തിരിവ് സംഭവിച്ചിരിക്കുകയാണ്. പ്രതി ഉപയോഗിച്ച സ്കൂട്ടർ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുകയാണ്. കഴക്കൂട്ടം സ്വദേശി സുധീഷിന്റെതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന സ്കൂട്ടർ. പടക്കമെറിയാൻ പ്രതി ഈ സ്കൂട്ടറിലാണ് എത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന യൂത്ത് കോൺഗ്രസ് നേതാവിന്റെ ഡ്രൈവറിന്റേതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന സ്കൂട്ടർ.
കഠിനംകുളത്ത് നിന്നാണ് പോലീസ് സ്കൂട്ടർ കണ്ടെത്തിയത്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ ഇപ്പോൾ ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കിയിരിക്കുകയാണ്. എന്തായാലും പ്രതി ഉപയോഗിച്ച് സ്‌കൂട്ടർ പോലീസ് ഇപ്പോൾ കണ്ടത്തിയിരിക്കുകയാണ് എന്നത് വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്.
അതേസമയം കഴിഞ്ഞ ദിവസം എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡൻറ് ജിതിൻ്റെ ജാമ്യ ഹർജി കോടതി തള്ളിയിരുന്നു. ജാമ്യത്തിനായി പ്രതി ഉന്നയിച്ച വാദങ്ങൾ ഇതായിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെഷൻസ് കുറ്റകൃത്യമായ വകുപ്പ് 436 തീവെയ്പ് കുറ്റം, സ്ഫോടകവസ്തു നിരോധന നിയമത്തിലെ വകുപ്പ് 3 , 5 എന്നിവ പ്രഥമ ദൃഷ്ട്യാ നിലനിൽക്കില്ലെന്ന് പ്രതി ബോധിപ്പിച്ചു. തനിക്ക് ജാമ്യമനുവദിച്ചാൽ സംസ്ഥാനത്ത് കലാപവും ജന രോഷവുമുണ്ടാകുമെന്ന പോലീസ് റിപ്പോർട്ട് കളവാണ്. വാഹനവും വസ്ത്രവും ഷൂസും വീണ്ടെടുക്കാൻ തന്നെ 3 ദിവസം കസ്റ്റഡിയിൽ നൽകിക്കഴിഞ്ഞു. തൊണ്ടിമുതലായ സ്കൂട്ടർ വീണ്ടെടുക്കാൻ തന്നെ ജയിലിലിട്ട് അന്വേഷണം നടത്തേണ്ട കാര്യമില്ല.
സംഭവം നടന്ന് 83 ദിവസം കഴിഞ്ഞാണ് തന്നെ കളവായി അറസ്റ്റ് ചെയ്തത്. താൻ കാരണം നാളിതുവരെ സംസ്ഥാനത്ത് കലാപം ഉണ്ടായിട്ടില്ല. വാഹന നമ്പർ നെറ്റിൽ കൊടുത്താൽ ഉടമയുടെ വിവരം കിട്ടും . വാഹനം കിട്ടുന്നത് വരെ തന്നെ ജയിലിലിടുന്നത് അന്യായമാണ്. മറ്റു പ്രതികളുടെ അറസ്റ്റിന് താൻ വിഘാതം സൃഷ്ടിക്കുമെന്ന പോലിസ് റിപ്പോർട്ടും സത്യവിരുദ്ധമാണ്. തൻ്റെ പേരിൽ 2019 ൽ നടന്ന ഒരടി പിടിക്കേസും 2020 ൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും ഉള്ള 2 കേസുകൾ മാത്രമാണുള്ളത്.
ഭാര്യയും മകനുമുള്ള കുടുംബത്തിൻ്റെ ഏക ആശ്രയം താനാണ്. ഹെൽമറ്റില്ലാത്ത പ്രതിയുടെ മുഖം 180 സി സി ടി വി പരിശോധിച്ചിട്ടും തിരിച്ചറിയാത്തത് വിചിത്രമാണ്. ഷർട്ടിൻ്റെ കമ്പനിടാഗും ഷൂസ് കമ്പനിപ്പേരും മാത്രമാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഫുൾസ്ലീവ് ഷർട്ട് ഇട്ട് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടത് കൊണ്ട് താൻ പ്രതിയാകില്ല. സ്ഫോടകവസ്തു നിയമത്തിലെ 3 , 5 വകുപ്പ് നിലനിൽക്കണമെങ്കിൽ സ്ഫോടനം ജീവനോ സ്വത്തിനോ ഹാനി ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ ചെയ്തതായിരിക്കണം.
ബോംബെറിഞ്ഞാൽ പോലും ജീവനോ സ്വത്തിനോ മാരക ഹാനി വരുത്തണം. ചെറിയ പരിക്കുകൾ ഉണ്ടായാൽ പോലും കേസ് നിലനിൽക്കില്ല. ഇവിടെ ആരു കൃത്യം ചെയ്താലും ആളപായമോ സ്വത്തുക്കൾക്ക് നാശനഷ്ടമോ ഉണ്ടായിട്ടില്ല. കേസ് റെക്കോർഡുകളിൽ ആദ്യം പടക്കം എന്ന് രേഖപ്പെടുത്തിയ പോലീസ് ജൂലൈ 3 ന് പടക്കം മാറ്റി ബോംബെന്ന് വായിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ തിരുത്തൽ റിപ്പോർട്ട് സമർപിച്ചതായും പ്രതി ബോധിപ്പിച്ചു. കോടതി കൽപ്പിക്കുന്ന ഏത് ജാമ്യവ്യവസ്ഥയും പാലിക്കാമെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതി ബോധിപ്പിച്ചിരുന്നു.
എന്നാൽ കോടതി ജാമ്യം തള്ളുകയായിരുന്നു. . തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് അഭിനിമോൾ രാജേന്ദ്രനാണ് ഹർജി തള്ളി ഉത്തരവായത്. ആരോപണം ഗൗരവമേറിയതെന്ന് കോടതി വ്യക്തമാക്കി. സെഷൻസ് കോടതി വിചാരണ ചെയ്യേണ്ട കേസാണ്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ജാമ്യത്തിൽ വിട്ടയച്ചാൽ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ തെളിവു നശിപ്പിക്കാനോ ഉള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
പടക്കമെന്ന് പ്രതി പറയുന്നുണ്ടെങ്കിലും അവയിൽ ലാബ് പരിശോധനയിൽ ഗൺ പൗഡർ , സൾഫർ , പൊട്ടാസ്യം ക്ലോറൈഡ് എന്നിവ അടങ്ങിയിട്ടുണ്ട്. 1996 ൽ പൊട്ടാസ്യം ക്ലോറൈഡ് നിരോധിച്ചതാണ്. സൾഫറുമായി ചേർന്നാൽ മാരക പ്രഹരശേഷിയുണ്ടാക്കുന്ന പൊട്ടാസ്യം എങ്ങനെ പടക്കത്തിൽ വന്നുവെന്ന് സർക്കാർ വാദിച്ചിരുന്നു. സ്കൂട്ടർ വീണ്ടെടുക്കാൻ തന്നെ വീണ്ടും ജയിലിലിടേണ്ട ആവശ്യമില്ലെന്ന് പ്രതിയുടെ വാദവും കോടതി തളളിയിരുന്നു .
https://www.facebook.com/Malayalivartha

























