കെ.എസ്.ആർ.ടി.സി അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു... സമരത്തിൽ നിന്ന് പിൻമാറിയെന്ന് ടിഡിഎഫ്...

സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സിയിലെ പ്രതിപക്ഷ സംഘടനയായ ടിഡിഎഫ് ശനിയാഴ്ച മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് അവസാന ലാപ്പിൽ പിൻവലിച്ചു. പുതിയ ഡ്യൂട്ടി പരിഷ്കരണത്തിൽ പ്രതിഷേധിച്ചായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റും ഗതാഗത മന്ത്രിയും അറിയിച്ചിരുന്നു.
പണിമുടക്കിന് മുന്നോടിയായുള്ള പ്രതിഷേധ പരിപാടികളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് സംസ്ഥാന കമ്മിറ്റി യോഗം ചേർന്ന് പിൻവലിക്കാൻ അടിയന്തര തീരുമാനം കൈക്കൊണ്ടത്. ആത്മാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരോടും, ഈ സ്ഥാപനത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്ന യാത്രക്കാരോടുമുള്ള വെല്ലുവിളിയായിട്ടാണ് ഇതിനെ കാണുന്നതെന്ന് മാനേജ്മെന്റ് പറഞ്ഞു.
തലസ്ഥാന ജില്ലയിലെ എട്ട് യൂനിറ്റുകളിൽ നടപ്പാക്കാൻ ലക്ഷ്യമിട്ടിരുന്ന സിംഗിൾ ഡ്യൂട്ടി പരിഷ്കാരം ഒരു യൂണിറ്റിലേക്ക് ചുരുക്കുകയും ആ യൂനിറ്റിലെ തന്നെ നിയമവിരുദ്ധ ഡ്യൂട്ടികൾ പരിശോധിക്കാമെന്ന് സമ്മതിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പണിമുടക്ക് പിൻവലിച്ചതെന്ന് ടിഡിഎഫ് ഭാരവാഹികൾ വിശദീകരിച്ചു.
മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ജീവനക്കാർക്ക് പുതിയ ഡ്യൂട്ടി സമ്പ്രദായം കൊണ്ട് ബുദ്ധിമുട്ടുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് പരിശോധിച്ച് ആറ് മാസത്തിനകം വേണ്ട മാറ്റം വരുത്താമെന്ന് ഉറപ്പ് നൽകിയതാണെന്ന് കെ.എസ്.ആർ.ടി.സി നേരത്തെ പറഞ്ഞിരുന്നു. അന്ന് യോഗത്തിൽ പങ്കെടുത്ത് എല്ലാം സമ്മതിച്ച ശേഷമാണ് പുറത്തിറങ്ങി സമരം പ്രഖ്യാപിച്ച് നോട്ടീസ് നൽകിയത്.
എന്നാൽ, പണിമുടക്കിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മാനേജ്മെന്‍റ് മുന്നറിയിപ്പ് നൽകുകയും സർവിസ് മുടക്കം തടയാൻ താൽക്കാലിക ജീവനക്കാരെ വിന്യസിക്കലടക്കം ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ടി.ഡി.എഫിെന്‍റ പിന്മാറ്റം എന്നും പറയുന്നുണ്ട്. പണിമുടക്കുന്നവർക്ക് സെപ്റ്റംബറിലെ ശമ്പളം നൽകില്ലെന്നായിരുന്നു മാനേജ്മെന്‍റിന്‍റെ മുന്നറിയിപ്പ്.
സമരം മൂലം ഉണ്ടാകുന്ന നഷ്ടം ഇതിൽ പങ്കെടുക്കുന്ന ജീവനക്കാരിൽ നിന്ന് ഈടാക്കാനായിരുന്നു മാനേജ്‌മെന്റ് നീക്കം. ജീവനക്കാർക്ക് ഡയസ്‌നോൺ ബാധകമാക്കുമെന്നും മാനേജ്‌മെന്റ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെയും കൂടി പശ്ചാത്തലത്തിലാണ് സമരം പിൻവലിച്ചത് എന്നാണ് റിപ്പോർട്ട്. ഒക്ടോബർ 5 തീയതിക്ക് മുൻപായി സർക്കാർ സഹായത്തോടെ തന്നെ ശമ്പളം നൽകാനാണ് നിലവിൽ മാനേജ്മെന്റിന്റ് തീരുമാനം.
https://www.facebook.com/Malayalivartha

























