വിചാരണ നടപടികൾ അട്ടിമറിക്കപ്പെടുമെന്ന ഇഡിയുടെ ആശങ്ക സാങ്കൽപികം മാത്രമാണ്; തങ്ങളുടെ വാദം കേൾക്കാതെ വിചാരണ മാറ്റാൻ ഉത്തരവിടരുത്; സ്വർണക്കടത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ഇഡിയുടെ ആവശ്യത്തിനെതിരെ കേരളം സുപ്രീം കോടതിയിൽ

സ്വർണക്കടത്ത് കേസിൽ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റുന്നുവെന്ന വിവരം നേരത്തെ പുറത്ത് വന്നതാണ്. ഇപ്പോൾ ഇതാ ആ വിഷയവുമായി ബന്ധപ്പെട്ട നിർണ്ണായകമായ ചില നീക്കങ്ങൾ സർക്കാർ നടത്തിയിരിക്കുകയാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ കേരളം സുപ്രീംകോടതിയിൽ പോയിരിക്കുകയാണ്.
സ്വർണക്കടത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ഇഡിയുടെ ആവശ്യത്തിനെതിരെയാണ് കേരളം സുപ്രീം കോടതിയിലേക്ക് പോയിരിക്കുന്നത്. വിചാരണ നടപടികൾ അട്ടിമറിക്കപ്പെടുമെന്ന ഇഡിയുടെ ആശങ്ക സാങ്കൽപികം മാത്രമെന്ന് കേരളം സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരിക്കുകയാണ്. തങ്ങളുടെ വാദം കേൾക്കാതെ വിചാരണ മാറ്റാൻ ഉത്തരവിടരുതെന്നും സുപ്രീം കോടതിയിൽ സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുകയാണ് . ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി.വേണുവാണ് .
അതേസമയം നയതന്ത്ര ചാനല്‍ വഴിയുള്ള സ്വർണക്കടത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഇഡി ട്രാൻസ്ഫർ ഹർജി നൽകുകയായിരുന്നു സ്വർണക്കളളക്കടത്തിലെ കള്ളപ്പണ ഇടപാടിൽ വിചാരണാ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങാനിരിക്കെയായിരുന്നു ഇഡിയുടെ പുതിയ നീക്കം.
നടപടികൾ ബെംഗളൂരുവിലെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി കൊച്ചി സോണ്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ സുപ്രീം കോടതിയെ സമീപിച്ചത്. "അന്വേഷണത്തിന്‍റെ തുടക്കം മുതൽ തന്നെ കേസ് അട്ടിമറിയ്ക്കാൻ സംസ്ഥാന സർക്കാർ സംവിധാനങ്ങൾ ശ്രമിക്കുന്നു. കേസിൽ പ്രതിയായ ഏറെ സ്വാധീനമുളള ഉന്നതന് വേണ്ടിയാണിത്. സ്വപ്ന സുരേഷിന്‍റെ മൊഴി മാറ്റിക്കാൻ സമ്മർദമുണ്ട്. വിസ്താരം കേരളത്തിൽ നടന്നാൽ സ്വാധീനമുളള ഉന്നതർ തടസമുണ്ടാക്കുകയും വ്യാജ തെളിവുകൾ ഉണ്ടാക്കി വിചാരണ അട്ടിമറിക്കാനും ഇടയുണ്ട്.
അന്വേഷണ ഏജൻസിയുടെ വിശ്വാസ്യത തകർക്കും വിധമുളള പ്രചാരണമുണ്ടാകും. അന്വേഷണ ഏജൻസിക്കും ഉദ്യോഗസ്ഥർക്കുമെതിരെ സംസ്ഥാന സർക്കാർ സംവിധാനങ്ങളെ ഉപയോഗിക്കുന്നു. ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുത്തു". കേന്ദ്ര ഏജൻസിക്കെതിരെ ജുഡ്യഷ്യൽ കമ്മീഷനെ വരെ നിയമിച്ച് വ്യാജ തെളിവുണ്ടാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു .
https://www.facebook.com/Malayalivartha

























