വിനോദ യാത്രയ്ക്ക് പൂട്ടിട്ട് വിദ്യാഭ്യാസ വകുപ്പ്... സ്പീഡ് ഗവർണറിലടക്കം അട്ടിമറി നടത്തിയെന്ന് MVD... വിനോദയാത്രയ്ക്ക് കർശന നിബന്ധനകളുമായി വിദ്യാഭ്യാസ വകുപ്പ്

സ്കൂളുകളിൽ നിന്നുള്ള വിനോദയാത്രയ്ക്ക് കർശന നിബന്ധനകളുമായി വിദ്യാഭ്യാസ വകുപ്പ്. സ്കൂളുകളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ രാത്രിയാത്ര ഒഴിവാക്കണമെന്ന നിർദ്ദേശം കർശനമായും പാലിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. രാത്രി ഒൻപത് മണി മുതൽ രാവിലെ ആറ് വരെയാണ് യാത്ര പാടില്ലെന്ന് നിഷ്‌കർഷിച്ചിരിക്കുന്നത്.
കേരള ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയിട്ടുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടികയിലുള്ള വാഹനങ്ങള്‍ മാത്രമേ പഠന യാത്രകള്‍ക്ക് ഉപയോഗിക്കാവൂവെന്ന് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2020 മാര്‍ച്ച് രണ്ടിലെ ഉത്തരവിലൂടെ കൂടുതല്‍ സമഗ്രമായ നിര്‍ദ്ദേശങ്ങള്‍ പൊതു വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ യാത്രകളുടെയും പൂര്‍ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാര്‍ക്കാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പഠനയാത്രകൾ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം. യാത്രയുടെ സമഗ്ര വിവരങ്ങളെക്കുറിച്ച് പ്രധാന അദ്ധ്യാപകന് കൃത്യമായ ബോധ്യമുണ്ടാവണം. വിദ്യാർത്ഥികൾക്കും ഇത് സംബന്ധിച്ച് മുൻകൂട്ടി അറിവ് നൽകണം. അപകടകരമായ സ്ഥലങ്ങളിൽ യാത്ര പോകരുത്. അദ്ധ്യാപകരും കുട്ടികളും വാഹന ജീവനക്കാരും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കാനുള്ള അവസരങ്ങൾ ഇല്ലാതാക്കണം. സഞ്ചരിക്കുന്ന വാഹനവുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പിന്റെ എല്ലാ നിർദ്ദേശങ്ങളും പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, വടക്കഞ്ചേരിയിൽ വിദ്യാർത്ഥികൾ അടക്കംഒ മ്പതുപേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ്ബസിലെ സ്പീഡ് ഗവർണറിൽ മാറ്റം വരുത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബസ് അമിതവേഗത്തിലായിരുന്നുവെന്നും വേഗംകൂട്ടാനായി വാഹനത്തിലെ സ്പീഡ് ഗവർണർ സംവിധാനത്തിൽ മാറ്റംവരുത്തിയെന്ന് കണ്ടെത്തിയതായും ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത് വ്യക്തമാക്കി.
കിലോമീറ്ററിൽ മാറ്റം വരുത്തിയാണ് ക്രമക്കേട് നടത്തിയതെന്നും നിയമം ലംഘിച്ച് പല ഫിറ്റിംഗുകളും നടത്തിയിട്ടുണ്ടെന്നും ട്രാൻസ്‌പോർട്ട് കമ്മിഷണർ വ്യക്തമാക്കി. .അപകടത്തിന് തൊട്ടുമുമ്പ് ബസ് അമിത വേഗതയിലാണെന്ന് ചൂണ്ടിക്കാട്ടി ബസുടമയുടെ മൊബൈൽ ഫോണിലേക്ക് രണ്ട് തവണ സന്ദേശം എത്തിയിരുന്നു. അപകടമുണ്ടാകുമ്പോൾ ബസ് 97 കിലോമീറ്റർ വേഗതയിലായിരുന്നു സഞ്ചരിച്ചത് എന്നും കണ്ടെത്തി.
https://www.facebook.com/Malayalivartha























