റോഡിൽ ഇറങ്ങിയാൽ ബസുകൾ തമ്മിലുള്ള മൽസരയോട്ടമാണ് കാണുന്നത്; മിക്ക ബസുകളും നിയന്ത്രിക്കുന്നത് അധികാര കേന്ദ്രവുമായി അടുപ്പമുള്ളവരാണ്; ഏത് തരത്തിലും വണ്ടി ഓടിക്കാൻ ഇവർക്ക് എവിടുന്നു ധൈര്യം കിട്ടുന്നു; വടക്കഞ്ചേരി ബസ് അപകടം ഹൃദയഭേദകം; ഇത്തരത്തിൽ ഉള്ള സംഭവങ്ങൾ ആവര്‍ത്തിക്കരുത്; ഇത്തരം അപകടങ്ങൾ ഭാവിയിൽ ആവർത്തിക്കപ്പെടരുത്; നിലപാട് കടുപ്പിച്ച് ഹൈക്കോടതി
'വടക്കഞ്ചേരി ബസ് അപകടത്തിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് ഹൈക്കോടതിയിൽ ഹാജരായിരുന്നു. അക്ഷരാർത്ഥത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണറെ കുടഞ്ഞു എന്ന് തന്നെ പറയാം. അത്രയും രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചിരിക്കുന്നത്. 'വടക്കഞ്ചേരി ബസ് അപകടം ഹൃദയഭേദകമെന്ന് പറഞ്ഞ കോടതി സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്ന് ചൂണ്ടിക്കാണിച്ചു.
മേലാൽ ഇത്തരത്തിൽ ഉള്ള സംഭവങ്ങൾ ആവര്‍ത്തിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. റോഡിലെ അശ്രദ്ധയെക്കുറിച്ച് ആശങ്കയുണ്ട്. ഇത്തരം അപകടങ്ങൾ ഭാവിയിൽ ആവർത്തിക്കപ്പെടരുതെന്നും കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. കോടതി എസ് ശ്രീജിത്തിനോട് റോഡ് സുരക്ഷാ കമ്മീഷണറുടെ ഉത്തരവാദിത്തങ്ങള്‍ എന്തെല്ലാമാണെന്ന് ചോദിച്ചു. മാത്രമല്ല അതെല്ലാം എന്തൊക്കെയെന്ന് വിശദീകരിക്കുകയും ചെയ്തു . റോഡ് സേഫ്റ്റി കമ്മീഷണറുടെ പ്രവർത്തന രീതി എസ് ശ്രീജിത്ത് കോടതിയിൽ വിശദീകരിക്കുകയുണ്ടായി. അശ്രദ്ധ കാരണമുള്ള അപകടം തടയാൻ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്ന് കോടതിയെ അദ്ദേഹം അറിയിക്കുകയും ചെയ്തു.
പക്ഷെ അത് കേട്ട കോടതി വിമർശിച്ചു. അപകടം തടയാൻ കർശന നടപടി സ്വീകരിച്ചിട്ടും അപകടങ്ങൾ തുടരുകയാണല്ലോ എന്നായിരുന്നു കോടതി ചോദിച്ചത്. വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുവെന്ന് ഉടമയ്ക്ക് അലർട്ട് പോയിട്ടുണ്ടായിരുന്നു. എംവിഡി വെബ്സൈറ്റ് രണ്ട് തവണ ഉടമയ്‌ക്ക് മുന്നറിയിപ്പ് കൊടുത്തുവെന്ന കാര്യം എസ് ശ്രീജിത്ത് കോടതിയിൽ ചൂണ്ടിക്കാണിച്ചു . ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ കുറവാണെന്നും 1.67 കോടി വണ്ടികൾ റോഡുകളിലുണ്ടെന്നും 368 ഉദ്യോഗസ്ഥർ മാത്രമാണുള്ളതെന്നും എസ് ശ്രീജിത്ത് കോടതിയില്‍ വ്യക്തമാക്കിയിരിക്കുകയാണ്.
എൻഫോഴ്‌സ്‌മെന്റ് അമിത വേഗത പരിശോധിക്കുന്നു. അതും സർക്കാർ കോടതിയെ അറിയിക്കുകയുണ്ടായി. പക്ഷേ പൊലീസ് ഉദ്യോഗസ്ഥർ എന്ത് കൊണ്ട് നടപടി എടുക്കാൻ മടിക്കുന്നതെന്നും കോടതി ആരാഞ്ഞു. റോഡിൽ ഇറങ്ങിയാൽ ബസുകൾ തമ്മിലുള്ള മൽസരയോട്ടമാണ് കാണുന്നത്. മിക്ക ബസുകളും നിയന്ത്രിക്കുന്നത് അധികാര കേന്ദ്രവുമായി അടുപ്പമുള്ളവരാണ്.ഏത് തരത്തിലും വണ്ടി ഓടിക്കാൻ ഇവർക്ക് എവിടുന്നു ധൈര്യം കിട്ടുന്നുവെന്നും കോടതി ചോദിച്ചു .
സ്പീഡ് ഗവർണറിൽ കൃത്രിമത്വം നടത്തുന്നുവെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ കോടതിയിൽ വ്യക്തമാക്കി . റോഡ് സുരക്ഷയുടെ മുഴുവൻ ഉത്തരവാദിത്തവും കമ്മീഷണർക്കാണ് ഉള്ളത് . വടക്കഞ്ചേരി അപകടം പോലെ മറ്റൊരു അപകടം ആവർത്തിക്കപ്പെടാൻ പാടില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു . നിയമലംഘിക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി വേണമെന്നും കോടതി ചൂണ്ടിക്കാണിച്ചു .
വടക്കഞ്ചേരി അപകടത്തിന്റെ ധാർമിക ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുവെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ കോടതിയില്‍ പറഞ്ഞു . ഒരാൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ ആവില്ല എന്ന് അറിയാം. ട്രാൻസ്പോർട്ട് കമ്മീഷണറെ കുറ്റപ്പെടുത്താൻ അല്ല ഉദ്ദേശിക്കുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചു .
റോഡിൽ പുതിയൊരു സംസ്കാരം വേണം, ഈ അപകടം അതിനൊരു നിമിത്തമായി എടുക്കണം . അശ്രദ്ധമൂലം അപകടങ്ങൾ ഉണ്ടാകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു . മിക്ക ബസ്സുകളും പൊലീസുകാരുടെതെന്ന് കേസിൽ കക്ഷിയായ അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു. അതാണ് പൊലീസ് നടപടിയെടുക്കാൻ ഭയക്കുന്നതെന്നും അഭിഭാഷകൻ വ്യക്തമാക്കി . ഇക്കാര്യം പരിശോധിക്കാമെന്ന് കോടതി ട്രാൻസ്പോർട്ട് കമ്മീഷണറോട് പറഞ്ഞിരിക്കുകയാണ്.
https://www.facebook.com/Malayalivartha