ആഗസ്റ്റ് 6 മുതൽ 62 ദിവങ്ങളായി അഴിക്കുള്ളിൽ! റീൽസ് വൈറലാക്കാൻ പെൺകുട്ടികൾക്ക് ടിപ്സ് നൽകി വിനീതിൻ്റെ പീഡനവും പണം തട്ടിപ്പും; അഴിക്കുള്ളിലായ പ്രമുഖ ടിക് ടോക് , ഇൻസ്റ്റാഗ്രാം താരം വിനീത് വിജയൻ്റെ ജാമ്യ ഹർജിയിൽ സർക്കാർ നിലപാടറിയിക്കാനും തമ്പാനൂർ പോലീസ് റിപ്പോർട്ട് ഹാജരാക്കാനും തലസ്ഥാന ജില്ലാ കോടതി ഉത്തരവ്, ഒക്ടോബർ 10 നാണ് സർക്കാർ നിലപാടും പോലീസ് റിപ്പോർട്ടും ഹാജരാക്കേണ്ടത്...

സമൂഹ മാധ്യമ റീൽസ് വൈറലാക്കാൻ പെൺകുട്ടികൾക്ക് ടിപ്സ് പറഞ്ഞു കൊടുത്ത് പീഡനവും പണം തട്ടിപ്പും നടത്തിയ കേസിൽ അഴിക്കുള്ളിലായ അനവധി ഫോളോവേഴ്സ് ഉള്ള പ്രമുഖ ടിക് ടോക് , ഇൻസ്റ്റാഗ്രാം താരം വിനീത് വിജയൻ്റെ ജാമ്യ ഹർജിയിൽ ഒക്ടോബർ 10 ന് സർക്കാർ നിലപാടറിയിക്കാനും തമ്പാനൂർ പോലീസ് റിപ്പോർട്ട് ഹാജരാക്കാനും തലസ്ഥാന ജില്ലാ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി പ്രസുൻ മോഹൻ്റേതാണുത്തരവ്. കോളേജ് വിദ്യാർത്ഥിനിയിൽ നിന്ന് പണം തട്ടിയെടുക്കുകയും കാർ വാങ്ങാൻ വിദ്യാർത്ഥിനിയെ ഒപ്പം കൂട്ടി ഷോറൂമിൽ കൊണ്ടു പോയ ശേഷം ഹോട്ടൽ മുറിയിൽ വച്ച് പീഡിപ്പിക്കുകയും ചെയ്ത കേസിലാണ് കോടതി ഉത്തരവ്.
പെൺകുട്ടിയുടെ പരാതിയിലെടുത്ത തമ്പാനൂർ പീഡന കേസിൽ ചിറയിൻകീഴ് സ്വദേശിയായ ഇയാൾ അറസ്റ്റ് ചെയ്യപ്പെട്ട് ആഗസ്റ്റ് 6 മുതൽ 62 ദിവങ്ങളായി റിമാൻറിലാണ്. പ്രതിക്ക് ''വിനീത് - ഒഫീഷ്യൽ " , " മീശ ഫാൻ ഗേൾസ് " എന്നീ ഇൻസ്റ്റാഗ്രാം പ്ലാറ്റ്ഫോമിൽ 23.3 കെ (23,300 ഫോളോവേഴ്സും) 3 വനിതാ കൂട്ടാളികളെ ഒപ്പം ചേർത്തുള്ള 197 ക്ലോസ് അപ്പ് വീഡിയോ പോസ്റ്റുകൾ ചെയ്തിട്ടുമുണ്ട്. 4 ലക്ഷത്തോളം ആരാധകരും ഉണ്ട്.
കറുത്ത നിറമുള്ള പ്രതി പ്രത്യേക മൊബൈൽ ആപ്പ് വഴി ഫിൽട്ടർ ചെയ്ത മീശ മുഖം കാട്ടി സിനിമാ താരം ഉണ്ണി മുകുന്ദനെ വെല്ലുന്ന സ്റ്റൈലിൽ രാത്രി ലൈവ് ക്ലോസ് അപ്പ് വീഡിയോകൾ ചെയ്ത് സ്ത്രീകളെയും കോളേജ് കുമാരികളെയും സൗഹൃദം സ്ഥാപിച്ച് വലയിലാക്കുകയും സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും റെക്കോഡ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടലുമാണ് ഇയാളുടെ കുറ്റകൃത്യ രീതിയെന്നാണ് കേസ്. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ മജിസ്ട്രേട്ട് അഭിനിമോൾ രാജേന്ദ്രൻ ജാമ്യം നിരസിച്ച ഉത്തരവുമായിട്ടാണ് വിനീത് ജില്ലാ കോടതിയെ സമീപിച്ചിരിക്കുന്നത്. പീഢനക്കേസ് സെഷൻസ് കോടതി വിചാരണ ചെയ്യേണ്ട കുറ്റകൃത്യമാണ്. പ്രതി കൃത്യം ചെയ്തതായി അനുമാനിക്കാവുന്ന പ്രഥമദൃഷ്ട്യാ വസ്തുതകൾ കേസ് റെക്കോർഡിലുണ്ടെന്നും നിരീക്ഷിച്ചാണ് മജിസ്ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചത്. താൻ നിരപരാധിയും കേസിനാസ്പദമായ യാതൊരു കുറ്റകൃത്യങ്ങളും ചെയ്തിട്ടില്ല. തന്നെ പോലീസ് കസ്റ്റഡിൽ വിട്ടു നൽകി ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായി.
അന്വേഷണം പ്രായോഗികമായി പൂർത്തിയായിട്ടുള്ളതും തൻ്റെ തുടർ ജയിൽ കസ്റ്റഡി യാതൊരന്വേഷണത്തിനും ആവശ്യമില്ലാത്തതുമാണ്. കോടതി കൽപ്പിക്കുന്ന ഏത് വ്യവസ്ഥയും പാലിക്കാൻ താൻ തയ്യാറാണ്. തൻ്റെ സാന്നിദ്ധ്യം കൃത്യമായി ഉറപ്പാക്കാൻ യോഗ്യരായ ജാമ്യക്കാർ ഹാജരുണ്ട്. 60 ദിവസങ്ങൾക്ക് മേലായി താൻ കസ്റ്റഡിയിൽ കഴിയുകയാണ്. അതിനാൽ ജാമ്യത്തിൽ വിട്ടയക്കണമെന്നാണ് പ്രതിയുടെ ജാമ്യ ഹർജിയിലെ ആവശ്യം. ഇൻസ്റ്റാഗ്രാമിൽ വിനീത് കെലിപ്പനെന്നും പെൺകുട്ടികൾ കാന്താരികളെന്നുമാണ് അറിയപ്പെടുന്നത്. ഇയാളുടെ അറസ്റ്റിന് ശേഷം ഇയാളെ വെള്ളപൂശിയും ഇരകളെ കുറ്റപ്പെടുത്തിയും ഇയാളുടെ വനിതാ കൂട്ടാളി യൂട്യൂബിലും മറ്റും വീഡിയോ ചെയ്ത് രംഗത്തു വന്നിട്ടുണ്ട്. കോളേജ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിലാണ് സോഷ്യല്‍ മീഡിയ ടിക് ടോക് , ഇൻസ്റ്റാഗ്രാം താരം വിനീത് വിജയൻ അഗസ്റ്റ് 6 ന് അറസ്റ്റിലാവുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുന്ന സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് ഇവര്‍ക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്താറുണ്ടെന്നും ആരോപണമുണ്ട്.
ടിക് ടോക്ക് ,ഇൻസ്റ്റാഗ്രാം അടക്കമുള്ള വീഡിയോ പ്ലാറ്റ്‌ഫോമുകളില്‍ വീനീത് ഏറെ പ്രശസ്തനാണ്. വലിയൊരു ഫാന്‍സ് വലയം തന്നെ ഇയാളുണ്ടാക്കിയിട്ടുണ്ട്. വീട്ടമ്മമാര്‍ക്കും പെണ്‍കുട്ടികള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വൈറലാകാനുള്ള ടിപ്‌സ് പറഞ്ഞുനല്‍കിയാണ് ഇയാള്‍ സൗഹൃദം സ്ഥാപിക്കുന്നത്. തട്ടിപ്പ് മനസിലാക്കി പിൻമാറുന്ന കോളേജ് വിദ്യാർത്ഥിനികളെയും യുവതികളെയും മർദ്ദിച്ചതായും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പോലീസിൽ നേരിട്ടും ഫോണിലൂടെയും പരാതി ലഭിച്ചിട്ടുണ്ട്.
പൊലീസില്‍ ജോലി ഉണ്ടായിരുന്ന താന്‍ ചില ശാരീരിക പ്രശ്‌നങ്ങള്‍ കാരണം ജോലി രാജി വെച്ചു എന്നും ഇപ്പൊള്‍ ഒരു പ്രമുഖ ചാനലില്‍ ജോലി ചെയ്യുന്നു എന്നുമാണ് ഇയാള്‍ സൗഹൃദം സ്ഥാപിക്കുന്ന യുവതികളോട് പറയുന്നത്. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ റീല്‍സ് ഇടുന്നത് അല്ലാതെ ഇയാള്‍ക്ക് മറ്റ് ജോലികള്‍ ഒന്നും തന്നെയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
അതേസമയം, ഇയാള്‍ക്കെതിരെ കൻ്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ ബൈക്ക് മോഷണവും കിളിമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ അടിപിടി കേസും ഉള്ളതായാണ് പോലീസ് ഭാഷ്യം. ഒട്ടേറെ സ്ത്രീകളുമായി, പ്രത്യേകിച്ചും വിവാഹിതരായ സ്ത്രീകളുമായി ഇയാള്‍ക്ക് വലിയ തോതില്‍ ബന്ധമുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ദുരുപയോഗം ചെയ്യാനുള്ള വീഡിയോ ദൃശ്യങ്ങളും ഫോണില്‍ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ ഒരു സ്വകാര്യ ചാനലില്‍ ജോലി ചെയ്യുന്ന ആളാണ് താന്‍ എന്നായിരുന്നു ഇയാള്‍ പലരോടും പറഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha
























