അമ്മയുടെ സ്വർണാഭരണങ്ങൾ കവർന്നു ; അച്ഛൻ എടുത്തതാവാം എന്ന് പൊലീസിന് മൊഴിയും നൽകി ; സ്വന്തം കുടുംബത്തെയാകെ പറ്റിക്കാൻ ശ്രമിച്ച മകളും മരുമകനും അറസ്റ്റിൽ

ഇളയമകളുടെ വിവാഹാവശ്യത്തിനായി അമ്മ സൂക്ഷിച്ചിരുന്ന 10 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ മൂത്തമകളെയും മരുമകനെയും അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കരമന കുന്നിൻപുറംഭാഗത്ത് ടി.സി. 21/635 വീട്ടിൽ കിരൺരാജ് (26), ഭാര്യ ഐശ്വര്യ (22) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഐശ്വര്യയുടെ കുടുംബവീടായ പേരൂരിലെ വീട്ടിൽ ഓണാവധിക്കാലത്താണു മോഷണം നടത്തിയത്. ഐശ്വര്യയുടെ 'അമ്മ അപ്പോൾ പാലക്കാട് ജോലിക്ക് പോയതായിരുന്നു. കുടുംബവീട്ടിൽ അമ്മ സൂക്ഷിച്ചിരുന്ന സ്വർണം ഐശ്വര്യ തിരുവനന്തപുരത്തെ ഭർത്തൃവീട്ടിലേക്ക് കൊണ്ടുപോയി.
പാലക്കാട്ടുനിന്നു തിരിച്ചെത്തിയ അമ്മ, വീട്ടിൽ സൂക്ഷിച്ചിരുന്ന 10 പവൻ സ്വർണം കാണാനില്ലെന്ന് ഏറ്റുമാനൂർ സ്റ്റേഷനിൽ പരാതിനൽകി. വീട്ടിലുണ്ടായിരുന്നവരെ പോലീസ് ചോദ്യം ചെയ്തപ്പോൾ തന്റെ അച്ഛൻ സ്വർണം എടുക്കാൻ സാധ്യതയുണ്ടെന്ന് ഐശ്വര്യ പോലീസിനോട് പറഞ്ഞു. ഇതാണ് ഇവരെ സംശയിക്കാൻ കാരണം.
ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയപരിശോധനകൾക്കൊടുവിൽ, സ്വർണം മോഷ്ടിച്ചത് മകൾ തന്നെയാണെന്ന് കണ്ടെത്തി. ഭർത്തൃവീട്ടിൽനിന്ന് 10 പവൻ സ്വർണം കണ്ടെടുത്തു. ഇതിൽ അഞ്ച് പവൻ മുക്കുപണ്ടമായിരുന്നു.
മോഷ്ടിച്ച സ്വർണത്തിൽനിന്ന് അഞ്ചുപവൻ വരുന്ന മാല പണയംവെച്ചു. ഇതിന് പകരമായി അത്രയും മുക്കുപണ്ടവും പെട്ടിയിൽ വെക്കുകയായിരുന്നെന്നും ഇവർ പോലീസിനോട് പറഞ്ഞു.
ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ. രാജേഷ് കുമാർ, എസ്.ഐ. സ്റ്റാൻലി, എ.എസ്.ഐ. അംബിക, സിവിൽ പോലീസ് ഓഫീസർമാരായ പി.സി.സജി, സൈഫുദ്ദീൻ, കെ.പി. മനോജ്, സുഭാഷ് വാസു എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha





















